ചെമ്മണാംപതിയിലേക്കു നേര്‍പാതയില്ല; ആദിവാസികളുടെ വനം വെട്ടിത്തെളിക്കല്‍ സംഘര്‍ഷാവ സ്ഥയില്‍

PKD-ADIVASIമുതലമട: പറമ്പിക്കുളം തേക്കടിയില്‍നിന്നും ചെമ്മണാംപതി വനംവകുപ്പിന്റെ അധികാരപരിധിയിലുള്ള സ്ഥലംവെട്ടിത്തെളിച്ച് റോഡ് നിര്‍മിക്കാനെത്തിയത് പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. വനമേഖലയിലൂടെ രണ്ടുകിലോമീറ്റര്‍ റോഡ് നിര്‍മിക്കുന്നതിനു ഉപകരണങ്ങളുമായി അമ്പതോളം പേരാണ് ചെമ്മണാംപതിയിലെത്തിയത്. തേക്കടികോളനിയില്‍ ചന്ദ്രന്‍, ചന്ദ്രിക, കുഞ്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ അല്ലിമൂപ്പന്‍ കോളനി, മുപ്പതേക്കര്‍ കോളനി, പെരിയസോലൈ കോളനി, ഒറവുകോളനി എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് മലയിറങ്ങിയാണ്  ചെമ്മണാംപതിയിലെത്തിയത്.

വിവരം അറിഞ്ഞ് നെന്മാറ ഡിഎഫ്ഒ ശശികുമാര്‍, കൊല്ലങ്കോട് ഡെപ്യൂട്ടി ഫോറസ്റ്റര്‍ പി.അശോകന്‍, റേഞ്ചര്‍ സതീഷ്, മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി സുധയും സ്ഥലത്തെത്തി. ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം. രോഷാകുലരായി സ്ഥലത്തെത്തിയ ഗതാഗതസൗകര്യമില്ലാതെ  ദുരിതത്തിലായ കാര്യം കോളനി—വാസികള്‍ വനംവകുപ്പ് അധികൃതരെ അറിയിച്ചു. അടുത്ത എട്ടിന് പറമ്പിക്കുളത്ത് കെ.ബാബു എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചര്‍ച്ചനടത്തി നടപ്പാത നിര്‍മിക്കാന്‍ നടപടിയെടുക്കുമെന്ന് ഡിഎഫ്ഒ തേക്കടികോളനിക്കാര്‍ക്ക് ഉറപ്പുനല്കി.

പറമ്പിക്കുളം ഡിഎഫ്ഒ കാര്യാലയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ കോളനിനിവാസികളുടെ പ്രതിനിധികളും പങ്കെടുക്കും. ഡിഎഫ്ഒയുടെ വാഗ്ദാനത്തെ തുടര്‍ന്ന് കോളനിവാസികള്‍ കാടുവെട്ടിയുള്ള റോഡുനിര്‍മാണം താത്കാലികമായി നിര്‍ത്തിവച്ചു.ശനിയാഴ്ച നടക്കുന്ന ചര്‍ച്ച അനുകൂലമല്ലെങ്കില്‍ ഒമ്പതിന് കൂടുതല്‍ കോളനിവാസികളുമായി എത്തി ചെമ്മണാംപതിയില്‍നിന്നും രണ്ടര കിലോമീറ്റര്‍ ദൂരമുള്ള തേക്കടിയിലേക്ക് റോഡ് നിര്‍മിക്കുമെന്നു മുന്നറിയിപ്പുനല്കിയാണ് കോളനിവാസികള്‍ തിരിച്ചുപോയത്.നാലു കോളനികള്‍ ഉള്‍പ്പെടെ തേക്കടിയില്‍ 240 കുടുംബങ്ങളിലായി 1200 പേര്‍ താമസിക്കുന്നു.

കോളനിവാസികള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി മുതലമട പഞ്ചായത്തിലേക്ക് എത്തണമെങ്കില്‍ അമ്പതുകിലോമീറ്ററും കോളനിവാസികള്‍ക്ക് അസുഖം ബാധിച്ചാല്‍ പറമ്പിക്കുളം ആശുപത്രിയിലെത്തണമെങ്കില്‍ 22 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കണം. എന്നാല്‍ തേക്കടിയില്‍നിന്നും വെറും രണ്ടര കിലോമീറ്റര്‍ വഴിയുണ്ടാക്കിയാല്‍ ചെമ്മണാംപതിയില്‍ എത്താനാകുമെന്നാണ് കോളനിവാസികള്‍ പറയുന്നത്.കോളനിവാസികളുടെ ന്യായമായ ആവശ്യത്തിനുവേണ്ടി നിയമവ്യവസ്ഥ പാലിച്ച് പരമാവധി അനുകൂല നടപടികള്‍ സ്വീകരിക്കുമെന്നു ഡിഎഫ്ഒ അറിയിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കൊല്ലങ്കോട് സിഐ സലീഷ് കുമാര്‍, എസ്‌ഐ സഞ്ജയ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു.

Related posts