ചോരക്കളമായി ദേശീയപാത; മൂന്നുദിവസത്തിനിടെ പൊലിഞ്ഞത് ആറുജീവനുകള്‍ ജോണ്‍സണ്‍ നൊറോണ

alp-accidentആലപ്പുഴ: വാഹനപ്പെരുപ്പവും റോഡിലെ കുഴികളും മുന്നറിയിപ്പു വരകള്‍ മാഞ്ഞതും അലക്ഷ്യമായ ഡ്രൈവിംഗും ദേശീയപാതയ്ക്കരികില്‍ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്കുചെയ്യുന്നതും ദേശീയപാതയെ ചോരക്കളമാക്കുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് അടുത്തിടെ നടന്നത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഉണ്ടായ അപകടത്തില്‍ വിലയേറിയ ആറു ജീവനുകളാണ് നഷ്ടമായത്.   ഇന്നലെ ഹരിപ്പാട് മാധവ ജംഗ്ഷനു സമീപം ടോറസ് ഇടിച്ചു റോഡില്‍ തെറിച്ചുവീണ വീട്ടമ്മ കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ടു മരിച്ചതാണ് ഒടുവിലത്തേത്. എടത്വ കളപ്പുരയ്ക്കല്‍ വിശ്വനാഥന്റെ ഭാര്യ ഭാര്യ ബിന്ദു(38) ആണ് മരിച്ചത്.

ബന്ധുവിന്റെ മരണാനന്തരചടങ്ങില്‍ പങ്കെടുത്തു തിരികെ ഭര്‍ത്താവുമൊത്തു സ്കൂട്ടറില്‍ വരുന്ന വഴി മാധവജംഗ്ഷനു സമീപംവെച്ചു ടോറസ് ഇവരുടെ സ്കൂട്ടറില്‍ ഇടിക്കുകയും വീട്ടമ്മ തെറിച്ചു കെഎസ്ആര്‍ടിസി ബസിനടിയിലേക്കു വീണു തത്ക്ഷണം മരിക്കുകയുമായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു 2.30ഓടെയായിരുന്നു അപകടം. കഴിഞ്ഞദിവസം ദേശീയപാതയില്‍ ചന്തിരൂര്‍ അല്‍-അമീന്‍ പബ്ലിക് സ്കൂളിനു മുന്നില്‍ ബൈക്കില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഒമ്പതുവയസുകാരന്‍ മരിച്ചു.

ഈ സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയും ചന്തിരൂര്‍ കുന്നേല്‍ പറമ്പില്‍ മുജീബിന്റെ മകനുമായ അയൂബാണ് മരിച്ചത്. അല്‍-അമീന്‍ സ്കൂളിനു സമീപത്തെ മദ്രസയില്‍ പോയി തിരികെ അമ്മാവനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ ലോറി ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഇരട്ടസഹോദരന്‍ അസ്‌ലം, ബൈക്ക് ഓടിച്ചിരുന്ന അമ്മാവന്‍ ഷാനവാസ്(35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരുടെ ഒപ്പമുണ്ടായിരുന്ന ഇളയ സഹോദരന്‍ ബാസിം(എട്ട്) പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. അല്‍അമീന്‍ സ്കൂളിനു മുന്നില്‍ കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ നാലാമത്തെ ജീവനാണ് പൊലിഞ്ഞതെന്നു നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ 21നു നാലുജീവനുകളാണ് റോഡില്‍ പൊലിഞ്ഞത്.
കായംകുളത്തു ബൈക്കില്‍ ലോറിയിടിച്ചു രണ്ടുയുവാക്കാളാണ് മരിച്ചത്. പുള്ളിക്കണക്ക് കല്ലേലില്‍ താഹ കുഞ്ഞിന്റെ മകന്‍ ഫൈസന്‍(21), രണ്ടാംകുറ്റി ദേശത്തിനകം ലക്ഷംവീട് കോളനിയില്‍ രമണന്റെ മകന്‍ രഞ്ജിത്ത്(22) എന്നിവരാണ് മരിച്ചത്.

രാത്രി 10നു ദേശീയപാതയില്‍ എംഎസ്എം കോളജിനു സമീപമായിരുന്നു അപകടം. അന്നുതന്നെ ദേശീയപാതയില്‍ കരുവാറ്റ വൈദ്യുതി സബ്‌സ്റ്റേഷനു സമീപം ഓട്ടോയില്‍ കാറിടിച്ചു ഓട്ടോഡ്രൈവര്‍ മരിച്ചു. ആലപ്പുഴ തെക്കനാര്യാട് ചക്കനാട്ട് വീട്ടില്‍ ബാബുവിന്റെ മകന്‍ സനല്‍കുമാര്‍(39) ആണ് മരിച്ചത്. പുലര്‍ച്ചെ 12.45നായിരുന്നു അപകടം.

ബൈക്കില്‍ ബാങ്കിലേക്കു പോവുകയായിരുന്നയാള്‍ കാറിടിച്ചു മരിച്ചതും അന്നു തന്നെയായിരുന്നു. ആലപ്പുഴ പഴവീട് ഇല്ലത്തുകിഴക്കേതില്‍ ചിദംബരന്‍ ആചാരിയുടെ മകന്‍ സി.ആര്‍. സുരേഷ്(45) ആണ് മരിച്ചത്. ദേശീയപാതയില്‍ വണ്ടാനം മെഡിക്കല്‍ കോളജിനു സമീപം രാത്രിയായിരുന്നു അപകടം. പോലീസും മോട്ടോര്‍ വാഹനവകുപ്പും തലങ്ങും വിലങ്ങും വാഹനപരിശോധന കര്‍ശനമാക്കുമ്പോഴും അപകടങ്ങള്‍ക്കു യാതൊരു കുറവുമില്ലെന്നുള്ളതാണ്  വാസ്തവം.

Related posts