ജനാധിപത്യ കേരള കോണ്‍ഗ്രസ് കര്‍ഷക സംഗമം ഇന്ന് കോട്ടയത്ത്; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ktm-democratic-congressകോട്ടയം: ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ചുള്ള കര്‍ഷക സംഗമം ഇന്നു ഉച്ചകഴിഞ്ഞ് 3.30ന്് കോട്ടയത്ത് നടക്കും. തിരുനക്കര മൈതാനത്തെ കെ.എം. ജോര്‍ജ് സ്മാരക നഗറില്‍ ചേരുന്ന കര്‍ഷക സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ. ഫ്രാന്‍സീസ് ജോര്‍ജ് അധ്യക്ഷത വഹിക്കും. സമ്മേളനത്തില്‍ പാര്‍ട്ടിയുടെ കാര്‍ഷിക നയ രേഖ ചെയര്‍മാന്‍ പ്രഖ്യാപിക്കും. ഡോ. കെ.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. നേതാക്കളായ പി.സി.ജോസഫ്, വക്കച്ചന്‍ മറ്റത്തില്‍, മാത്യു സ്റ്റീഫന്‍, ഏലിയാസ് സഖറിയ, മാത്യൂസ് ജോര്‍ജ്, ഏ.കെ.ജോസഫ്, ജോസ് പാറേക്കാട്ട് എന്നിവര്‍ പ്രസംഗിക്കും.

14 ജില്ലകളില്‍ നിന്നായി നിരവധി പ്രവര്‍ത്തകര്‍ കര്‍ഷക സംഗമത്തില്‍ പങ്കെടുക്കും. എല്‍ഡിഎഫ് മുന്നണിയില്‍ ഇതുവരെ പ്രവേശനം ലഭിക്കാത്ത ജനാധിപത്യ  കേരള കോണ്‍ഗ്രസിന്റെ  സംസ്ഥാന സമ്മേളനവും കര്‍ഷക സംഗമവും ഏറെ പ്രതീക്ഷയോടെയാണ് രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.  മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ സമ്മേളനത്തിലെ ഏറ്റവും ജനപങ്കാളിത്തമുള്ള കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യാനെത്തുന്നു എന്നതും ശ്രദ്ധേയമാണ്.  സമ്മേളനത്തിനു തുടക്കം കുറിച്ച് ഇന്നലെ വൈകുന്നേരം കെ.എം. ജോര്‍ജ് നഗറില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ. ഫ്രാന്‍സീസ് ജോര്‍ജ് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സംസ്ഥാന നേതൃയോഗമാണ് പാര്‍ട്ടിയുടെ കാര്‍ഷിക നയരേഖ തയാറാക്കിയത്.

കേരളത്തിന്റെ സമഗ്ര വികസനത്തിനുതകുന്നതും കര്‍ഷകരുടെ താത്പര്യം മുറുകെ പിടിക്കുന്നതും കാര്‍ഷിക വിളകള്‍ക്ക് ന്യായ വില ഉറപ്പാക്കുന്നതുമായ നയരേഖയാണ് പാര്‍ട്ടി ചെയര്‍മാന്‍ അവതരിപ്പിക്കുന്നത്.  കര്‍ഷക സംഗമത്തില്‍ പങ്കെടുക്കാന്‍  വടക്കു നിന്നും എംസി റോഡ് വഴിയും കുമരകം വഴിയും വരുന്ന വാഹനങ്ങള്‍ പി.ടി. ചാക്കോ പ്രതിമയ്ക്കു സമീപമുള്ള ശാസ്ത്രീ റോഡിലെ വെയ്റ്റിംഗ് ഷെഡിനു മുന്നില്‍  ആളുകളെ ഇറക്കിയതിനു ശേഷം നാഗമ്പടം മൈതാനത്ത് പാര്‍ക്ക് ചെയ്യണം.

കിഴക്കു നിന്നും കെകെ റോഡു വഴി വരുന്ന വാഹനങ്ങള്‍ ജില്ലാ ബാങ്കിനു  മുന്നില്‍ പ്രവര്‍ത്തകരെ ഇറക്കിയതിനു ശേഷം കോടിമതയില്‍ പാര്‍ക്ക് ചെയ്യണം. തെക്കു നിന്നും എംസി റോഡു വഴി  വരുന്ന വാഹനങ്ങള്‍  പുളിമൂട് ജംഗ്ഷനില്‍ പ്രവര്‍ത്തകരെ ഇറക്കിയതിനു ശേഷം എംജി റോഡില്‍ പാര്‍ക്ക് ചെയ്യണം. വിവിധ ജില്ലകളില്‍ നിന്നും വരുന്ന പ്രതിനിധികള്‍ മൂന്നിനു മുമ്പായി തിരുനക്കര മൈതാനത്തു പ്രവേശിക്കണമെന്ന് സ്വാഗത സംഘം ഭാരവാഹികളായ മാത്യൂസ് ജോര്‍ജ്, ഏ.കെ.ജോസഫ്, ജോസ് പാറേക്കാട്ട് എന്നിവര്‍ അറിയിച്ചു.

Related posts