ജിഷ വധം: തിരിച്ചറിയല്‍ പരേഡിനു ജിഷയുടെ അമ്മയെയും സഹോദരിയെയും എത്തിക്കും; സൂപ്രണ്ടിന്റെ ചേംബറിലാകും തിരിച്ചറിയല്‍ പരേഡ്; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്

jisha-motherസ്വന്തം ലേഖകന്‍

കൊച്ചി: നിയമ വിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുള്‍ ഇസ്‌ലാമിന്റെ തിരിച്ചറിയല്‍ പരേഡിനു ജിഷയുടെ അമ്മയെയും സഹോദരിയെയും കൊണ്ടുവന്നേക്കും. കിണറ്റിന്‍കരിയില്‍ വെച്ച് ജിഷയുടെ മാതാവ് രാജേശ്വരിയും താനും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് രാജശ്വേരി മറ്റൊരാളെ കൂട്ടി തന്നെ മര്‍ദിച്ചുവെന്നും അമീറുള്‍ പറഞ്ഞതായി പോലീസിന്റെ ചോദ്യം ചെയ്യലില്‍ ദ്വിഭാഷിയായിരുന്ന ലിപ്ടന്‍ കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും തനിക്കോ ജിഷയ്‌ക്കോ ഇയാളെ അറിയില്ലെന്നുമായിരുന്നു ഇതിനോട് രാജേശ്വരി പ്രതികരിച്ചത്. ഈ സാഹചര്യത്തിലാണ് രാജേശ്വരിയെയും തിരിച്ചറിയില്‍ പരേഡിനായി എത്തിക്കാന്‍ പോലീസ് നീക്കം നടത്തുന്നത്.

കുന്നംപുറം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ഷിബു ഡാനിയേലിന്റെ മേല്‍നോട്ടത്തില്‍ കാക്കനാട് ജില്ലാ ജയിലിലാണു തിരിച്ചറിയില്‍ പരേഡ് നടക്കുന്നത്. പ്രതി അമിറുളിനോടു രൂപസാദൃശ്യമുള്ള പത്തിലധികം അന്യസംസ്ഥാന തൊഴിലാളികളെയും തിരിച്ചറിയില്‍ പരേഡില്‍ ഉള്‍പ്പെടുത്തും. ഇവരെ പോലീസ് ഇന്നു രാവിലെ കാക്കനാട് ജെയിലില്‍ തിരിച്ചറിയില്‍ പരേഡ് നടത്തുന്ന മുറിയില്‍ എത്തിക്കും. ഇവര്‍ക്കിടയില്‍ പ്രതിയെ നിര്‍ത്തിയ ശേഷമാകും സമന്‍സയച്ചു വിളിപ്പിച്ചിട്ടുള്ള ഓരോരുത്തരെയായി തിരിച്ചറിയല്‍ പരേഡിനു വിളിപ്പിക്കുന്നത്. സൂപ്രണ്ടിന്റെ ചേംബറിലാകും തിരിച്ചറിയല്‍ പരേഡ്

അമിറുളിനെ കണ്ട ജിഷയുടെ വീടിനടുത്തുള്ള രണ്ടു സ്ത്രീകള്‍, കേസിനു പ്രധാന തുമ്പുണ്ടാക്കിയ ചെരുപ്പ് കടയുടമ, ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്നവര്‍, കൂടെത്താമസിച്ചിരുന്നവര്‍ എന്നിവരെ തിരിച്ചറിയല്‍ പരേഡില്‍ ഉള്‍പ്പെടുത്തും. ജിഷയുടെ അയല്‍വാസികളെയും പ്രതിയുടെ മുറിയില്‍ ഒപ്പം താമസിച്ചിരുന്നവരെയും ഇയാളുടെ കരാറുകാരനെയും, പ്രതി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയെയും തിരിച്ചറിയല്‍ പരേഡിനായി വിളിച്ചു വരുത്തുമെന്നു സൂചനയുണ്ട്.

പ്രതിയുടെ ചിത്രങ്ങള്‍ പുറത്തുവരുന്നതിന് മുമ്പ് തിരിച്ചറിയല്‍ പരേഡ് നടത്താനാണ് പോലീസ് ശ്രമം. തിരിച്ചറിയല്‍ പരേഡിന് മുമ്പ് ചിത്രങ്ങള്‍ പുറത്തുവന്നാല്‍ പരേഡിന്റെ നിയമസാധുത ഇല്ലാതാകും. എത്രയും പെട്ടെന്നു തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാക്കി തെളിവെടുപ്പിനായി  പ്രതിയെ ഇന്നുതന്നെ കസ്റ്റഡിയില്‍ വാങ്ങാനും പോലീസ് ശ്രമിക്കുന്നുണ്ട്.

നേരത്തെ അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന റൂറല്‍ എസ്പി പി.എന്‍. ഉണ്ണിരാജന്‍ എറണാകുളം ചീഫ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ തിരിച്ചറിയല്‍ പരേഡിനുള്ള അപേക്ഷയ്ക്ക് സിജെഎം എസ്.അജികുമാറാണ് അനുമതി നല്‍കിയത്. തിരിച്ചറിയില്‍ പരേഡിനു ശേഷം മാത്രമെ പ്രതിയെ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോകാനാവുവെന്നും എത്രയും പെട്ടന്ന് തിരിച്ചറിയില്‍ പരേഡിന് അനുമതി ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി തിരിച്ചറിയില്‍ പരേഡിനുള്ള ഉത്തരവിടുകയായിരുന്നു. പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് മൂന്നു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Related posts