തിരുവനന്തപുരം: തൃശൂർ ജില്ലാ കളക്ടറായി എസ്. ഷാനവാസിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാറാണ് ഷാനവാസ്. തൃശൂർ കളക്ടറായിരുന്ന ടി.വി അനുപമ അവധിയിൽ പോയ സാഹചര്യത്തിലാണു നിയമനം.
രണ്ടാഴ്ച മുന്പു ചേർന്ന മന്ത്രിസഭായോഗത്തിൽ ഷാനവാസിനെ കൊല്ലം കളക്ടറായി നിയമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് ചീഫ് സെക്രട്ടറി ഇടപെട്ടു കൊല്ലത്ത് അബ്ദുൾ നാസറിനെ നിയമിക്കുകയായിരുന്നു. കൊല്ലം കളക്ടർ എസ്. കാർത്തികേയൻ അടുത്ത മാസം ആദ്യം അവധിയിൽ പോകുന്നതോടെ അബ്ദുൾ നാസർ ചുമതലയേൽക്കും. കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാറായി ഡോ. പി.കെ. ജയശ്രീയെ പകരം നിയമിച്ചു. രജിസ്ട്രേഷൻ ഐജിയായി കൊല്ലം സബ് കളക്ടർ എ. അലക്സാണ്ടറിനെ നിയമിച്ചു.
ലാൻഡ് റവന്യൂ കമ്മീഷണർ സി.എ. ലതയ്ക്ക് ലാൻഡ് ബോർഡ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവന് നിലവിലുള്ള ചുമതലകൾക്കു പുറമെ കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറുടെ ചുമതല നൽകി. റവന്യൂ (ദേവസ്വം) പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല പട്ടികജാതി-വർഗ വികസന പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കു നൽകി.
കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ ഡോ. ഷർമിള മേരി ജോസഫിനെ ആയുഷ് സെക്രട്ടറിയായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടറുടെ ചുമതല കൂടി ഡോ. ഷർമിള വഹിക്കും. ഭക്ഷ്യപൊതുവിതരണ സെക്രട്ടറി മിനി ആന്റണിക്ക് നിലവിലുള്ള ചുമതലകൾക്കു പുറമെ സിവിൽ സപ്ലൈസ് കമ്മീഷണറുടെ ചുമതല കൂടി നൽകാൻ തീരുമാനിച്ചു.
പട്ടികജാതി വികസന ഡയറട്കർ അലി അസ്ഗർ പാഷയെ പട്ടികജാതി-വർഗ വികസന സ്പെഷൽ സെക്രട്ടറിയാക്കി. പിന്നോക്ക വിഭാഗ വികസന സ്പെഷൽ സെക്രട്ടറിയുടെയും പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെയും ചുമതലകൾ കൂടി അദ്ദേഹം വഹിക്കും.
ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് യു.വി. ജോസിന് വിവര പൊതുജനസന്പർക്ക വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നൽകി. കേരള ജല അഥോറിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. എ കൗശിഗന് ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല നൽകി. എൻവയണ്മെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് ഡയറക്ടർ വീണാ മാധവന് അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു.