ഓസ്റ്റിൻ: യുഎസിലെ ടെക്സസിൽ വെള്ളിയാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 119 ആയി. 150ലേറെപ്പേരെ കാണാതായെന്നു പ്രദേശികഭരണകൂടം അറിയിച്ചു. കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണ്.
കനത്ത മഴയും ചെളിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ക്യാംപ് മിസ്റ്റിക് വേനൽക്കാല ക്യാന്പിൽ പങ്കെടുത്ത 27 പെൺകുട്ടികളും ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. പത്തു പെൺകുട്ടികളെയും ക്യാന്പ് കൗൺസിലറെയും കാണാതായിട്ടുണ്ട്.
അതേസമയം പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വെള്ളിയാഴ്ച ടെക്സസ് സന്ദർശിക്കും. നാഷണൽ വെതർ സർവീസിനായി ബജറ്റിൽ തുക വെട്ടിച്ചുരുക്കിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞിട്ടുണ്ട്.
കനത്ത മഴയിൽ ഗ്വാദലൂപ്പെ നദി കരകവിഞ്ഞൊഴുകിയ കെർ കൗണ്ടിയിൽ മരിച്ചവരിൽ 59 മുതിർന്നവരും 36 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. ഇവരിൽ 32 പേരെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
ക്യാംപിന്റെ സഹ ഉടമയും ഡയറക്ടറുമായ റിച്ചാർഡ് ഈസ്റ്റ് ലാൻഡ് (70) കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരണപ്പെട്ടതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് കൂടുതൽ മഴയും മിന്നൽപ്രളയവുമുണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.