ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍

ALP-TROLINGകൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ 47 ദിവസം നീണ്ടുനില്‍ക്കുന്ന യന്ത്രവല്‍കൃത ബോട്ടുകള്‍ക്കുള്ള ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിമുതല്‍ പ്രാബല്യത്തില്‍വരും.നിരോധനത്തെക്കുറിച്ചുള്ള അനൗണ്‍സ്‌മെന്റുകള്‍ കടലിലും കായലിലുമായി  രാവിലെമുതല്‍ ആരംഭിച്ചു. നിരോധനം മുന്നില്‍കണ്ട് നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളില്‍ നിന്നും മത്സ്യബന്ധനത്തിന് പോകുന്ന 80 ശതമാനം ബോട്ടുകളും ഞായറാഴ്ചയും ഇന്നലെയുമായി നീണ്ടകര പാലത്തിന് കിഴക്ക് ഭാഗത്തേക്ക് മാറ്റി.

ഇന്നുകൂടി ഒറ്റദിവസത്തെ പണിക്ക് പോകുന്ന ബോട്ടുകള്‍ കടലില്‍ പോകും. ഉച്ചകഴിഞ്ഞ് മൂന്നോടെ എല്ലാ ബോട്ടുകളും പാലത്തിന് കിഴക്ക് വശത്തേക്ക് അധികൃതര്‍ നീക്കം ചെയ്യും. നിരോധനവുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് കണ്‍ട്രോള്‍ റൂം ഇന്നുമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. അഴീക്കല്‍- 9447656462, കൊല്ലം വാടി-9447646268, നീണ്ടകര-0476 2680036 എന്നിവയാണ് കണ്‍ട്രോള്‍ റൂമിലെ നമ്പരുകള്‍.

ഫിഷറീസ് വകുപ്പ് വാടകയ്‌ക്കെടുത്ത മൂന്ന് ബോട്ടുകള്‍ അഴീക്കല്‍, നീണ്ടകര, തങ്കശേരി എന്നിവിടങ്ങളിലായി പട്രോളിംഗ് നടത്തും. 16 ലൈഫ് ഗാര്‍ഡുകളെ കടലിലെ രക്ഷാ പ്രവര്‍ത്തനത്തിനായി നിയമിച്ചു. തങ്കശേരി, നീണ്ടകര, കായംകുളം എന്നീ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ഇവരുടെ സേവനം ഉറപ്പാക്കിയതായി ഫിഷറീസ് അധികൃതര്‍ പറഞ്ഞു. തീരദേശ പോലീസിന്റെ ഒരു സ്പീഡ് ബോട്ടും സജ്ജമാക്കിയിട്ടുണ്ട്. ട്രോളിംഗ് നിരോധനം മുന്നില്‍കണ്ട് പല ബോട്ടുകളുടേയും വലകള്‍ ഹാര്‍ബറില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി തുടങ്ങിയിട്ടുണ്ട്.

ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ നീണ്ടകര പാലത്തിന്റെ ഇരുവശങ്ങളിലും നീണ്ടകര, ശക്തികുളങ്ങര, തങ്കശേരി, അഴീക്കല്‍ ഹാര്‍ബറുകളിലും പ്രത്യേക പോലീസിനെ വിന്യസിക്കും. ഔട്ട് ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങളും ചെറുവള്ളങ്ങളും നീണ്ടകര തുറമുഖത്ത് അടുപ്പിക്കുന്നതിനും മത്സ്യം വില്‍ക്കുന്നതിനും കഴിഞ്ഞ വര്‍ഷത്തേതുപോലെ അനുമതിയുണ്ട്. യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് ഇന്ധനം നല്‍കുന്ന  തീരത്തെ പമ്പുകള്‍ ഇന്ന് അര്‍ധരാത്രിയോടെ അടയ്ക്കും. വള്ളങ്ങ ള്‍ക്ക് മത്സ്യഫെഡിന്‍രെ പമ്പുകളില്‍നിന്നാണ് ഇന്ധം നല്‍കുന്നത്.

Related posts