ഡല്‍ഹി യമുനാതീരത്തെ ലോകസാംസ്കാരിക സമ്മേളനം: പിഴയടച്ചില്ലെങ്കില്‍ അനുമതി നല്‍കില്ലെന്നു ഹരിത ട്രൈബ്യൂണല്‍; പിഴയൊടുക്കില്ലെന്ന് സംഘാടകര്‍

Seetസ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: യമുന നദീതീരത്തുണ്ടാക്കിയ പരിസ്ഥിതി നാശത്തിനു അഞ്ചു കോടി രൂപ പിഴയടച്ചില്ലെങ്കില്‍ ശ്രീശ്രീ രവിശങ്കറിന്റെ ലോക സാംസ്കാരിക സംഗമം നടത്തുന്നതിനുള്ള അനുമതി റദ്ദാക്കുമെന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍. ഇന്നലെ വൈകുന്നേരം നാലു വരെ ട്രൈബ്യൂണല്‍ സമയം നല്‍കിയെങ്കിലും പിഴ നല്‍കാന്‍ തയാറല്ലെന്ന നിലപാടിലാണ് ആര്‍ട്ട് ഓഫ് ലിവിംഗ് സംഘാടകര്‍. തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ജയിലില്‍ പോയാലും ഒരു പൈസ പോലും പിഴ ഒടുക്കില്ലെന്നും ശ്രീശ്രീ രവിശങ്കര്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരം നാലിനുശേഷം പ്രത്യേക വാദം കേട്ട ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ ഒടുക്കാനുള്ള സമയം ഇന്നു രാവിലെ വരെ നീട്ടി. പിഴയൊടുക്കാന്‍ തയാറല്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നു ജസ്റ്റീസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ട്രൈബ്യൂണല്‍ ബെഞ്ച് അറിയിച്ചു.

യമുനാ തീരത്തെ വെള്ളപ്പൊക്ക ബാധിത മേഖലയായ ആയിരം ഏക്കറോളം വരുന്ന സ്ഥലത്ത് സമ്മേളന വേദിയുണ്ടാക്കിയതില്‍ പരിസ്ഥിതി നാശമുണ്ട് എന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചു കോടി രൂപ പിഴ ഒടുക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. അന്വേഷണ സമിതി 120 കോടി രൂപ പിഴ ചുമത്തണമെന്നു നിര്‍ദേശിച്ചതു അഞ്ചു കോടിയാക്കിയാണു ട്രൈബ്യൂണല്‍ പിഴ വിധിച്ചത്. വിഷയത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

35 ലക്ഷത്തോളം ആളുകള്‍ എത്തുമെന്ന് അവകാശപ്പെടുന്ന സമ്മേളനം ഇന്നു തുടങ്ങാനിരിക്കേയാണ് ഹരിത ട്രൈബ്യൂണല്‍ കടുത്ത നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ പുതിയ ഹര്‍ജിയില്‍ ഇടപെടാനും ട്രൈബ്യൂണല്‍ തയാറായില്ല. യമുനാ തീരത്ത് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍കാലികമാണെന്നാണോ കരുതുന്നതെന്ന് ചോദിച്ച ട്രൈബ്യൂണല്‍, തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി. നിയമ പ്രകാരമാണ് ഉത്തരവു പുറപ്പെടുവിച്ചതെന്നും അതു പാലിക്കാന്‍ സംഘാടകര്‍ ബാധ്യസ്ഥരാണെന്നും ബെഞ്ച് വ്യക്തമാക്കി. പിഴ ഒടുക്കാനുള്ള സമയം ഇന്നു രാവിലെ പത്തു വരെ നീട്ടിയ ബെഞ്ച്, ഇക്കാര്യത്തില്‍ അടുത്ത നടപടികള്‍ ഇന്നു പരിഗണിക്കുമെന്നും അറിയിച്ചു.

അതേസമയം, പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ചതും കരസേനയെ ദുരുപയോഗം ചെയ്‌തെന്നുമുള്ള ആരോപണത്തില്‍ വിവാദം രൂക്ഷമായിരിക്കേ ഇന്നു തുടങ്ങുന്ന ലോക സാംസ്കാരിക സംഗമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി വ്യക്തമാക്കിയിരുന്നു.

Related posts