തലവന്‍ ഇന്‍ഫന്റിനോ

FIFAസൂറിച്ച്: ജിയാനി ഇന്‍ഫന്റിനോ ഫിഫയുടെ പ്രസിഡന്റ്. സൂറിച്ചില്‍ ചേര്‍ന്ന അസാധാരണ പൊതുയോഗത്തിലാണ് ഇന്‍ഫന്റിനോയെ ഫിഫയുടെ തലവനായി തെരഞ്ഞെടുത്തത്. പെനാല്‍റ്റി ഷൂട്ടൗട്ടിനോളംപോന്ന ഉദ്വേഗത്തിനൊടുവിലാണ് ഫിഫയുടെ തവനായി ജിയാനി ഇന്‍ഫന്റിനോ തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ യുവേഫ ജനറല്‍ സെക്രട്ടറിയാണ് ഇന്‍ഫന്റിനോ. മിഷേല്‍ പ്ലറ്റീനി പിന്‍മാറിയതിനെ തുടര്‍ന്നാണ് ഇന്‍ഫന്റിനോ മത്സരരംഗത്തേക്ക് എത്തിയത്. 115 വോട്ടുനേടിയാണ് ഇന്‍ഫന്റിനോ ജയിച്ചത്. ഏഷ്യയില്‍ നിന്നുള്ള ഷെയ്ക്ക് സല്‍മാന്‍ ബിന്‍ ഇബ്രാഹിം 88 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തി. ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈന് നാല് വോട്ട് മാത്രമാണ് ലഭഇച്ചത്. ജെറോം ഷാംപേനാകട്ടെ, വോട്ട് ഒന്നും ലഭഇച്ചില്ല.

ഫിഫയിലെ 209 അംഗരാജ്യങ്ങളില്‍ 207 അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തു. ആദ്യ റൗണ്ടില്‍ ഇന്‍ഫന്റിനോയ്ക്ക് 88 വോട്ടാണ് ലഭിച്ചത്. ഷെയ്ക്ക് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയ്ക്ക് 85 വോട്ടും ലഭിച്ചു.ആദ്യ റൗണ്ടില്‍ അമ്പതു ശതമാനത്തിലേറെ വോട്ട് ആര്‍ക്കും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നത്. ഫിഫയിലെ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് സെപ് ബ്ലാറ്റര്‍ രാജിവച്ച പശ്ചാത്തലത്തിലാണ് പുതിയ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഇറ്റാലിയന്‍, സ്വിസ് പൗരത്വമുള്ളയാളാണ് ഈ നാല്‍പ്പത്തിയഞ്ചുകാരന്‍. 2009 മുതല്‍ യുവേഫയുടെ ജനറല്‍ സെക്രട്ടറിയായ ജിയാനി ഇന്‍ഫന്റിനോയ്ക്ക് യുവേഫയുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുന്നതിനു തൊട്ടു മുമ്പ് നാടകീയമായി രംഗത്തെത്തിയ ഇന്‍ഫന്റിനോ, ഫൈനല്‍ റൗണ്ടിലെ താരവുമായിരുന്നു.

2000-ലാണ് യുവേഫയില്‍ ഇദ്ദേഹം ചേരുന്നത്. അഭിഭാഷകനായും ന്യൂഷാറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് സ്റ്റഡീസിന്റെ (സിഐഇഎസ്) സെക്രട്ടറി ജനറലായും പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ 15 വര്‍ഷമായി ഫുട്‌ബോള്‍ രംഗത്തുള്ള ഇദ്ദേഹം, ദ്വിഭാഷാ അഭിഭാഷകനാണ്.

Related posts