തെരുവ് വിളക്കുകള്‍ കണ്ണടച്ചു; ആലക്കോട് ടൗണ്‍ ഇരുട്ടില്‍

KNR-LIGHTആലക്കോട്: തെരുവു വിളക്കുകള്‍ കത്താതായതോടെ ആലക്കോട് ടൗണ്‍ ഇരുട്ടിലായി. ഉപയോഗശൂന്യമായ വിളക്കുകള്‍ മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ തയാറാകാത്തത് വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കുന്നത്. പഞ്ചായത്തിലേക്ക് ഓരോ മാസവും നികുതിയിനത്തില്‍ ലക്ഷക്കണക്കിനു രൂപയാണ് ആലക്കോട് ടൗണില്‍ നിന്നും ലഭിക്കുന്നത്. എന്നാല്‍ ടൗണില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപോകുന്നതോടെ ടൗണ്‍ ഇരുട്ടിലാകുന്നതോടെ യാത്രക്കാര്‍ തപ്പിതടയേണ്ട അവസ്ഥയിലാണ്.

കോട്ടയം, എറണാകുളം ഭാഗത്തു നിന്നും നാലോളം ബസുകളാണു പുലര്‍ച്ചെ ഇതുവഴി കടന്നുപോകുന്നത്. ഇതില്‍ വരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇരുട്ടില്‍ നില്‍ക്കേണ്ട അവസ്ഥയിലാണ്.
ടൗണ്‍ ഇരുട്ടിലായതോടെ മോഷ്ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യവും കുറവല്ല. വ്യാപാരികള്‍ ശമ്പളം നല്‍കി ഒരു ഗൂര്‍ഖയെ ടൗണിന്റെ കാവലിനായി നിയമിച്ചിട്ടുണ്ടെങ്കിലും വെളിച്ചമില്ലാത്തതിനാല്‍ യാതൊരു പ്രയോജനവുമില്ല.

ഇരിക്കൂര്‍ മണ്ഡലത്തിലെ പല പ്രധാന പട്ടണങ്ങളിലും ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആലക്കോടിനെ മാത്രം അതില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. എത്രയും പെട്ടന്ന് തെരുവു വിളക്കുകള്‍ പ്രകാശിപ്പിക്കാനുള്ള സംവിധാനം അധികൃതര്‍ കൈക്കൊള്ളാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി രംഗത്തെത്താനാണു വ്യാപാരികളുടെ തീരുമാനം.

Related posts