കൊച്ചി: ജിഷാകൊലക്കേസ് പ്രതി അമീറുള്‍ ഇസ് ലാമിനെ തെളിവെടുപ്പിനായി കാഞ്ചിപുരത്തേക്ക് കൊണ്ടുപോയി. കൊലയ്ക്കുശേഷം ഒളിവില്‍ പോയ ഇയാളെ പോലീസ് പിടികൂടുന്നത് കാഞ്ചിപുരത്തിനടുത്തുള്ള ശിങ്കിടിപാക്കത്തെ വാഹനനിര്‍മാണശാലയില്‍ താത്കാലിക ജീവനക്കാരനായി ജോലി ചെയ്യുമ്പോഴായിരുന്നു. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് അന്വേഷണസംഘം കാഞ്ചിപുരത്തേക്ക് പുറപ്പെട്ടത്.
ഒളിവില്‍ കഴിഞ്ഞകാലത്ത് താമസിച്ച സ്ഥലങ്ങളില്‍ അമീറിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. കൊലയ്ക്ക് ശേഷം ആസാമിലേക്ക് പോയ ഇയാള്‍ കാഞ്ചിപുരത്ത് എത്തിയ ദിവസം കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പോലീസ് ഇയാളുമായി കാഞ്ചീപുരത്തേക്ക് പോയത്. ഇന്നു ഉച്ചയ്ക്ക് 12.30 ഓടെ അന്വേഷണ സംഘം കാഞ്ചീപുരത്തെത്താനാണ് സാധ്യത. അതേസമയം ജിഷയുടെ വീട്ടിലും സമീപപ്രദേശങ്ങളിലും ഇന്നലെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കൊലയാളി ഉപയോഗിച്ച കത്തി പോലീസ് കണ്ടെത്തി. കൊലനടന്നു രണ്ടു ദിവസത്തിനുശേഷം ജിഷയുടെ വീടിന് സമീപത്തുനിന്നാണ് കത്തി കിട്ടിയത്. ഫോറന്‍സിക് പരിശോധനയില്‍ കത്തിയില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. എന്നാല്‍, പ്രതിയെ നേരില്‍ കണ്ട ജിഷയുടെ അമ്മയും സഹോദരിയും ഇയാളെ പരിചയമില്ലെന്നു മൊഴി നല്‍കിയിരുന്നു. കനാലിലെ കുളിക്കടവില്‍ എത്തി നോക്കിയ അമീറിനെ തല്ലിയതു രാജേശ്വരിയാണെന്ന പ്രതിയുടെ ആദ്യ മൊഴി ഇതോടെ കള്ളമാണെന്നു തെളിഞ്ഞു. അമീറിനെ കുളിക്കടവിലും എത്തിച്ച് തെളിവെടുത്തു.