തൊഴിലുറപ്പു പദ്ധതി: പഞ്ചായത്തുകളിലെ ക്രമക്കേടില്‍ പാഴാകുന്നത് കോടികള്‍

alp-RUPEESകൊട്ടാരക്കര: മിക്ക പഞ്ചായത്തുകളിലെയും തൊഴിലുറപ്പു പദ്ധതി നടത്തിപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നു വരുന്നതായി ആക്ഷേപം.  ജന പ്രതിനിധികളും പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കാളികളാകുന്ന അഴിമതി മൂലം ഓരോ വര്‍ഷവും കോടികളാണ് പൊതു ഖജനാവിനു നഷ്ടമായിക്കൊണ്ടിരിക്കുന്നത്. സുതാര്യമായ ഓഡിറ്റ് സമ്പ്രദായം നില വിലില്ലാത്തത് അഴിമതികാര്‍ക്കു തുണയാവുകയും ചെയ്യുന്നു. പ്രത്യുല്‍പാദന പരവും ജനങ്ങള്‍ക്കു ഉപകാരപ്രദവുമായ പദ്ധതികളൊന്നും തന്നെ ആവിഷ്കരിക്കപ്പെടുന്നില്ല.

ഗ്രാമീണ റോഡുകളിലെ കാടു തെളിക്കല്‍ മാത്രമാണ് പ്രധാന ജോലിയായി. ചുരുങ്ങിയ സമയം കൊണ്ടു ചെയ്തു തീര്‍ക്കാവുന്ന ഈ ജോലികള്‍ തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി നീട്ടിക്കൊണ്ടു പോവുകയാണ് ചെയ്യുന്നത്. ഔഷധ സസ്യങ്ങളും തണല്‍ വൃക്ഷങ്ങളും നശിപ്പിക്കപ്പെടുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ റോഡുകളിലെ കാടുതെളിക്കല്‍ ജോലികള്‍ക്ക് നിയമ തടസം ഉണ്ടായിട്ടുണ്ട്. ഇതു മൂലം ഇപ്പോള്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്വകാര്യ വ്യക്തികളുടെ കൃഷി ഭൂമികളെയാണ് പദ്ധതി നടത്തിപ്പുകാര്‍ ആശ്രയിക്കുന്നത്. പൊതു ഖജനാവിലെ പണം പൊതുവായ ആവശ്യങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കേണ്ടുന്നതിനു പകരം സ്വകാര്യ വ്യക്തികള്‍ക്കായി ചിലവഴിക്കുകയാണ്. ഇതില്‍ പോലും വന്‍ ക്രമക്കേടുകളാണ് നടക്കുന്നത്. തൊഴിലുറപ്പുകാര്‍ ജോലി ചെയ്താല്‍ കൃഷി ഭൂമി വിട്ടു കൊടുക്കാറില്ല. എന്നാല്‍ നിര്‍ബന്ധപൂര്‍വം ഭൂമിയുടെ പറ്റു ചിട്ടി വാങ്ങിയാണ് കൃഷിയിടങ്ങളില്‍ പണി ചെയ്യുന്നത്.

റബര്‍ പുരയിടങ്ങളിലും വീട്ടു പുരയിടങ്ങളിലുമാണ് ഈ രീതിയിലുളള കിളക്കലും മണ്ണിളക്കലും മറ്റും നടക്കുന്നത്. എന്നാല്‍ ഭൂമി വൃത്തിയാകണമെങ്കില്‍ ഉടമ കര്‍ഷകതൊഴിലാളികളെ പിന്നീട് ജോലിക്കു നിര്‍ത്തേണ്ടുന്ന സ്ഥിതിയാണ് . 10 സെന്റ് ഭൂമിയുടെ പറ്റുചിട്ടി വാങ്ങിയാല്‍ 10 സെന്റും കിളച്ചു എന്നാണ് രേഖയുണ്ടാക്കുന്നത്. എന്നാല്‍ ഈ 10 സെന്റില്‍ അഞ്ചു സെന്റും വീടായിരിക്കും. ബാക്കിയുളള ഭാഗത്താണ് ജോലി നടക്കുന്നത്. ഒരു കര്‍ഷക തൊഴിലാളി ഒരു ദിവസം കൊണ്ടു ചെയ്യുന്ന ജോലി 10 തൊഴിലുറപ്പു തൊഴിലാളികള്‍ 10 ദിവസം കൊണ്ടാണ് ചെയ്തു തീര്‍ക്കുന്നത്. ഒരാള്‍ക്ക് 250 രൂപവെച്ച് 10 പേരുടെ 10 ദിവസത്തെ പദ്ധതി ചിലവ് 28000 രൂപയോളം വരും. ഈ രീതിയിലാണ് ഓരോ പദ്ധതി നിര്‍വഹണത്തിന്റെ പേരില്‍ കോടികള്‍ പാഴാകുന്നത്.

ഭൂമിയുടെ വിലയോളമാകുന്നുണ്ട് കിളക്കുന്നതിന്റെ കൂലി. ഇതുകൂടാതെ ചെയ്യാത്ത ജോലി പോലും ചെയ്തതായി രേഖപ്പെടുത്തിയും അളവുകളില്‍ വെട്ടിപ്പു നടത്തിയും തട്ടിപ്പു നടത്തി വരുന്നുണ്ട്. തൊഴിലുറപ്പു പദ്ധതിയിലെ മേട്രന്‍മാരും നിര്‍വ്വഹണ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇതിനുകളമൊരുക്കുന്നത്. ഇവരോടൊപ്പം ചിലയിടങ്ങളില്‍ ജന പ്രതിനിധികളും ഈ തട്ടിപ്പിനു കൂട്ടു നില്‍ക്കുകയും പണം പറ്റുകയും ചെയ്തു വരുന്നുണ്ട്.

ഗ്രാമീണ പ്രദേശങ്ങളിലെ ഇടവഴികളുടെയും മറ്റു റോഡു കളുടെയും നിര്‍മ്മാണവും പുനരുദ്ധാരണവും പൊതുകുളങ്ങളുടെ നവീകരണവും സംരക്ഷണവും, തോടുകളുടെയും നീര്‍ച്ചാലുകളുടെയും വൃത്തിയാക്കലും സംരക്ഷണവും, പൊതു സ്ഥലം ശുചിയാക്കല്‍, തരിശ് ഭൂമികള്‍ കൃഷിക്ക് ഉപയുക്തമാക്കുക തുടങ്ങിയ ഒട്ടേറെ പദ്ധതി മാര്‍ഗ രേഖയിലുണ്ടെങ്കിലും അവയൊന്നും ആവിഷ്കരിച്ചു നല്‍കാന്‍ ജന പ്രതിനിധികളും നിര്‍വഹണ ഉദ്യോഗസ്ഥരും തയാറാകുന്നില്ല. സ്വകാര്യ പുരയിടങ്ങളില്‍ ഉണ്ടും ഉറങ്ങിയും കഴിയുകയാണ് തൊഴിലാളികള്‍. രാഷ്ട്ര പുനര്‍ നിര്‍മാണത്തിന് ഉപയോഗിക്കേണ്ടുന്ന പണമാണ് ഇങ്ങനെ പാഴാകുന്നത്.

Related posts