തോല്‍വിയുടെ ഉത്തരവാദിത്വം കെപിസിസി നേതൃത്വത്തിനെന്നു കെ. ബാബു

babuസ്വന്തം ലേഖകന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തോല്‍വിയുടെ പ്രധാന ഉത്തരവാദിത്വം കെപിസിസി നേതൃത്വത്തിനാണെന്നു മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബു. കെപിസിസി നിര്‍വാഹക സമിതിയുടെ രണ്ടാം ദിവസത്തിലാണു പാര്‍ട്ടി നേതൃത്വത്തിനെതിരേ കെ. ബാബു ഉള്‍പ്പെടെയുള്ള എ ഗ്രൂപ്പ് നേതാക്കള്‍ ആഞ്ഞടിച്ചത്.

നേതൃത്വത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടി സ്വയം മാറിയതു പോലെ കെപിസിസി നേതൃത്വത്തിലും മാറ്റം വേണം. മദ്യ ലോബിയുടെ ആളാണെന്ന ആരോപണമാണ് തന്റെ തോല്‍വിക്കു കാരണമായത്.ഏഴു ദിവസം ഡല്‍ഹിയില്‍ നടന്ന സ്ഥാനാര്‍ഥി ചര്‍ച്ച സംസ്ഥാനത്തു പാര്‍ട്ടിയുടെയും മുന്നണിയുടെയും തോല്‍വി ഉറപ്പിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം അപ്രായോഗികമാണെന്ന് ആദ്യം തന്നെ തനിക്ക് അറിയാമായിരുന്നു. എന്നിട്ടും മന്ത്രി എന്ന നിലയില്‍ നടപ്പാക്കാന്‍ താന്‍ നിര്‍ബന്ധിതനാകുകയായിരുന്നുവെന്നും ബാബു പറഞ്ഞു.

പാര്‍ട്ടി അടിമുടി പുനഃസംഘടിപ്പിച്ച് ഉടച്ചു വാര്‍ക്കണമെന്നു ആറന്മമുളയില്‍നിന്നു പരാജയപ്പെട്ട കെ. ശിവദാസന്‍നായര്‍ പറഞ്ഞു. മദ്യനയം മുതല്‍ തുടങ്ങിയ പാര്‍ട്ടിയിലെ ഭിന്നത നിയമസഭാ തെരഞ്ഞെടുപ്പ് വരെ തുടരുകയായിരുന്നു. ആറന്‍മുളയിലെ തന്റെ പരാജയത്തിനു കാരണം പാര്‍ട്ടി ജില്ലാ നേതൃത്വമാണ്. പരാജയത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കണം. സംഘടനാ തെരഞ്ഞെടുപ്പല്ലാതെ പാര്‍ട്ടിയെ രക്ഷിക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നു വി.എം. സുധീരന്‍ ഇപ്പോള്‍ മാറേണ്ട ആവശ്യമില്ലെന്നും ഉമ്മന്‍ചാണ്ടി- രമേശ് ചെന്നിത്തല- വി.എം. സുധീരന്‍ എന്നീ നേതാക്കളുടെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ പാര്‍ട്ടിയെ വീണ്ടും ശക്തിയായി കൊണ്ടുവരാന്‍ കഴിയുകയുള്ളുവെന്നും ശൂരനാട് രാജശേഖരന്‍ പറഞ്ഞു. സീറ്റ് മോഹികളായ ചില നേതാക്കളാണ് കരുനാഗപ്പള്ളിയില്‍ തന്‍െറ തോല്‍വിക്ക് കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സി.ആര്‍ മഹേഷ് പറഞ്ഞു.

അഴിമതിപ്പാര്‍ട്ടിയാണെന്ന ആക്ഷേപത്തെ തടഞ്ഞുനിര്‍ത്തിയത് വി.എം സുധീരനായിരുന്നുവെന്നു മരിയാപുരം ശ്രീകുമാര്‍ വാദിച്ചു. ഒരേസമയം ഭൂരിപക്ഷ- ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുണ്ടായ വോട്ട് ചോര്‍ച്ച തെരഞ്ഞെടുപ്പു തോല്‍വിക്കു കാരണമായെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഡിസിസി ജംബോ കമ്മിറ്റികള്‍ പിരിച്ചുവിട്ട് അര്‍ഹരായവര്‍ക്കു പദവികള്‍ നല്‍കണമെന്ന ആവശ്യവും യോഗത്തിലുയര്‍ന്നു. തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ടു കൊണ്ടുപോകുന്നതിനു പാര്‍ട്ടിയില്‍ നിന്ന് ആവശ്യമായ ഫണ്ട് ലഭ്യമായില്ലെന്നു സ്ഥാനാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ മാത്രമാണുണ്ടായിരുന്നതെന്നും പാര്‍ട്ടി അവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ലെന്നു ചര്‍ച്ചകള്‍ക്കു മറുപടി പറഞ്ഞ ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. വിജയത്തില്‍ അമിതാഹ്‌ളാദവും തോല്‍വിയില്‍ അമിതമായ നിരാശയും വേണ്ട. എല്ലാം തിരിച്ചുപിടിക്കാനാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പരമ്പരാഗത പ്രവര്‍ത്തന ശൈലി മാറ്റി പാര്‍ട്ടി കൂടുതല്‍ പ്രഫഷണല്‍ ആയി മാറണമെന്ന് രമേശ് ചെന്നിത്തല നിര്‍ദേശിച്ചു.

Related posts