ദക്ഷിണാഫ്രിക്കന്‍ നഗരവികസനാസൂത്രണത്തില്‍ മലയാളിസ്പര്‍ശം

nri-malayaliഈസ്റ്റ് ലണ്ടന്‍: ദക്ഷിണാഫ്രിക്കയുടെ കിഴക്കന്‍ പ്രവിശ്യയായ ഈസ്റ്റേണ്‍ കേപ്പില്‍ വര്‍ണവിവേചനകാലയളവില്‍ കറുത്ത വര്‍ഗക്കാരെ കൂട്ടമായി മാറ്റി പാര്‍പ്പിച്ച സിസ്കായി എന്നു മുന്‍പ് അറിയപ്പെട്ടിരുന്ന പ്രമുഖ പട്ടണമാണു മഡാന്‍സാനെ.

നിരവധി കറുത്ത വര്‍ഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ നഗരം പ്രമുഖ ലോകോത്തര ബോക്‌സിംഗ് ചാമ്പ്യന്മാരെ സമ്മാനിച്ചിട്ടുള്ളതാണ്. തിരക്കേറിയ ഈ നഗരത്തിന്റെ സമഗ്രവികസനത്തെ ലക്ഷ്യമാക്കി മലയാളിയായ സ്വപ്ന നായരുടെ നേതൃത്വത്തില്‍ അര്‍ബന്‍ ഡിസൈന്‍ കോണ്‍സെപ്റ്റ് കമ്പനി സമര്‍പ്പിച്ച 20 മില്യന്‍ റാന്‍ഡിന്റെ (ഏകദേശം 10 കോടി രൂപ) പദ്ധതിക്ക് ദക്ഷിണാഫ്രിക്കന്‍ ദേശീയ ധനകാര്യവകുപ്പിന്റെ അനുമതി ലഭിച്ചു.

നഗരസഭാ കൗണ്‍സില്‍ സ്വപ്ന നായരുടെ പദ്ധതിക്കു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സമഗ്രവികസനത്തില്‍ പങ്കാളികളാകുവാന്‍ തദ്ദേശവാസികളെ ആഹ്വാനം ചെയ്തതായി ഇവിടുത്തെ പ്രമുഖ പത്രമായ ഡെയിലി ഡിസ്പാച്ച് റിപ്പോര്‍ട്ട് ചെയ്തു.

ഏകീകരണ വികസന പ്രക്രിയകള്‍ വഴി സാമ്പത്തികമേഖലയെ അഭിവൃത്തിപ്പെടുത്തുംവിധം പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും നിലവാരമുള്ള റോഡുകള്‍, നടപ്പാതകള്‍ നിര്‍മിക്കുക, തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സാന്ദ്രതാ ക്രമപ്രകാരമുള്ള സാമൂഹിക പാര്‍പ്പിട സൗകര്യങ്ങളുടെ നിര്‍മാണം തുടങ്ങിയവ മുന്‍ഗണനയില്‍പ്പെടുത്തിയായിരിക്കും പദ്ധതിയുടെ പ്രവര്‍ത്തനമെന്നു സ്വപ്ന പറഞ്ഞു.

1980കളില്‍ ദക്ഷിണാഫ്രിക്കയിലെ ഉംറ്റാറ്റയിലേക്ക് കുടിയേറിപ്പാര്‍ത്ത പാലാ സ്വദേശിയായ വി.ഡി.ജി. നായരുടെയും രമണി നായരുടെയും ഏക മകളായ സ്വപ്ന, ഭര്‍ത്താവ് വിനോദ് കുമാറിന്റേയും (ബട്ടര്‍വര്‍ത്ത് വാള്‍ട്ടര്‍ സിസിലു യൂണിവേഴ്‌സിറ്റി കാമ്പസ് ലക്ചറര്‍) മക്കളായ കിരണ്‍, അമിത എന്നിവരോപ്പം ഈസ്റ്റ് ലണ്ടണില്‍ താമസിക്കുന്നു.

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍

Related posts