ദേ.. മാഷ്…! ദ്വിമാന സമവാക്യത്തിന്റെ സാമാന്യരൂപമെന്താടാ…; മലയാള സിനിമയിലെ പ്രിയപ്പെട്ട അധ്യാപകര്‍ക്കൊപ്പം

വി.ശ്രീകാന്ത്       
mASH3
മാഷുമ്മാരെ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലും ഉണ്ടോ… ചൂരല്‍ക്കഷായത്തിന്റെ രുചി അറിഞ്ഞിട്ടില്ലാത്തവരുണ്ടോ… ഈ രണ്ടു ചോദ്യങ്ങള്‍ക്കും ഇല്ലായെന്നായിരിക്കും ഉത്തരം. രണ്ടെണ്ണം കിട്ടിയാലും അതു നന്നാകാന്‍ വേണ്ടിയായിരുന്നുവെന്ന് കാലം തെളിയിച്ച കാര്യമാണ്. പ്രിയപ്പെട്ട മാഷുമ്മാരെ കുറിച്ചുള്ള ഓര്‍മകള്‍ മനസിലുണ്ടെങ്കിലും അവയെല്ലാം പൊടിതട്ടിയെടുക്കാന്‍ സിനിമ പിടിത്തക്കാര്‍ കാണിച്ച ശുഷ്കാന്തിയോളം വരില്ല മറ്റൊന്നും. ചില സിനിമകളിലെ അധ്യാപകരെ കാണുമ്പോള്‍ തോന്നില്ലേ ഇതു നമ്മുടെ സ്കൂളിലെ ആന്റണി മാഷല്ലേയെന്ന്… അല്ലെങ്കില്‍ ഇതു നമ്മുടെ കോളജിലെ ജോയി സാറല്ലെയെന്നെല്ലാം…

അത്രത്തോളം ഹൃദ്യമായിട്ടാണ്  അത്തരം വേഷങ്ങള്‍ നമ്മുടെ പ്രിയപ്പെട്ട താരങ്ങള്‍ പകര്‍ന്നാടിയിട്ടുള്ളത്. അവര്‍പോലും അറിയാതെ അവര്‍ ഒരുപാട് മാഷുമ്മാരുടെ പ്രതിരൂപങ്ങള്‍ ആയിട്ടുണ്ട്. ഇത്രയൊക്കെ പറയാന്‍ കാരണം ആനന്ദത്തിലെ ചാക്കോ സാറാണ്(ഡോ. റോണി ഡേവിഡ്). മലയാള സിനിമയിലെ മാഷുമ്മാരെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലിലേക്ക് കയറൂരി വിട്ടതിന്റെ എല്ലാ ക്രെഡിറ്റും ചാക്കോ സാറിന് അവകാശപ്പെട്ടതാണ്. ഒന്നു ചുറ്റി കറങ്ങിയേച്ചും വരാം മലയാള സിനിമയിലെ പ്രിയപ്പെട്ട അധ്യാപകര്‍ക്കൊപ്പം.

ദ്വിമാന സമവാക്യത്തിന്റെ സാമാന്യരൂപമെന്താടാ…
mASH2
ദ്വിമാന സമവാക്യത്തിന്റെ സാമാന്യരൂപം എന്താടാ=  ബബ്ബ ബബ്ബ ബബ്ബ അല്ല… ഉത്തരം പറയടാ… എന്നു പറഞ്ഞുകൊണ്ട് കുട്ടികളെ വിറപ്പിച്ച സ്ഫടികത്തിലെ ചാക്കോ മാഷിനെ ആരും മറക്കാനിടയില്ല. തോമസ് ചാക്കോയുടെ(മോഹന്‍ലാല്‍) അച്ഛനും സ്കൂളിലെ ഹെഡ്മാസ്റ്ററുമായ ചാക്കോ മാഷിനെ തിലകന്‍  അനശ്വരമാക്കിയപ്പോള്‍ മലയാളികള്‍ ഒന്നടങ്കം ഒരു ഡയലോഗ് കാണാതെ പഠിച്ചു…”ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന്’. തിലകനെന്ന നടന വിസ്മയത്തെ കുറിച്ചു പറഞ്ഞു തുടങ്ങിയാല്‍ ചാക്കോമാഷിനെ പ്രതിപാദിക്കാതെ ആര്‍ക്കും കടന്നു പോകാനാവില്ല. അന്നത്തെ കാലഘട്ടത്തില്‍ അത്തരത്തിലുള്ള അധ്യാപകര്‍ നിരവധി സ്കൂളുകളില്‍ ഉണ്ടായിരുന്നിരിക്കണം. 1995-ല്‍ സംവിധായകന്‍ ഭദ്രന്‍ സ്ഫടികം എന്ന ചിത്രത്തിലൂടെ അത്തരത്തിലുള്ള ഒരു കടുംപിടിത്തക്കാരനായ മാഷിനെ തിലകനിലൂടെ രേഖപ്പെടുത്തിയപ്പോള്‍ പ്രേക്ഷകമനസിലേക്ക് ചാക്കോ മാഷ് ആഴത്തിലിറങ്ങി ചെല്ലുകയും ചെയ്തു.

സാള്‍ട്ട് മാംഗോ ട്രീ

ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ദിവാകരന്‍ മാഷായി എത്തി കുട്ടികള്‍ക്ക് ഉപ്പുമാവിന്റെ ഇംഗ്ലീഷ് പറഞ്ഞു കൊടുക്കുന്ന രംഗം ഓര്‍മയില്ലേ. ഉപ്പെന്നു പറഞ്ഞാല്‍ സാള്‍ട്ട് മാവ് എന്നു പറഞ്ഞാല്‍ മാംഗോ ട്രീ അപ്പോള്‍ ഉപ്പുമാവിന്റെ ഇംഗ്ലീഷ് സാള്‍ട്ട് മാംഗോ ട്രീ. ഒരുപാട് കള്ളനാണയങ്ങള്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിച്ച് അധ്യാപകരെന്ന പേരില്‍ സ്കൂളുകളില്‍ കയറി പറ്റിയ കാലഘട്ടത്തെ കുറിച്ച് പറഞ്ഞ ചിത്രത്തില്‍ മോഹന്‍ലാല്‍ അവരില്‍ ഒരാളുടെ പ്രതീകമായാണ് ചിത്രത്തില്‍ എത്തുന്നത്. ദിവാകരന്‍ മാഷിന്റെ മണ്ടത്തരങ്ങള്‍ ചിരിച്ച് രസിക്കാനുള്ള തമാശകളായി മാറിയപ്പോള്‍ ഇത്തരത്തില്‍ അധ്യാപകരായി കയറി കൂടുന്നവരെ നന്നേ പരിഹസിക്കാനും ചിത്രം മറന്നില്ല. അതിനു ശേഷം ചെപ്പിലും പിന്നീട് ലൈഫ് ഈസ് ബ്യൂട്ടിഫുള്ളിലും എല്ലാം അധ്യാപകനായി മോഹന്‍ലാല്‍ വേഷമിട്ടിട്ടുണ്ടെങ്കിലും ദിവാകരന്‍ മാഷ് തന്നെയാണ് വേറിട്ടുനില്‍ക്കുന്നത്.

പെണ്‍കുട്ടികളുടെ രോമാഞ്ചമായ പ്രഫ.നന്ദകുമാര്‍
mASH1
സ്‌നേഹമുള്ള സിംഹം, തനിയാവര്‍ത്തനം എന്നീ സിനിമകള്‍ ഉള്‍പ്പടെ നിരവധി അധ്യാപക വേഷങ്ങള്‍ മമ്മൂട്ടി ചെയ്തിട്ടുണ്ടെങ്കിലും 1995-ല്‍ പുറത്തിറങ്ങിയ മഴയെത്തും മുമ്പേയിലെ ഇന്‍ഷര്‍ട്ട് ചെയ്ത് ടിപ്പ് ടോപ്പായി  ഗേള്‍സ് കോളജിലേക്കെത്തുന്ന പ്രഫ.നന്ദകുമാര്‍ തന്നെയാണ് മമ്മൂട്ടിക്ക് നന്നായി ഇണങ്ങിയ മാഷ് വേഷമെന്ന് പ്രേക്ഷകപക്ഷം. ഇംഗ്ലീഷ് മണിമണിയായി മൊഴിഞ്ഞ് പെണ്‍കുട്ടികളുടെ ഇഷ്ടപ്പെട്ട സാറായി മഴയെത്തും മുമ്പേയില്‍ മമ്മൂട്ടി തിളങ്ങിയപ്പോള്‍ അത് ഒരുവിധപ്പെട്ട ഗേള്‍സ് കോളജുകളിലെ പുരുഷാധ്യാപകര്‍ക്ക് അല്പം അസൂയ ഉണ്ടാക്കിയെന്നുള്ളതും നേരു തന്നെ. കഥാഗതി മറ്റുപലതിലേക്കും വഴിമാറിയെങ്കിലും കാമ്പസിനുള്ളിലും പുറത്തും പലസുന്ദരിമാരുടെയും പ്രിയപ്പെട്ട സാറായി നന്ദകുമാര്‍ മാറിയപ്പോള്‍ യഥാര്‍ഥ ജീവിത്തില്‍ ജുബ്ബാ വേഷധാരികളായ പ്രഫസര്‍മാര്‍ പതുക്കെ ടിപ്പ് ടോപ്പ് ട്രന്‍ഡിലേക്ക് വഴിമാറിയെന്നത് മറ്റൊരു സത്യം.

മുകേഷിന്റെ ക്ലാസായ മാഷ് വേഷങ്ങള്‍

നടനാണ്, അവതാരകനാണ് ഇപ്പോള്‍ എംഎല്‍എയുമാണ് മുകേഷ്. വര്‍ഷങ്ങള്‍ നീണ്ട സിനിമ ജീവിതത്തില്‍ അധ്യാപക വേഷങ്ങള്‍ പലകുറി മുകേഷിനെ തേടിയെത്തിയിട്ടുണ്ട്.  1994-ല്‍ പുറത്തിറങ്ങിയ  മലപ്പുറം ഹാജി മഹാനായ ജോജിയിലെ മുകേഷ് ചെയ്ത അധ്യാപക വേഷം ഇന്നും ജനമനസുകളില്‍ തങ്ങി നില്‍പ്പുണ്ട്. ജീവിക്കാനായി ആള്‍മാറാട്ടം നടത്തി അധ്യാപകനാകുന്ന ജോജിയുടെ കഥയാണ് സിനിമ പറയുന്നത്. സുഹൃത്തായ കുഞ്ഞാലിക്കുട്ടി(സിദ്ദിഖ്)ക്ക് കിട്ടിയ അവസരം വിദ്യാസമ്പന്നനായ ജോജി(മുകേഷ്) ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകുന്ന നൂലാമാലകള്‍ ബിഗ്‌സ്ക്രീനില്‍ മുകേഷ് നന്നായി പകര്‍ന്നാടിയപ്പോള്‍ പ്രേക്ഷകമനസുകളിലേക്ക് നല്ലൊരു അധ്യാപകനായി മുകേഷ് നടന്നു കയറുകയായിരുന്നു. വസ്ത്രധാരണത്തിലും നടപ്പിലുമെല്ലാം സൗമ്യശീലനായ വിദ്യാര്‍ഥികള്‍ക്ക് പ്രിയപ്പെട്ട അധ്യാപകനായി മുകേഷ് മാറിയപ്പോള്‍ വീണ്ടും വീണ്ടും അധ്യാപക വേഷങ്ങള്‍ മുകേഷിനെ തേടിയെത്തി.

അലിയാരു മാഷും വട്ടോളി പൊറിഞ്ചുവും

സ്പീഡ് ട്രാക്കിലും ഒളിമ്പ്യന്‍ അന്തോണി ആദത്തിലുമെല്ലാം ജഗതി പി.ടി മാഷായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ വാതോരാതെ ചിരിച്ചിട്ടുണ്ട്. മുകേഷിനൊപ്പം മലപ്പുറം ഹാജി മഹാനായ ജോജിയില്‍ ഡ്രില്‍ മാഷായി എത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറത്തും ആ വേഷം ജനമനസുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സത്യം വിളിച്ചു പറയാനായി പരക്കം പായുന്ന അലിയാര് മാഷും കുട്ടികളെ ഫുട്‌ബോള്‍ പരിശീലിപ്പിച്ച് മത്സരത്തിന് കൊണ്ടുപോയി ഒടുവില്‍ തോറ്റ് തുന്നംപാടി വരുന്ന വട്ടോളി പൊറിഞ്ചുവും  സ്പീഡ് ട്രാക്കിലെ കുഞ്ഞവറയും  എല്ലാവരും ഓര്‍ത്തിരിക്കുന്ന അധ്യാപക വേഷങ്ങള്‍ തന്നെയാണ്.

സൗമ്യനായ അധ്യാപകന്‍

വിരലില്‍ എണ്ണാവുന്നതിലേറെ അധ്യാപക വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് നെടുമുടി വേണു. എന്നിരുന്നാലും സ്ഫടികത്തിലെ രാവുണ്ണി മാഷ് തന്നെയാണ് ഇന്നും പ്രേക്ഷക മനസില്‍ തലഉയര്‍ത്തി നില്‍ക്കുന്ന കഥാപാത്രം. തോമസ് ചാക്കോയുടെ പരീക്ഷ പേപ്പറില്‍ ഹെഡ്മാഷിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ചുവന്ന മഷി വരയ്‌ക്കേണ്ടി വന്ന അധ്യാപകനെ മലയാളി അത്രപെട്ടെന്നൊന്നും മറക്കില്ല. ഒടുവില്‍ രാജികൊടുത്ത് ചാക്കോ മാഷ് ഹെഡ്മാഷായുള്ള സ്കൂളില്‍ ഞാനുണ്ടാവില്ലായെന്നു പറഞ്ഞ് പടിയിറങ്ങുന്ന രംഗം ഇന്നും മറക്കാന്‍ പറ്റില്ല. വന്ദനത്തില്‍ ചുറുചുറുക്കുള്ള കോളജ് പ്രഫസറായി വേഷമിട്ടപ്പോള്‍ വിദ്യാര്‍ഥികള്‍ ഒപ്പം കൂടുകയും പിന്നീട് ഒരു അധ്യാപകന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമെല്ലാം നെടുമുടി വേണു നന്നായി കൈകാര്യം ചെയ്തു. പ്രഫസര്‍ വില്ലനായി മാറുന്ന ചിത്രമായി വന്ദനം മാറിയപ്പോളും നെടുമുടി വേണു അവതരിപ്പിച്ച പ്രഫസര്‍ വേഷം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടത് തന്നെയായിരുന്നു.

ദിലീപും പൃഥ്വിരാജും വിജയ്ബാബുവും       

സദാനന്ദന്റെ സമയത്തില്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്ന അധ്യാപകനായി ദിലീപ് എത്തിയപ്പോള്‍ ഇതുവരെ കണ്ടു പരിചയിച്ച അധ്യാപക വേഷങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒന്നായി ആ കഥാപാത്രം പ്രേക്ഷകര്‍ക്ക് തോന്നിയത് ദിലീപിന്റെ അഭിനയ മികവുകൊണ്ട് തന്നെയാണ്. മാണിക്യക്കല്ലില്‍ പൃഥ്വിരാജ് നാട്ടിന്‍പുറത്തെ സ്കൂളില്‍ അധ്യാപകനായി എത്തുന്നുണ്ട്. എങ്ങനെയെങ്കിലും അധ്യാപന ജോലി നടത്തി മാസാ മാസാ ശമ്പളം മേടിക്കുന്ന അധ്യാപകരില്‍ നിന്നുംവേറിട്ട് വിദ്യാര്‍ഥികളുടെ പക്ഷം ചേര്‍ന്ന് അവരെ നേര്‍വഴിക്ക് നടത്തുക വഴി സ്കൂളിന്റെ യശസ് ഉയര്‍ത്തുന്ന അധ്യാപകനായി പൃഥ്വി മാണിക്യക്കല്ലില്‍ നിറഞ്ഞു നിന്നു. മങ്കിപെന്നിലൂടെ കര്‍ക്കശക്കാരനും പിന്നീട് സൗമ്യശീലനുമായ അധ്യാപകനായി മാറി വിജയ് ബാബു ജനമനസുകളില്‍ ഇടംപിടിച്ചപ്പോള്‍ വിദ്യാര്‍ഥികളോടുള്ള മനോഭാവത്തില്‍ അധ്യാപകര്‍ വരുത്തേണ്ട മാറ്റങ്ങള്‍ വിജയ്ബാബുവിലൂടെ ചിത്രത്തില്‍ കൃത്യമായി വരച്ചിട്ടുണ്ട്.

പിടി മാഷും വിമല്‍ സാറും

മലര്‍ മിസിന്റെ പുറകെ നടക്കുന്ന വിമല്‍ സാറായി വിനയ് ഫോര്‍ട്ട് പ്രേമത്തില്‍ എത്തിയപ്പോള്‍ അതുവരെ ഉണ്ടായിരുന്ന അധ്യാപക വേഷങ്ങള്‍ക്ക് ഒരു പുതിയ മുഖം കൈവരുകയായിരുന്നു. ജാവ സിമ്പിളാണ് പവര്‍ഫുള്ളുമാണെന്നെല്ലാം വിമല്‍ സാര്‍ പറയുമ്പോള്‍ തിയറ്ററുകളില്‍ ചിരി ഉണര്‍ന്നത് അത്തരത്തിലുള്ള രസികന്മാരായ അധ്യാപകര്‍ ഇപ്പോഴും കോളജുകളില്‍ ഉണ്ടെന്നുള്ളതിന്റെ തെളിവായിരുന്നു.

വിമല്‍ സാറിന്റെ ഒപ്പം കൂടി പിടി മാഷായി സൗബിനും കൂടി എത്തിയതോടെ ജഗതി ശ്രീകുമാര്‍ അനശ്വരമാക്കിയ നിരവധി പിടി മാഷുമാരെ കുറിച്ച് ഓര്‍ത്തുപോകുന്നത് സ്വഭാവികം മാത്രം.തന്റെതായ മാനറിസങ്ങളിലൂടെ സൗബിന്‍ ആ വേഷം മികവുറ്റതാക്കിയപ്പോള്‍ ഈ രണ്ടു നടന്മാര്‍ക്കും  ബ്രേക്ക് ത്രൂ ആവുകയായിരുന്നു പ്രേമം.

ആനന്ദത്തിലെ ചാക്കോ സാര്‍

ഗണേഷ് രാജിന്റെ ആനന്ദത്തില്‍ ചാക്കോ സാറായി എത്തുന്നത് ഡോ. റോണി ഡേവിഡാണ്.  വേറിട്ട അഭിനയ ശൈലിയിലൂടെ റോണി ഈ വേഷം മികവുറ്റതാക്കിയപ്പോള്‍ കര്‍ക്കശക്കാരനായ അധ്യാപകനില്‍ നിന്ന് ലോലനായ അധ്യാപകനിലേക്കുള്ള ചുവടുമാറ്റം യുവമനസുകകള്‍ക്ക് നന്നേ ബോധിച്ചു. മലയാള സിനിമയിലെ അധ്യാപകരുടെ നിരയിലേക്ക് റോണിയും കൂടി കടന്നു വന്നതോടെ ഓള്‍ഡ് ജനറേഷനില്‍ നിന്നു ന്യൂജനറേഷന്‍ അധ്യാപകര്‍ക്കുണ്ടായിട്ടുള്ള മാറ്റങ്ങള്‍ കൃത്യമായി പ്രകടമായി.. പണ്ടൊക്കെ പേടിയോടെ കണ്ടിരുന്ന അധ്യാപകരെ കുറിച്ച് ഇന്നത്തെ ന്യൂജനറേഷന്‍ പിള്ളേര്‍ പരസ്പരം പറയുന്നത് മാഷുമ്മാര് മുത്താണ് ബ്രോ എന്നാണ്. കാലം പോയ ഒരു പോക്കേ…

Related posts