പാലക്കാട്: നഗരത്തിലെ ബസ്സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് ലഹരിമാഫിയ പ്രവര്‍ത്തനം സജീവമാകുന്നു. നഗരത്തിലെ ബസ് സ്റ്റാന്റുകളില്‍ ലഹരികളുമായെത്തുന്ന ഇരുചക്രവാഹനസംഘത്തെ നേരിടാനുള്ളത് ഓരോ ട്രാഫിക് പോലീസുകാരന്‍ മാത്രമാണ് ബസ് സ്റ്റാന്റിലുള്ളതെന്ന് ഈ ഓപ്പറേഷനെ പ്രഹസനമാക്കുന്നു. സംസ്ഥാനത്തെ ചെക്‌പോസ്റ്റുകളില്‍ എക്‌സൈസ് സംഘം പരിശോധന കര്‍ശനമാക്കിയതോടെ ഇപ്പോള്‍ ലഹരി മരുന്നുകള്‍ ഏറെയും എത്തുന്നത് ഇരുചക്രവാഹനങ്ങളിലാണ്. ഇത്തരം വാഹനങ്ങളില്‍ എന്തു കടത്തിക്കൊണ്ടുവന്നാലും പരിശോധന ഇല്ല എന്നുള്ളതാണ് ഇതിനു കാരണമാകുന്നത്.
കഴിഞ്ഞ മാസം യുവതിയായ വീട്ടമ്മയുടെ മൃതശരീരം സ്കൂട്ടറില്‍ 50 കിലോമീറ്ററില്‍ അധികം സഞ്ചരിച്ച് പൊള്ളാച്ചിയില്‍ കൊണ്ടുപോയി ഉപേക്ഷിച്ചതും പരിശോധനയുടെ അഭാവം വ്യക്തമാക്കുന്നു. രാവിലെ 9 മുതല്‍ 12 വരെയും ഉച്ച കഴിഞ്ഞ് മൂന്നു മുതല്‍ ആറുവരെയുമാണ് നഗരത്തിലെ സ്‌റ്റേഡിയം ബസ്‌സ്റ്റാന്റ്, മുനിസിപ്പല്‍ ബസ്സ്റ്റാന്റ്, ടൗണ്‍ ബസ്സ്റ്റാന്റ് എന്നിവിടങ്ങളില്‍ ലഹരിസംഘം വില്പന സജീവമാക്കുന്നത്.
മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ പലപ്പോഴും ലഹരി മരുന്നു വില്പനക്കെതിരെ പോലീസിനും എക്‌സൈസിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ബസ്സ്റ്റാന്റുകളിലെത്തുന്ന ഇരു ചക്ര വാഹനങ്ങള്‍ പരിശോധിക്കാന്‍ എക്‌സൈസ്-പോലീസ് സംഘം ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ഇവരുടെ പരാതി.കോയമ്പത്തൂരില്‍നിന്നും വരുന്ന സ്കൂള്‍-കോളജ് ബസുകളില്‍ ലഹരി മരുന്നു പരിശോധന നടത്തി രണ്ടു വാഹനങ്ങളില്‍നിന്നും നിരോധിത പുകയില പിടികൂടിയിരുന്നു. ബസുകളില്‍ പരിശോധന നിലച്ചതോടെ സംഘം വീണ്ടും സജീവമായി. ഇരുചക്രവാഹനങ്ങളില്‍ ഹാന്‍സും, കഞ്ചാവും കടത്തിവരുന്നതും കൂടിവരികയാണ്.
പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ലഹരി മരുന്നുകള്‍ കൂടുതലായി കേരളത്തിലേക്ക് ഒഴുകുന്നതെന്നാണ് എക്‌സൈസ് പറയുന്നത്. എന്നാല്‍ യുവജനങ്ങളെ വഴി തെറ്റിക്കുന്ന ലഹരി മരുന്നു സംഘങ്ങളിലെ പ്രധാനികളെ പിടികൂടിയാല്‍ മാത്രമേ ഇതിന് അവസാനമാകൂ എന്ന് എക്‌സൈസിനും പോലീസ് ഉദ്യോഗസ്ഥര്‍ക്കും അറിയാം. എന്നാല്‍ പരിശോധന വൈകും തോറും ജില്ലയിലേക്കുള്ള ലഹരിമരുന്നുകളുടെ ഒഴുക്ക് തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.