നാഗ പ്രീതിയ്ക്കായി മണ്ണാറശ്ശാലയിലേക്ക് ഭക്തജനപ്രവാഹം

alp-mannarashalaഹരിപ്പാട്: നാഗ പ്രീതിയ്ക്കായി മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലേയ്ക്ക് ഭക്തജനപ്രവാഹം, ഇന്ന് പുലര്‍ച്ചെ മുതല്‍ നാടിന്റെ നാനാദിക്കുകളില്‍ നിന്നും ഭക്തര്‍ ഒഴുകി യെത്തുകയാണ്.   പുലര്‍ച്ചെ 3.30 ന് ക്ഷേത്രനട തുറന്നു, നട തുറക്കുന്നതിന് മുന്‍പ് തന്നെ ക്ഷേത്രപരിസരം ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞ് കവിഞ്ഞു,അഭിഷേകങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ആറോടെ തന്നെ കുടുംബകാരണവര്‍ ആയില്യം നാളിലെ പൂജകള്‍ ആരംഭിച്ചു. എട്ടിന് ക്ഷേത്രത്തിന് വടക്ക് ഭാഗത്തുള്ള ഇല്ലത്ത് നിലവറയ്ക്ക് സമീപത്തായി അമ്മ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്കി.

അമ്മയുടെ ദര്‍ശനത്തിനായി സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ നീണ്ട നിരയായിരുന്നു. ഉച്ചപൂജയ്ക്ക് ശേഷം കുടുംബകാരണവരുടെ നേതൃത്വത്തില്‍ നിലവറയോട് ചേര്‍ന്നുള്ള തളത്തില്‍ ശംഖ് വായ്ക്കുരവ എന്നിവയുടെഅകമ്പടിയോടെ ആയില്യംപൂജയ്ക്കായുള്ള നാഗപത്മക്കളം വരയ്ക്കും കളംപൂര്‍ത്തിയായാലുടന്‍ അമ്മതീര്‍ത്ഥകുളത്തില്‍ കുളിച്ച് ക്ഷേത്രത്തിലെത്തും. ഇളയമ്മ, ഏറ്റവും മുതിര്‍ന്ന കാരണവന്മാര്‍ എന്നിവര്‍ ഈ സമയം അമ്മയെ അനുഗമിക്കും. അമ്മ ശ്രീകോവിലില്‍ പ്രവേശിച്ച ശേഷം ശ്രീകോവിലില്‍ നിന്നും കുത്തുവിളക്കിലേക്ക് ദീപം പകരും. തുടര്‍ന്ന് ആയില്യം എഴുന്നള്ളത്തിന് മുന്നോടിയായുള്ള ശംഖ്, തിമില പാണി, വായ്ക്കുരവ എന്നിവ ആരംഭിക്കും.

തുടര്‍ന്ന് അമ്മ ഉമാദേവി അന്തര്‍ജനം നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും കയ്യിലേന്തി ഇളയമ്മ സാവത്രി അന്തര്‍ജനം സര്‍പ്പ യക്ഷിയമ്മയുടേയും കാരണവര്‍മാരായ പരമേശ്വരന്‍നമ്പൂതിരി നാഗചാമുണ്ഡിയമ്മയുടേയും വാസുദേവന്‍ നമ്പൂതിരി നാഗയക്ഷിയമ്മയുടേയും വിഗ്രഹങ്ങള്‍ ശിരസിലേന്തി ക്ഷേത്രത്തിന് വലം വെച്ച് ഇല്ലത്ത് എത്തിച്ചേരും.   പ്രസിദ്ധമായ ആയില്യം എഴുന്നള്ളത്ത് ഉച്ചയ്ക്ക് രണ്ടോടെ തന്നെ ആരംഭിക്കും. എഴുന്നള്ളത്ത് ഇല്ലത്ത് എത്തിച്ചേര്‍ന്നാലുടന്‍അമ്മയുടെ പതിവ് പൂജകള്‍ക്ക് ശേഷം ആയില്യംപൂജകള്‍ ആരംഭിക്കും.

Related posts