കുഞ്ഞിനെ കൊന്ന അമ്മയായി തന്നെ ചിത്രീകരിക്കരുതെന്ന് അനുശാന്തി; പ്രായമായ മാതാപിതാക്കളുണ്ടെന്നും തന്റെ കുഞ്ഞിനെ കണ്ടിട്ട് രണ്ടു വര്‍ഷമായെന്നും നിനോ; തൂക്കുകയര്‍ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

Anuതിരുവനന്തപുരം: കുഞ്ഞിനെ കൊന്ന അമ്മയായി തന്നെ ചിത്രീകരിക്കപ്പെടരുതെന്നും താന്‍ ആരെയും കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ആറ്റിങ്ങല്‍ ഇരട്ട കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തി. കേസില്‍ ശിക്ഷ നല്‍കുന്നതിലെ വാദത്തിനിടെയായിരുന്നു തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അനുശാന്തി ഇക്കാര്യം പറഞ്ഞത്.

കേസിലെ ഒന്നാം പ്രതിയായും അനുശാന്തിയുടെ കാമുകനുമായ നിനോ മാത്യുവും ശിക്ഷയില്‍ ഇളവ് വേണമെന്ന് കോടതിയോട് അഭ്യര്‍ഥിച്ചു. പ്രായമായ മാതാപിതാക്കളുണ്‌ടെന്നും തന്റെ കുഞ്ഞിനെ കണ്ടിട്ട് രണ്ടു വര്‍ഷമായെന്നും നിനോ പറഞ്ഞു. ഭാര്യയ്ക്ക് കണ്ണിന് കാഴ്ച കുറവുണ്ട്. ഭാര്യയെ വിസ്തരിക്കാന്‍ വിളിക്കണണെന്ന് ആവശ്യപ്പെട്ടെങ്കിലും കേസിന്റെ ആ ഘട്ടമൊക്കെ കഴിഞ്ഞെന്ന് കോടതി നിരീക്ഷിച്ചു.

സാഹചര്യ തെളിവുകള്‍ മാത്രമാണ് കേസിലുള്ളതെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നുമാണ് പ്രതിഭാഗം വാദിച്ചത്. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് കേസിലെ രണ്ടു പ്രതികള്‍ക്കും പരമാവധി ശിക്ഷയായ തൂക്കുകയര്‍ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും.

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.   2014 ഏപ്രില്‍ 16നാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.  ടെക്‌നോപാര്‍ക്കിലെ ജീവനക്കാരനായിരുന്ന നിനോമാത്യുവാണ്  കേസിലെ പ്രധാന പ്രതി. കാമുകിയായ അനുശാന്തിയെ സ്വന്തമാക്കാനായി അനുശാന്തിയുടെ മൂന്നര വയസ്സുള്ള മകളെയും ഭര്‍ത്താവിന്റെ അമ്മയെയും നിനോമാത്യു വെട്ടികൊലപ്പെടുത്തിയെന്നാണ് കേസ്.

ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ഭാഗം അവിക്‌സിനു സമീപം തുഷാരത്തില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ റിട്ട. താലൂക്ക് ഓഫിസ് ജീവനക്കാരി വിജയമ്മ എന്ന ഓമന (57), മകന്‍ ലിജീഷിന്റെ മകള്‍ സ്വാസ്തിക (നാല്) എന്നിവരാണ് കൊല്ലപ്പെട്ടത്.  ലിജീഷിനും  വെട്ടേറ്റിരുന്നു.  തിരുവനന്തപുരം കരമണില്‍ മാഗി നിവാസില്‍ നിനോ മാത്യു (40)വിനെയും ലിജീഷിന്റെ ഭാര്യയും ടെക്‌നോപാര്‍ക്കില്‍ ഇതേ കമ്പനിയില്‍ ജീവനക്കാരിയുമായിരുന്ന അനുശാന്തി (32)യെയും അന്നുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞു. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പള്‍ ജഡ്ജി ഷെര്‍സിയാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് ശേഷം വാദം കേട്ട ശേഷം നാളെ ശിക്ഷ വിധിക്കും.

ലിജിഷിനെ കൂടി കൊലപ്പെടുത്താന്‍ നിനോ മാത്യു ശ്രമിച്ചെങ്കിലും തലനാരിഴക്കാണ് ഗുരുതര വെട്ടേറ്റ ലിജീഷ് രക്ഷപ്പെട്ടത്. ലിജീഷിന്റെ സുഹൃത്താണെന്ന് പറഞ്ഞ് ലിജീഷിന്റെ വീട്ടില്‍ വിവാഹം ക്ഷണിക്കാനെന്ന വ്യാജേനയാണ് വെട്ടുകത്തിയും സോഫ്ട്‌ബോള്‍ ബാറ്റും ബാഗില്‍ ഒളിപ്പിച്ച് നിനോ മാത്യു ലിജീഷിന്റെ വീട്ടില്‍ സംഭവ ദിവസം എത്തിയത്. ആ സമയം ലിജിഷ് പുറത്ത് പോയിരിക്കുകയായിരുന്നു. ലിജീഷിന്റെ മാതാവ് ഓമനയും മകള്‍ സ്വസ്തികയും മാത്രംമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

ലിജിഷിനെ ഓമനയെ കൊണ്ട് നിനോ മാത്യു വിളിച്ച് വരുത്തിയിരുന്നു. ലിജിഷ് എത്തുന്നതിന് മുന്‍പ് ഇരുവരെയും തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം നിനോ മാത്യു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ലിജിഷ് വീട്ടിലെത്തിയപ്പോള്‍ വീട്ടിനകത്ത് ഒളിച്ചിരുന്ന നിനോ മാത്യു ലിജിഷിനെയും വെട്ടിവീഴ്ത്തി. വെട്ടേറ്റ ലിജിഷ് ഓടി രക്ഷപ്പെടുകയായിരുന്നു. ലിജിഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ലിജീഷിന്റെ വീട്ടില്‍ പോകാനുള്ള വഴിയും ബെഡ് റൂമിന്റെ ഫോട്ടോയും അനുശാന്തിയാണ് നിനോ മാത്യുവിന് വാട്ട്‌സ് ആപ്പ് വഴി നല്‍കിയിരുന്നതെന്ന് കണ്ടെത്തി. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് വരുത്തി തീര്‍ക്കാന്‍ നിനോ മാത്യു ശ്രമിച്ചിരുന്നു.

Related posts