നിതാഖത്ത്: സൗദിയില്‍ വിസക്കച്ചവടം തെളിഞ്ഞാല്‍ അഞ്ചുവര്‍ഷത്തേക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ സേവനമില്ല

Visaകൊണ്ടോട്ടി: സൗദി അറേബ്യയില്‍ സ്വദേശിവല്‍കരണ (നിതാഖത്ത്)ത്തിന്റെ ഭാഗമായി വിസക്കച്ചവടം തെളിഞ്ഞാല്‍ അഞ്ച് വര്‍ഷത്തേക്ക് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ സേവനം ലഭിക്കുകയില്ല. മൊബൈല്‍ കടകളില്‍ കര്‍ക്കശ നിയമം നടപ്പിലാക്കുന്ന സൗദി പുതിയ തൊഴില്‍ കരാറിനും കടുത്ത മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളുമാണ് വരുത്തുന്നത്. സൗദി അറേബ്യയില്‍ ഇനി 60 വയസിന് മുകളില്‍ പ്രായമുളളവര്‍ക്കും 18 വയസിന് താഴെയുളളവര്‍ക്കും വിസ അനുമതിയുണ്ടാവില്ല. തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റും ഇഖാമയും പുതുക്കി നല്‍കാത്ത സ്ഥാപനങ്ങള്‍ക്കും അഞ്ചുവര്‍ഷത്തേക്ക് വിസ നല്‍കേണ്ടെന്നാണ് തീരുമാനം.

സ്വദേശികള്‍ക്ക് സംവരണം ചെയ്ത തൊഴില്‍ വിസകള്‍ ഇനി അനുവദിക്കില്ല.സ്വകാര്യ മേഖലയില്‍ സ്വദേശികളെ ബാധിക്കുന്ന വിധത്തിലുളള റിക്രൂട്ട്‌മെന്റ് തടയും. തെറ്റായ വിവരങ്ങള്‍ നല്‍കി തൊഴില്‍ വിസ നേടുന്ന സ്ഥാപനങ്ങളേയും ഇതേ പരിധിയില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്ക് അനുവദിച്ച വിസകള്‍ റദ്ദാക്കുകയും ചെയ്യും. സ്വകാര്യസ്ഥാപനങ്ങളിലെ സൗദിവല്‍കരണം 75 ശതമാനത്തില്‍ കുറയാന്‍ പാടില്ല. സ്വകാര്യസ്ഥാപനങ്ങളില്‍ വരുന്ന ഒഴിവുകള്‍ തൊഴില്‍ തരം തിരിച്ച്, ഇതിലേക്കാവശ്യമായ തൊഴിലാളികളെ സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം തൊഴില്‍ മന്ത്രാലയത്തെ അറിയിച്ചിരിക്കണം. തൊഴിലിന്റെ പേരില്‍ തെഴിലാളി നല്‍കിയ പരാതിയില്‍ തൊഴിലുടമ ഹാജരായില്ലെങ്കില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ തൊഴിലാളിയെ അനുവദിക്കും.

ബിനാമി ബിസിനസിനെക്കുറിച്ച് അറിയിക്കുന്ന തൊഴിലാളികള്‍ക്ക് സ്‌പോണ്‍സറുടെ സമ്മതമില്ലാതെ വിസ മാറാന്‍ അവസരമുണ്ടായിരിക്കും. വനിതാ ജീവനക്കാരെ പീഡിപ്പിച്ചാല്‍ ജോലി നഷ്ടപ്പെടും. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്ത തൊഴിലാളികളുളള സ്ഥാപനത്തിലേക്ക് സ്‌പേര്‍ഷിപ്പ് മാറ്റം അനുവദിക്കില്ല. ബിനാമി ബിസിനസ് തെളിയിക്കുന്ന സ്ഥാപനങ്ങള്‍ക്കും തൊഴിലാളികളുടെ ശമ്പള വിതരണത്തില്‍ കാലതാമസം വരുത്തുന്ന കമ്പനികള്‍ക്കും പുതിയ വിസ നല്‍കില്ല. 25 ലേറെ തൊഴിലാളികളുളള സ്ഥാപനങ്ങള്‍ നാലു ശതമാനം വികലാംഗര്‍ക്കായി മാറ്റിവെക്കണം. തെറ്റായ വിവരങ്ങള്‍ നല്‍കി തൊഴില്‍ വിസ നേടുന്ന സ്ഥാപനങ്ങളേയും ഇതേ പരിധിയില്‍ ഉള്‍പ്പെടുത്തും.

മലയാളികളടക്കം പതിനായിരങ്ങള്‍ ജോലി ചെയ്യുന്ന മൊബൈല്‍ കടകളില്‍ നിയമം കര്‍ക്കശമായതോടെ നിരവധി പേര്‍ സ്ഥാപനങ്ങള്‍ക്ക് താഴിടുകയും മറ്റു മേച്ചില്‍ പുറങ്ങള്‍ തേടുകയാണ്. തൊഴില്‍ വിട്ട് നാട്ടിലേക്ക് മടങ്ങുകയോ, തൊഴില്‍ മേഖല മാറ്റുകയോ വേണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം.

Related posts