നീണ്ടകരയില്‍നിന്ന് പോയ മത്സ്യബന്ധന ബോട്ടുകളില്‍ കരിക്കാടി

klm-karikkadiവര്‍ഗീസ്  എം കൊച്ചുപറമ്പില്‍
ചവറ: നാല്പത്തി ഏഴ് നാള്‍ നീണ്ട ട്രോളിംഗ് നിരോധനം അവസാനിച്ച് ഇന്നലെ ആഴക്കടല്‍ മത്സ്യബന്ധനത്തുപോയ ബോട്ടുകള്‍ രാവിലെ മുതല്‍ തീരത്തെത്തിതുടങ്ങി. രാവിലെയെത്തിയ ബോട്ടുകളില്‍ കരിക്കാടിയാണ് ലഭിച്ചത്. ഒന്നരലക്ഷം രൂപവരെ ലഭിച്ച ബോട്ടുകളുണ്ട്.ഒരു കിലോ കരിക്കാടിക്ക് 100രൂപയാണ് വില. ചില ബോട്ടുകളില്‍ കരിക്കാടി കൂടാതെ കഴന്തനും ലഭിച്ചു. വറുതിയുടെ നാളുകള്‍ക്ക്അറുതിയാകുന്നതി ന്റെ സന്തോഷം ആയിരുന്നു ഓരോ മത്സ്യതൊഴിലാ ളിയുടെയും മുഖത്ത് കാണാന്‍ കഴിഞ്ഞത്.

നിരോധന നാളുകളില്‍ പരമ്പരാഗത വള്ളങ്ങള്‍ക്ക് ഹാര്‍ബറില്‍ പ്രവേശിക്കാനും മത്സ്യ കച്ചവടം നടത്താന്‍ അനുമതിയുണ്ടായിരുന്നെങ്കിലും ഇക്കുറി കാര്യമായ കോളുകള്‍ ഇക്കൂട്ടര്‍ക്കും  കിട്ടിയിരുന്നില്ല. ഇടയ്ക്ക് പൂവാലനും കരിക്കാടിയും കിട്ടിയത് ഒഴിച്ചാല്‍ നിരാശയുടെ നാളുകളായിരുന്നു വള്ളത്തൊഴിലാ ളികള്‍ക്കും നിരോധന കാലം. കടല്‍ ക്ഷോഭം ശക്തമായിരുന്നതിനാല്‍ അപകടങ്ങളും ഇക്കുറി ഏറെയാ യിരുന്നു. അഞ്ച് വള്ളങ്ങള്‍ തകരുകയും രണ്ട് മത്സ്യത്തൊഴിലാളികള്‍ മരണപ്പെടുകയും ചെയ്തിരുന്നു.

സങ്കടങ്ങളുടെ കാര്‍മേഘങ്ങള്‍ നീങ്ങിത്തുടങ്ങിയ തീരമേഖല ഇന്നു  മുതല്‍  ആരവങ്ങള്‍ നിറഞ്ഞ് സജീവമായിട്ടുണ്ട് പഞ്ഞമാസ ആനുകൂല്യങ്ങളും സൗജന്യ റേഷനും കൊണ്ട് മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനത്തെ തളളി നീക്കിയ മത്സ്യത്തൊഴിലാളികള്‍ തികഞ്ഞപ്രതീക്ഷയിലാണ്.ബോട്ടുകള്‍ ഓടിത്തുടങ്ങിയതോടെ ചാകര പെയ്ത്ത് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.  ബോട്ടുകളുടെ ഏകീകൃത പെയിന്റിംഗ് നടപ്പാക്കാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. ഇക്കുറി ബോട്ടുകളില്‍ പോകാന്‍ അന്യസംസ്ഥാന തൊഴിലാളികളുമേറെയാണ്.

Related posts