നീരജ് ചോപ്ര, നീയാണു താരം

sp-neerajസി.കെ. രാജേഷ്കുമാര്‍

ജാവലിന്‍ ത്രോയില്‍ സീനിയര്‍ വിഭാഗത്തില്‍ ലോകറിക്കാര്‍ഡ് ചെക് റിപ്പബ്ലിക്കിന്റെ ജാന്‍ സെലസ്‌നിക്കിന്റെ പേരിലാണ്. 98.48 മീറ്ററാണ് സെലസ്‌നിക് കണെ്ടത്തിയ ദൂരം. പോളണ്ടിലെ ബിഡ്‌ഗോസില്‍ നടന്ന ലോക ജൂണിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീരജ് ചോപ്ര എറിഞ്ഞത് 86.48 മീറ്ററാണ്. അതായത് കൃത്യം 12 മീറ്റര്‍ വ്യത്യാസം. ലണ്ടന്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ കെര്‍ഷോണ്‍ വാല്‍ക്കോട്ടിന്റെ പ്രകടനം 84.58 മീറ്റര്‍ മാത്രമായിരുന്നു. ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയിരിക്കുന്നതും വാല്‍കോട്ടാണ്. അതാകട്ടെ, 86.35 മീറ്ററും. ഒളിമ്പിക് യോഗ്യതാ മാര്‍ക്ക് 83 മീറ്ററാണ്.

ഈ രണ്ടു പ്രകടനങ്ങളും പിന്നിലെന്നിരിക്കേ നീരജിന് ഒളിമ്പിക് യോഗ്യത ലഭിച്ചിരുന്നെങ്കില്‍ റിയോയില്‍ ഒരുപക്ഷേ, നീരജ് അദ്ഭുതമായേനെ. നോര്‍മന്‍ പ്രിച്ചാര്‍ഡ് നേടിയ വെള്ളിക്കുശേഷം അത്‌ലറ്റിക്‌സില്‍ ഒരു മെഡല്‍ നേടാന്‍ ഒരുപക്ഷേ നീരജിനു സാധിക്കുമായിരുന്നു. നീരജിനെ സംബന്ധിച്ച് ഇതു നിര്‍ഭാഗ്യം തന്നെ.

എന്നാല്‍, ഇന്ത്യയുടെ അത്‌ലറ്റിക് രംഗത്തെ ഏറ്റവും തിളക്കമാര്‍ന്ന പ്രകടനവുമായി നീരജ് ജൂണിയര്‍ തലത്തില്‍ ലോകറിക്കാര്‍ഡ് ഇടുമ്പോള്‍ നിസംശയം പറയാന്‍ സാധിക്കും, ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ഭാവി താരം ഈ പത്താമ്പതുകാരനാണ് എന്ന്. പോളണ്ടില്‍ നീരജിന്റെ മത്സരം നേരില്‍ക്കണ്ട ഇന്ത്യയുടെ എക്കാലത്തെയും മികച്ച അത്‌ലറ്റ് പി.ടി. ഉഷയും ഇതുതന്നെ പറയുന്നു. ലാത്വിയയുടെ സിഗിസ്മുണ്ട്‌സ് സിര്‍മിയാസ് 2011ല്‍ സ്ഥാപിച്ച 84.69 മീറ്റര്‍ ദൂരമാണ് നീരജ് മറികടന്നത്. ഗോഹട്ടിയില്‍ ഈ വര്‍ഷമാദ്യം നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസില്‍ സീനിയര്‍ ലെവല്‍ ദേശീയ റിക്കാര്‍ഡിനൊപ്പമെത്തിയ പ്രകടനം(രജീന്ദര്‍ സിംഗിനൊപ്പം 82.23 മീറ്റര്‍) നീരജ് നടത്തുമ്പോള്‍ അത് വലിയ ലക്ഷ്യത്തിലേക്കുള്ള തന്റെ ജാവലിന്‍ ത്രോയായി നീരജ് കണ്ടു. ആഗോളതലത്തില്‍ നീരജ് നടത്തിയ ഈ നേട്ടം ഇന്ത്യയുടെ അത്‌ലറ്റിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ചതാണ്. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക ജൂണിയര്‍ അത്‌ലറ്റിക് മീറ്റില്‍ ലോകറിക്കാര്‍ഡ് പ്രകടനം നടത്തുന്നത്. സീമ അന്റില്‍ (2002), നവ്ജിത് കൗര്‍ ധില്ലന്‍ (2014) എന്നിവര്‍ വെങ്കലം നേടിയതാണ് ജൂണിയര്‍ മീറ്റില്‍ ഇതിനു മുമ്പത്തെ ഏറ്റവും വലിയ പ്രകടനം. 2003ലെ ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ അഞ്ജു ബോബി ജോര്‍ജിന്റേതാണ് സീനിയര്‍ തലത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ മികച്ച പ്രകടനം.

ഗാരി കാല്‍വെര്‍ട്ടിന്റെ നീരജ്

ഫെബ്രുവരിയില്‍ സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയില്‍ ജാവലിന്‍ പരിശീലകനായി സ്ഥാനമേറ്റെടുത്ത ഓസ്‌ട്രേലിയക്കാരനായ ഗാരി കാല്‍വെര്‍ട്ട് ആദ്യമേ പോയത് ഗോഹട്ടിയില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ ഗെയിംസില്‍ നീരജിന്റെ പ്രകടനം വീക്ഷിക്കാനാണ്. അവിടെ കാല്‍വെര്‍ട്ടിനു മുന്നില്‍ നീരജ് നടത്തിയ പ്രകടനം ദേശീയ റിക്കാര്‍ഡിനൊപ്പമെത്തുന്നതായിരുന്നു. 19 വയസ് മാത്രം പ്രായമുള്ള ഒരു പയ്യന്‍ സാങ്കേതികത്തികവോടെ 800 ഗ്രാം ഭാരമുള്ള ജാവലിന്‍ പായിക്കുന്നത് കാല്‍വെര്‍ട്ടിന് കൗതുകമുണര്‍ത്തി.

പിന്നീട് സായിയില്‍ കാല്‍വെര്‍ട്ടിനു കീഴില്‍ പുതിയ തന്ത്രങ്ങള്‍ ശീലിച്ച നീരജ് ലോകത്തെതന്നെ മികച്ച താരങ്ങളുടെ ശ്രേണിയിലേക്കു വളര്‍ന്നു. അതിന്റെ പ്രതിഫലനമാണ് പോളണ്ടില്‍ കണ്ടത്. ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളറായ മിച്ചല്‍ ജോണ്‍സണെ ചെറുപ്പത്തില്‍ ജാ—വലിന്‍ അഭ്യസിപ്പിച്ച പിരശീലകനാണ് കാല്‍വെര്‍ട്ട്. ജോണ്‍സണ്‍ പിന്നീട് ക്രിക്കറ്റിലേക്കു പോയെങ്കിലും ഇരുവരുടെയും സ്വഭാവത്തില്‍ ചില സമാനതകളുണെ്ടന്നാണ് കാല്‍വെര്‍ട്ടിന്റെ വിലയിരുത്തല്‍. ടെക്‌നിക്കുകള്‍ വേഗം മനസിലാക്കാനും സ്വായത്തമാക്കാനുമുള്ള മികവാണത്. ഫെബ്രുവരി മുതല്‍ കാല്‍വെര്‍ട്ടിന്റെ കീഴില്‍ നീരജ് മികച്ച മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. 2011ല്‍ മാത്രം കായികരംഗത്തെത്തിയ നീരജ് വളരെ വേഗം ഇത്രത്തോളം വളര്‍ന്നത് ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ അദ്ഭുതമാവുകയാണ്.

പാനിപ്പട്ടില്‍നിന്ന്

ഹരിയാനയിലെ പാനിപ്പട്ടില്‍ ഖന്ദ്ര ഗ്രാമത്തിലാണ് 1997 ഡിസംബര്‍ 24നു ജനിച്ച നീരജ് ജനിച്ചത്. ഖന്ദ്രഗ്രാമത്തില്‍ നല്ല ഒരു പ്ലേഗ്രൗണ്ട് പോലും ഇല്ലായിരുന്നു. എല്ലാവരെയും പോലെ ക്രിക്കറ്റിലായിരുന്നു നീരജിന്റെയും കമ്പം. എന്നാല്‍, അമ്മാവന്റെ പ്രേരണയില്‍ സായിയിലെത്തിയ നീരജ് പിന്നീട് മികച്ച ജാവലിന്‍ താരമായി ഉയരുകയായിരുന്നു. ജലന്തറിലായിരുന്നു ആദ്യകാല പരിശീലനം. എന്നാല്‍, മാതാപിതാക്കള്‍ക്ക് വളരെ ചെറുപ്രായത്തിലേ അത്രയും ദൂരത്തേക്ക് മകനെ പറഞ്ഞയയ്ക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പാനിപ്പട്ടിലെ സായി കേന്ദ്രത്തിലേക്ക് നീരജ് തിരിച്ചെത്തി. അവിടെനിന്ന് ചണ്ഡിഗഡിനടുത്ത് പഞ്ച്കുളയിലുള്ള സായി കേന്ദ്രത്തിലേക്കും മാറിയ നീരജ് ദേശീയ ജൂണിയര്‍ മീറ്റുകളില്‍ മെഡലുകള്‍ സ്വന്തമാക്കി. ദേശീയ ജൂണിയര്‍ റിക്കാര്‍ഡും ഇതിനിടെ സ്വന്തമാക്കി.

എന്നാല്‍, പഞ്ച്കുളയില്‍ ജാവലിനു മാത്രമായി അവിടെ ഒരു പരിശീലകനുണ്ടായിരുന്നില്ല. ഇതോടെയാണ് പട്യാലയിലെ ദേശീയ ക്യാമ്പിലേക്ക് നീരജ് എത്തുന്നത്. അവിടത്തെ വിദഗ്ധപരിശീലനം നീരജിനെ ലോകോത്തര താരത്തിലേക്കുയര്‍ത്തി. ഏറ്റവുമൊടുവില്‍ ഓസ്‌ട്രേലിയന്‍ പരിശീലകന്‍കൂടിയെത്തിയതോടെ നീരജ് സ്വപ്നം കാണുകയാണ്, ടോക്കിയോയില്‍ 2020ല്‍ ഒരു ഒളിമ്പിക് മെഡല്‍.

നീരജ് ഭാവി താരം: പി.ടി. ഉഷ

കോട്ടയം: പോളണ്ടില്‍ നീരജ് ചോപ്രയുടെ പ്രകടനം നടക്കുമ്പോള്‍ ഗാലറിയില്‍ ഒളി മ്പ്യന്‍ പി.ടി. ഉഷയുമുണ്ടായിരുന്നു. ലോക ജൂണിയര്‍ മീറ്റില്‍ പങ്കെടുപ്പിക്കാനായി ഉഷ സ്കൂളിലെ ജിസ്‌നയെയും അബിതയെയും കൊണ്ടുവന്നതായിരുന്നു ഉഷ. വളരെ സമര്‍പ്പണമനോഭാവവും ശ്രദ്ധയുമുള്ളയാളായാണ് നീരജിനെ താന്‍ കാണുന്നതെന്ന് ഉഷ ദീപികയോടു പറഞ്ഞു. വരും കാലങ്ങളില്‍ ഇന്ത്യക്ക് ഈ താരത്തില്‍നിന്ന് വളരെയേറെ പ്രതീക്ഷിക്കാനാകും. ഫൈനലില്‍ രണ്ടാമത്തെ ത്രോയിലാണ് നീരജ് ലോകറിക്കാര്‍ഡിട്ടത്. ആ ത്രോ സാങ്കേതികമായി വളരെ മികച്ചതായിരുന്നുവെന്ന് മത്സരശേഷം നീരജ് എന്നോടു പറഞ്ഞു. സ്വര്‍ണം പ്രതീക്ഷിച്ചിരുന്നു എന്നാല്‍, അതൊരു ലോകറിക്കാര്‍ഡാകുമെന്നു കരുതിയിരുന്നില്ലെന്നും നീരജ് പറഞ്ഞതായി ഉഷ പറഞ്ഞു.

Related posts