നോക്കുകൂലി: കാന്‍സര്‍ സെന്ററിലേക്കുള്ള ലിഫ്റ്റ് അഞ്ചു ദിവസം ലോറിയില്‍

ekm-liftകളമശേരി: നോക്കുകൂലി തര്‍ക്കത്തെ തുടര്‍ന്നു എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ കാന്‍സര്‍ സെന്ററില്‍ സ്ഥാപിക്കുന്നതിനു ഗുജറാത്തില്‍ നിന്നെത്തിച്ച ലിഫ്റ്റ് ലോറിയില്‍നിന്ന് ഇറക്കാതെ കാത്തുകിടന്നത് അഞ്ചു ദിവസം. നോക്കുകൂലിയായി തൊഴിലാളികള്‍ 50,000 രൂപ ആവശ്യപ്പട്ടതോടെയാണ് ലിഫ്റ്റ് സാമഗ്രികളുമായെത്തിയ ലോറി വഴിയില്‍ കുടുങ്ങിയത്.

വെള്ളിയാഴ്ച ആലുവയിലെത്തിയ ലോറി നോക്കുകൂലി സംബന്ധിച്ച് തൊഴിലാളികളുമായി ചര്‍ച്ച നടക്കുന്നുവെന്ന കാരണത്താല്‍ പിടിച്ചിടുകയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ കാന്‍സര്‍ കേന്ദ്രത്തിനു സമീപമെത്തിയ ലോറിയില്‍ നിന്ന് ഇന്നലെയാണ് സാമഗ്രികള്‍ ഇറക്കിയത്. സിഐടിയു, ഐഎന്‍ടിയുസി, എസ്ടിയു യൂണിയനുകളില്‍പ്പെട്ട കയറ്റിറക്കു തൊഴിലാളികളാണ് ലിഫ്റ്റ് നിര്‍മാണ കരാറുകാരനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.

സംഭവം ഇന്നലെ കാന്‍സര്‍ സെന്ററിന്റെ ഒപി ഉദ്ഘാടനത്തിനെത്തിയ പ്രമുഖരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ തൊഴിലാളി നേതാക്കന്‍മാര്‍ ചര്‍ച്ചയ്ക്ക് തയാറാവുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ ആവശ്യപ്പെട്ടതിന്റെ പകുതി നിരക്കിന് സാധനങ്ങള്‍ ലോറിയില്‍ നിന്നിറക്കാന്‍ തൊഴിലാളികള്‍ തയാറായി.എന്നാല്‍ നോക്കുകൂലി ചോദിച്ചില്ലെന്നും സര്‍ക്കാര്‍ അംഗീകരിച്ച നിരക്കാണ് ആവശ്യപ്പെട്ടതെന്നും തൊഴിലാളികള്‍ വ്യക്തമാക്കി. ആലുവയില്‍ നിന്ന് ഇന്നലെയാണ് ലോറി കളമശേരിയില്‍ എത്തിയതെന്നും ഇത്രയും ദിവസം വൈകിയതിന് തൊഴിലാളികള്‍ ഉത്തരവാദികളല്ലെന്നും ഒരു സംഘം തൊഴിലാളികള്‍ പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണിയോടെ സാധനസാമഗ്രികള്‍ തൊഴിലാളികള്‍ വാഹനത്തില്‍ നിന്നിറക്കി.

Related posts