നോട്ട് റദ്ദാക്കല്‍: വിദഗ്ധര്‍ക്കു സമ്മിശ്ര പ്രതികരണം

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ റദ്ദാക്കിയ നടപടിയെക്കുറിച്ച് സമ്മിശ്ര പ്രതികരണം. കള്ളപ്പണം നിയന്ത്രിക്കുന്നതിനു ലക്ഷ്യമിട്ട നടപടിയെ പൊതുവില്‍ സ്വീകരിക്കുമ്പോഴും ആശങ്കയിലാണു വ്യാപാര–വാണിജ്യ മേഖല. പ്രമുഖരുടെ പ്രതികരണം.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രയോജനകരം

അതിശയപ്പെടുത്തുന്ന പ്രഖ്യാപനമാണിത്. കള്ളപ്പണം തടയുകയെന്നതിനേക്കാള്‍ ഭീകരപ്രവര്‍ത്തനത്തിനെതിരേയുള്ള നടപടി എന്നാണു പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.റിയല്‍ എസ്‌റ്റേറ്റ്, സ്വര്‍ണം തുടങ്ങിയ ബിസിനസുകളെ പ്രതികൂലമായി ബാധിക്കും. എന്തായാലും ദീര്‍ഘകാലത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്കും കറന്‍സിക്കും ഇതു വളരെ പ്രയോജനകരമായിരിക്കും. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് അസമയത്താണോ എന്ന സംശയം മാത്രമേയുള്ളു. അല്ലെങ്കില്‍ നല്ല തീരുമാനം.

പ്രിന്‍സ് ജോര്‍ജ്, മാനേജിംഗ് ഡയറക്ടര്‍, ഡിബിഎഫ്എസ്

മൗലികമായ തീരുമാനം

നോട്ടുകള്‍ റദ്ദാക്കിയ തീരുമാനം തികച്ചും മൗലികമായ ഒന്നാണ്. ഹ്രസ്വകാലാടിസ്ഥാനത്തില്‍ ചെറിയതോതിലുള്ള അസ്വാരസ്യങ്ങള്‍ക്ക് ഇടയാവുമെങ്കിലും, ധീരവും ദീര്‍ഘവീക്ഷണത്തോടെയുമുള്ള ഈ തീരുമാനം രാജ്യത്തെ വ്യാപാര ഇടപാടുകള്‍ വലിയതോതില്‍ സുതാര്യവും സുസ്ഥിരവുമാക്കുമെന്നതു തീര്‍ച്ചയാണ്.

ശ്യാം ശ്രീനിവാസന്‍, എംഡി ആന്‍ഡ് സിഇഒ, ഫെഡറല്‍ ബാങ്ക്

ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടി വേണം

കള്ളപ്പണം കണ്ടുപിടിക്കുന്നതിനും വ്യാജനോട്ടുകള്‍ ഒഴിവാക്കുന്നതിനും കേന്ദ്രസര്‍ക്കാരിന്റെ നടപടി സഹായിക്കും. എന്നാല്‍ ഇതുമൂലം വ്യാപാരമേഖലയുടെയും പൊതുജനത്തിന്റെയും ബുദ്ധിമുട്ട് പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.

രാജാ സേതുനാഥ്, ചെയര്‍മാന്‍, കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി

കള്ളപ്പണവ്യാപനം ഇല്ലാതാക്കാന്‍ പര്യാപ്തമല്ല

നോട്ടുകള്‍ റദ്ദാക്കിയ നടപടി പ്രധാനമായും കള്ളപ്പണം നിയന്ത്രിക്കുന്നതിനാണെന്നു പറയുന്നുണ്ടെങ്കിലും കള്ളപ്പണത്തിന്റെ ചെറിയതോതിലുള്ള ഒഴുക്കിനെ മാത്രമേ ഇതുമൂലം തടയിടാന്‍ സാധിക്കൂ. വന്‍തോക്കുകള്‍ വിദേശത്താണു കള്ളപ്പണം നിക്ഷേപിക്കുന്നത്. വലിയ ബിസിനസ് ശൃംഖലകള്‍ അവരുടെ സബ്‌സിഡിയറി കമ്പനികളിലൂടെയും മറ്റും കള്ളപ്പണത്തിന്റെ ഒഴുക്ക് നടത്തുകയും ചെയ്യുന്നു. ഇവ നിയന്ത്രിക്കാന്‍ പര്യാപ്തമല്ല പുതിയ നടപടി. എന്നാല്‍ രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ഈ നടപടി വലിയ പ്രതിസന്ധിയിലാക്കും. റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ 50 മുതല്‍ 60 ശതമാനം വരെയും കള്ളപ്പണമാണ്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പും മറ്റും മുന്നില്‍കണ്ടു ചെറിയ ചലനം മാത്രമുണ്ടാക്കുന്ന തീരുമാനം വലിയ പ്രചാരണ കോലാഹലങ്ങളോടെ നടത്തുകയാണു കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്.

ഡോ. കെ.കെ. ജോര്‍ജ്, ചെയര്‍മാന്‍, സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്, കൊച്ചി)

ഗുണാത്മകമായ തീരുമാനം

കറന്‍സികള്‍ പിന്‍വലിക്കാനുള്ള തീരുമാനം ദീര്‍ഘകാലത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ സംബന്ധിച്ചും ഓഹരി വിപണിയെ സംബന്ധിച്ചും ഏറ്റവും ഗുണകരമാണ്. ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ മടയില്ലെന്ന സൂചനയാണ് ഇതിലൂടെ മോദി ലോകത്തിനു നല്‍കിയിട്ടുള്ളത്.

കാഷ് കൂടുതല്‍ കൈകാര്യം ചെയ്യുന്ന റിയല്‍ എസ്‌റ്റേറ്റ്, സ്വര്‍ണം, ഇടത്തരം എന്‍ബിഎഫ്‌സികള്‍ തുടങ്ങിയവയുടെ ബിസിനസിനെ താത്കാലികമായി ബാധിക്കാം. പക്ഷേ, സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം ഇതു ഗുണകരമാണ്. സമാന്തര സമ്പദ്ഘടനയില്ലാതാകുന്നതോടെ രാജ്യത്തിന്റെ വരുമാനം വര്‍ധിക്കും. ഇനി വേണ്ടതു ഭാവിയില്‍ കള്ളപ്പണം തടയുന്നതിനു വേണ്ട ശക്തമായ നടപടികളാണ്.

ഭുവനേന്ദ്രന്‍, സിഇഒ, ഹെഡ്ജ് ഇക്വിറ്റീസ്

ശക്തമായ സന്ദേശം നല്‍കുന്ന തീരുമാനം

ഈ തീരുമാനങ്ങള്‍ പുതിയപാത വെട്ടിത്തുറക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് അഴിമതിയും പിന്‍വാതില്‍ ഇടപാടുകളും അവസാനിപ്പിക്കുമെന്ന ശക്തമായ സന്ദേശമാണു നല്‍കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും.

ഡോ. നൗഷാദ്, ഫോബ്‌സ്, പ്രസിഡന്റ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി

സുധീരമായ നടപടി

കള്ളപ്പണവും വഴിവിട്ട വിനിമയങ്ങളും തീവ്രവാദ സംഘടനകളുടെ ധനകാര്യ ഇടപെടലുകളും തടയാനായി പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും ഭാഗത്തുനിന്ന് ഉണ്ടായ സുധീരമായ നടപടി. കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കു ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) കേരള ഘടകം പൂര്‍ണ പിന്തുണ നല്‍കുന്നു. എന്നാല്‍ പൊതുജനങ്ങള്‍ക്കും വാണിജ്യ വ്യാപാര സമൂഹത്തിനും കാര്യമായ പ്രയാസങ്ങള്‍ ഇല്ലാതെ ഇടപാടുകള്‍ നടത്താനുള്ള സാഹചര്യം അധികൃതര്‍ ഉറപ്പാക്കണം. സര്‍ക്കാരും ബാങ്ക് അധികൃതരും ഇതു മുന്‍നിര്‍ത്തിയുള്ള നടപടികള്‍ സ്വീകരിക്കണം.

ദീപക് എല്‍. അസ്വാനി, കോ–ചെയര്‍, ഫിക്കി, കേരള ഘടകം

ശക്തവും ധീരവുമായ തീരുമാനം

വളരെ ശക്തവും ധീരവുമായ തീരുമാനം. ദീര്‍ഘകാലത്തില്‍ വളരെ പോസിറ്റീവായ തീരുമാനം. ഇന്ത്യയുടെ ശാപമായ കള്ളപ്പണവും വ്യാജ കറന്‍സികളും സൃഷ്ടിക്കുന്ന പാരലല്‍ സമ്പദ്ഘടനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന തീരുമാനം. ഇതു ജിഡിപി വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം ഇതു വര്‍ധിപ്പിക്കും. ഓഹരി വിപണിക്കു ദീര്‍ഘകാലത്തില്‍ നല്ലതാണ്. വിദേശ നിക്ഷേപകസ്ഥാപനങ്ങളുടെ വാങ്ങല്‍തന്നെ ഇതാണു കാണിക്കുന്നത്. ഇന്നലെ രാവിലെ തുടക്കത്തില്‍ വിപണിയിലുണ്ടായ ഇടിവില്‍ നല്ലൊരു പങ്കും വിപണി തിരിച്ചെടുത്തത് ഇതാണ് കാണിക്കുന്നത്. നിഫ്റ്റി സൂചികയ്ക്ക് 8000 പോയിന്റില്‍ നല്ല പിന്തുണയുണ്ട്.

വി. രാജേന്ദ്രന്‍, മാനേജിംഗ് ഡയറക്ടര്‍, കാപ്‌സ്‌റ്റോക് സെക്യൂരിറ്റീസ്

അരക്ഷിതാവസ്ഥ സൃഷ്ടിക്കും

നോട്ടുകള്‍ പിന്‍വലിച്ചത് ആദ്യദിവസത്തില്‍ സ്വര്‍ണവ്യാപാര മേഖലയില്‍ അരക്ഷിതാവസ്ഥയാണു സൃഷ്ടിക്കുന്നത്. ഡിസംബര്‍ 30 വരെ സ്രോതസ് വ്യക്തമാക്കി 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നല്‍കാന്‍ സാധിക്കുന്നതു വ്യക്തികള്‍ക്കു മാത്രമാണോ അതോ സ്ഥാപനങ്ങള്‍ക്കും ഉണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്വര്‍ണ വ്യാപാരികളുടെ പക്കല്‍ ഇതുവരെ നടത്തിയ ഇടപാടുകളില്‍ ലക്ഷക്കണക്കിനു രൂപയുടെ ഇത്തരം കറന്‍സികള്‍ ഉണ്ട്. അതിന്റെ തെളിവായി അവരുടെ പക്കല്‍ ഉള്ളത് ഓരോ സ്ഥാപനങ്ങളും ഇട്ടിട്ടുള്ള ബില്ലുകള്‍ മാത്രമാണ്. ഈ ബില്ലുകളുടെ അടിസ്ഥാനത്തില്‍ പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കാന്‍ ബാങ്കുകള്‍ തയാറാകുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

സ്വീകരിക്കാന്‍ തയാറാകാത്ത സാഹചര്യം ഉണ്ടായാല്‍ വലിയ പ്രതിസന്ധി രൂപപ്പെടും. സ്വര്‍ണം വാങ്ങാനായി കഴിഞ്ഞ ദിവസങ്ങളില്‍ പണം കരുതിവച്ചവരില്‍ നല്ല പങ്കും 500, 1000 രൂപ നോട്ടുകളാണ് ശേഖരിച്ചുവച്ചിട്ടുള്ളത്.

എസ്. അബ്ദുള്‍ നാസര്‍, കേരള ജ്വല്ലേഴ്‌സ് അസോസിയേഷന്‍ കോ–ഓര്‍ഡിനേഷന്‍ കമ്മിറ്റി, സംസ്ഥാന കോ–ഓര്‍ഡിനേറ്റര്‍

ശുദ്ധീകരണ പ്രക്രിയ

ഒരു ശുദ്ധീകരണ പ്രക്രിയയെന്നു നരേന്ദ്ര മോദിയുടെ പ്രവൃത്തിയെ വിശേഷിപ്പിക്കാം. ഏറ്റവും കൂടുതല്‍ ബാധിക്കുക റിയല്‍ എസ്‌റ്റേറ്റ്, ഭൂമി, സ്വര്‍ണം തുടങ്ങിയ മേഖലകളെയാണ്. ഇവയുടെയൊക്കെ വില കുറയാനുള്ള സാധ്യതയാണ് ഇതുമൂലം സംഭവിക്കുന്നത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഇന്ത്യക്കാരുടെ നല്ലൊരു പങ്ക് നിക്ഷേപവും ഭൂമിയിലേക്കും സ്വര്‍ണത്തിലേക്കുമാണു പോയിട്ടുള്ളത്. മോദിയുടെ ഇപ്പോഴത്തെ തീരുമാനത്തിലൂടെ ഇതിനൊരു മാറ്റം സംഭവിക്കാനുള്ള സാധ്യതയേറെയാണ്. മൂലധന വിപണിക്ക് ഏറ്റവും അനുകൂലമാണ് ഈ നടപടി. അവിടുത്തെ സുതാര്യത കൂടുതല്‍ നിക്ഷേപം കൊണ്ടുവരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

സി.ജെ. ജോര്‍ജ്, മാനേജിംഗ് ഡയറക്ടര്‍, ജിയോജിത് ബിഎന്‍പി പാരിബാസ്

Related posts