നെല്ലിയാന്പതി: പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിൽ കനത്തമഴയിലും ഉരുൾപൊട്ടലിലും തകർന്ന റോഡിന്റെ നവീകരണപദ്ധതികൾ എങ്ങുമെത്തിയില്ല. പോത്തുണ്ടി-നെല്ലിയാന്പതി പ്രധാനപാതയുടെ നവീകരണത്തിനു കരാർ നടപടികളായെങ്കിലും ഉൾപ്രദേശങ്ങളിലെ റോഡുകൾ ഗതാഗതയോഗ്യമല്ല.
പ്രധാന വ്യൂപോയിന്റിലേക്കുള്ള പുലയന്പാറസീതാർകുണ്ട് പാതയിൽ ഇടിഞ്ഞുവീണ മണ്ണുനീക്കംചെയ്യാനോ അറ്റകുറ്റപ്പണി നടത്താനോ കഴിഞ്ഞിട്ടില്ല. കാരപ്പാറ എസ്റ്റേറ്റ് പാതയിൽ 200 മീറ്റർ നീളത്തിൽ രൂപപ്പെട്ട വിള്ളൽ ഗതാഗതം തടസപ്പെടുത്തി. കൈകാട്ടി-കാരപ്പാറ പാത, മണ്ണാത്തിപ്പാലം-ബ്രൂക്ലാൻഡ്, വിക്ടോറിയ പോത്തുമല, പകുതിപ്പാലം-തൂത്തംപാറ, വാഴക്കുണ്ട്-കട്ടിളപപ്പാറകോളനി പാതകളിലും അറ്റകുറ്റപണികൾ നടത്തണം.
ഓഗസ്റ്റ് 15 മുതൽ നിർത്തലാക്കിയ ബസ് സർവീസ് പിന്നീട് സ്വകാര്യബസ് താത്കാലികമായി സർവീസ് നടത്തിയെങ്കിലും നിർത്തലാക്കിയ കെ എസ്ആർ ടിസി സർവീസ് കഴിഞ്ഞദിവസം പുനഃസ്ഥാപിച്ചത് വിദ്യാർത്ഥികൾക്കും തോട്ടം തൊഴിലാളികൾക്കും ജോലിക്കായി വന്നു പോകുന്ന ഉദ്യോഗസ്ഥർക്കും കച്ചവടക്കാർക്കും ഏറെ അശ്വാസമായി. കാരാപ്പാറ സ്കൂളിൽ ഹയർ സെക്കൻഡറി പഠനത്തിനായെത്തിയിരുന്ന അയിലൂർ തിരുവഴിയാട് ഇടശേരിപറന്പിലെ മൂന്നു വിദ്യാത്ഥികളുടെ പഠനം നിന്നുപോയതും ആശങ്കയിലാക്കിയിരുന്നു.
മാസങ്ങളായുള്ള പഠനം നഷ്ടപ്പെട്ടതോടെ അടുത്ത അധ്യയന വർഷത്തിൽ പഠനം തുടങ്ങുന്നതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. മഴക്കെടുതിയിൽ നഷ്ടം സംഭവിച്ച കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരവും സൗജന്യറേഷനും അർഹതപ്പെട്ട മുഴുവൻപേർക്കും കിട്ടിയില്ലെന്ന പരാതിയും നാട്ടുകാർക്കിടയിലുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് പണി നിർത്തിവയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ട 15 ദിവസത്തെ വേതനം സംബന്ധിച്ച തീരുമാനവും നീളുകയാണ്.