റെനീഷ് മാത്യു
അഭിഷേക് ചൗബി സംവിധാനം ചെയ്ത ഉഡ്താ പഞ്ചാബ് എന്ന ഹിന്ദി സിനിമയാണ് ദേശീയതലത്തില്‍ പഞ്ചാബിലെ ലഹരിമാഫിയകളെക്കുറിച്ച് വീണ്ടും ചര്‍ച്ചയാക്കിയത്. പഞ്ചാബിലെ യുവത മയക്കുമരുന്നിലേക്ക് അടിപതറുകയും അവിടുത്തെ സാമൂഹിക-സാമ്പത്തിക രംഗത്ത് പ്രതിസന്ധി തീര്‍ക്കുകയും ചെയ്യുന്നതാണ് ഉഡ്താപഞ്ചാബ് എന്ന സിനിമയുടെ ഇതിവൃത്തം. പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചിത്രം ചെയ്യുന്നതെന്ന് പറഞ്ഞ് 89 ഇടങ്ങളില്‍ കത്രിക വയ്ക്കാനായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. എന്നാല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ നിര്‍ദേശം കോടതി തള്ളുകയായിരുന്നു.സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്‌ലജ് നിഹലാനിയും ഉഡ്താ പഞ്ചാബിന്റെ നിര്‍മാതാക്കളില്‍ ഒരാളായ അനുരാഗ് കശ്യപ് തമ്മിലുമായിരുന്നു പോരാട്ടം.
എന്നാല്‍ പ്രദര്‍ശനത്തിനു ബോംബെ ഹൈക്കോടതി വഴിയൊരുക്കിയതോടെ സംസ്ഥാനത്ത് അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയം മയക്കുമരുന്ന് ഉപയോഗം തന്നെയാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പേരിലും മറ്റും പഞ്ചാബോ അവിടുത്തെ മറ്റു നഗരനാമങ്ങളോ പാടില്ല. രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുണ്ടാകരുത്. അവയെല്ലാം നീക്കം ചെയ്യണം. അശ്ലീലരംഗങ്ങളും അസഭ്യപ്രയോഗങ്ങളും ഒരു പാട്ടും നീക്കണം എന്നൊക്കെയായിരുന്നു സെന്‍സര്‍ബോര്‍ഡിന്റെ തീരുമാനം. എന്നാന്‍ ഈ വാദഗതികള്‍ക്കൊന്നും അംഗീകാരം ലഭിച്ചില്ല.
ആവിഷ്കാര സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങിടാതെ ഒരു ഭാഗം മാത്രം മുറിച്ചുമാറ്റി സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനത്തിന് അനുമതി നല്‍കാന്‍ ഹൈക്കോടതി വിധിച്ചത് ബോളിവുഡും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സ്വാഗതം ചെയ്തുകഴിഞ്ഞു. പഞ്ചാബില്‍ അധികാരത്തിലുള്ള ശിരോമണി അകാലിദള്‍ ബിജെപി സഖ്യത്തിനെതിരായ പ്രധാന ആയുധമായാണ് പ്രതിപക്ഷ കക്ഷികള്‍ ഇതിനെ കാണുന്നത്.
പറക്കുന്ന പഞ്ചാബ് എന്ന് അര്‍ഥമാണ് ഉഡ്താ പഞ്ചാബ് എന്നതിലൂടെ പറഞ്ഞുവയ്ക്കുന്നത്. പഞ്ചാബ് ലഹരിയിലൂടെയാണ് പറക്കുന്നതെന്ന് സിനിമ കാണുമ്പോള്‍ വ്യക്തമാകുമെന്ന് ചുരുക്കം. സിനിമ കാണാതെ തന്നെ പഞ്ചാബികളെ മായിക ലോകത്ത് പറപ്പിക്കുന്ന ലഹരിയുടെ സാന്നിധ്യം കേന്ദ്ര ഏജന്‍സികള്‍ നടത്തിയ സര്‍വേകളില്‍ വളരെ മുമ്പെ തെളിഞ്ഞതാണ്. പഞ്ചാബിലെ യുവാക്കളുടെ തലമുറയെയാണ് മയക്കുമരുന്ന് മാഫിയ നശിപ്പിച്ചതെന്ന് ഒരു കേസ് പരിഗണിക്കവേ സുപ്രീം കോടതിക്ക് തന്നെ പറയേണ്ടിവന്നതും ഓര്‍ക്കേണ്ടതുണ്ട്. ശിരോമണി അകാലിദള്‍-ബിജെപി സഖ്യം ഭരിക്കുന്ന പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനില്‍ക്കെയാണ് ഉഡ്താ പഞ്ചാബ് തീയേറ്ററുകളില്‍ എത്തിയിരിക്കുന്നത് ഭരണകക്ഷിക്ക് തെരഞ്ഞെടുപ്പില്‍ വലിയ പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുക.
ലഹരി ഉപയോഗത്തെക്കുറിച്ച് ഞെട്ടിക്കുന്ന കണക്കുകള്‍
പഞ്ചാബിലെ 2.77 കോടി വരുന്ന സംസ്ഥാന ജനസംഖ്യയുടെ 0.06 ശതമാനം മാത്രമാണ് ലഹരി ഉപയോഗിക്കുന്നതെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രിയും അകാലിദള്‍ നേതാവുമായ സുഖ്ബീര്‍ സിംഗ് ബാദല്‍ കഴിഞ്ഞദിവസം പറഞ്ഞത്.
മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ മകനും കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ ഭര്‍ത്താവുമാണ് സുഖ്ബിര്‍. ആകെ 16,000 പേര്‍ മാത്രമേ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നാണ് അദ്ദേഹം ഉഡ്താ പഞ്ചാബിന്റെ വിവാദങ്ങളോട് പ്രതികരിക്കവെ പറഞ്ഞത്.
എന്നാല്‍ ഉപമുഖ്യമന്ത്രിയുടെ ഈ കണക്കുകള്‍ തെറ്റാണെന്നു പഠന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കമ്മീഷന്‍ ചെയ്ത പഞ്ചാബ് ഒപ്പിയോഡ് ഡിപ്പന്‍ഡന്‍സ് സര്‍വേ പ്രകാരം 2.32 ലക്ഷം പേര്‍ മയക്കുമരുന്നിന് അടിമകളാണെന്നാണ് കണക്ക്. അതായത് ജനസംഖ്യയുടെ 0.84 ശതമാനം ലഹരിമരുന്ന് ഉപയോക്താക്കളാണെന്നു വ്യക്തം. പ്രായപൂര്‍ത്തിയായവരില്‍ മാത്രം നടത്തിയ പഠനമായിരുന്നു ഇത്.
18 വയസിന് താഴെയുള്ള മയക്കുമരുന്ന് ഉപയോക്താക്കളെ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മാത്രമല്ല, മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം 8.6 ലക്ഷമാണെന്നും സര്‍വേയില്‍ പറയുന്നുണ്ട്. പഞ്ചാബിലെ 65 ശതമാനം കുടുംബങ്ങളിലും ഒരാള്‍ മയക്കുമരുന്നിന് അടിമയാണ്. ആകെയുള്ള ജനസംഖ്യയില്‍ 18 ശതമാനം ജനങ്ങളും ഹെറോയിന്‍ അടക്കമുള്ള വീര്യം കൂടിയ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നതായും കണക്കുകള്‍ പറയുന്നു. കാര്‍ഷിക മേഖലയിലെ തകര്‍ച്ചയും തൊഴിലില്ലായ്മയുമാണ് മയക്കുമരുന്ന് ഉപയോഗത്തിലേക്കും കച്ചവടത്തിലേക്കും പഞ്ചാബികള്‍ എത്തിയത്. 12 വയസ് മുതലുള്ള കുട്ടികള്‍ വരെ മയക്കുമരുന്ന് വിപണനത്തിലെ അംഗങ്ങളാണ്.
മയക്കുമരുന്ന് ഉപയോഗം മൂലം 4000 എച്ചഐവി രോഗികള്‍ പഞ്ചാബില്‍ പ്രതിവര്‍ഷം ഉണ്ടാകുന്നതായും ചിലപ്പോള്‍ 5000 ആയി വര്‍ധിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതിവര്‍ഷം നടക്കുന്നത് 7,500 കോടിയുടെ മയക്കുമരുന്ന് കച്ചവടം
പാക്കിസ്ഥാനില്‍ നിന്ന് അന്താരാഷ്ട്ര അതിര്‍ത്തി വഴി ഒരു വര്‍ഷം പഞ്ചാബിലേക്ക് കടത്തുന്നത് 7,500 കോടി രൂപയുടെ മയക്കുമരുന്നാണ്. ഇതില്‍ 6,500 കോടി രൂപയുടെ ഹെറോയിന്‍ മാത്രമാണ് വിപണനം നടക്കുന്നത്. പ്രതിദിനം 20 കോടി രൂപയാണ് പഞ്ചാബിലെ യുവാക്കള്‍ ലഹരിക്കായി ചെലവഴിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നാണ് പാക്കിസ്ഥാന്‍ വഴി പഞ്ചാബിലേക്ക് ഹെറോയിന്‍ എത്തുന്നത്. ലോകത്തിലെ ഹെറോയിന്റെ ഹബായ അഫ്ഗാനിസ്ഥാനില്‍ ഒരുലക്ഷം രൂപയ്ക്ക് ഒരു കിലോ ഹെറോയിന്‍ കിട്ടും. പഞ്ചാബില്‍ എത്തുമ്പോഴേക്കും 30 ലക്ഷം രൂപയാകും. ഇന്ത്യയില്‍ വില്‍പന നടത്തുമ്പോള്‍ ഒരു കോടി രൂപ ലഭിക്കുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അഞ്ചുകോടിയാണ് ഇതിന്റെ വില.