പരവൂരില്‍ വെടിക്കെട്ട് ദുരന്തം;

explourഎസ്.ആര്‍. സുധീര്‍കുമാര്‍

പരവൂര്‍ (കൊല്ലം): പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ചു നടത്തിയ മത്സര വെടിക്കെട്ടിനിടെ കമ്പപ്പുരയ്ക്കു തീപിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ ഒരു പോലീസുകാരനടക്കം 106 പേര്‍ മരിച്ചതു രാജ്യത്തെ ദുഃഖത്തിലാഴ്ത്തി. അപകടത്തില്‍ നാനൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും സ്ഥിതി ഗുരുതരമായതിനാല്‍ മരണസംഖ്യ കൂടാനിടയുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെ 3.15നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. വെടിക്കെട്ടിനിടെ ഒരു അമിട്ട് പൊട്ടിത്തെറിച്ച് ക്ഷേത്രവളപ്പിലെ തെക്കേ കമ്പപ്പുരയില്‍ വീണാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്. കോണ്‍ക്രീറ്റ് നിര്‍മിതമായ കമ്പപ്പുരയില്‍ സൂക്ഷിച്ചിരുന്ന അമിട്ടുകളും ഗുണ്ടുകളും ഞൊടിയിടയില്‍ പൊട്ടിത്തെറിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ക്ഷേത്രഗേറ്റിനു മുന്‍വശവും പരിസരവും അഗ്നിഗോളമായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ക്ഷേത്രപരിസരത്തിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ നൂറുകണക്കിനു വീടുകള്‍ക്കും നാശം സംഭവിച്ചു.

എന്താണു സംഭവിച്ചതെന്ന് അറിയാതെ ജനം അന്തംവിട്ടു നില്‍ക്കുമ്പോള്‍ മഴ പെയ്യുംപോലെ കല്ലുകള്‍ പലരുടെയും ശരീരത്തില്‍ വന്നുവീണു. ചിലര്‍ പ്രാണരക്ഷാര്‍ഥം നിലത്തുകിടന്നു. എങ്ങും നിലവിളികളും ആര്‍ത്തനാദങ്ങളും. വൈദ്യുതിബന്ധവും നിലച്ചതോടെ പോലീസിനും ഫയര്‍ഫോഴ്‌സിനും ഒന്നും ചെയ്യാനാവാത്ത അവസ്ഥയായി. വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചശേഷം കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. നൂറുകണക്കിന് ആളുകള്‍ ഗുരുതരമായി പരിക്കേറ്റ് നിലത്തുകിടക്കുന്നു. പലരും കൈയും കാലും തലയും അറ്റ നിലയിലായിരുന്നു. പരിക്കേറ്റവരില്‍ നല്ലൊരു പങ്കിനെയും കിട്ടിയ വാഹനങ്ങളില്‍ ആശുപത്രികളില്‍ എത്തിച്ചു.

മൊബൈല്‍ ടവറുകളെല്ലാം നിശ്ചലമായതിനാല്‍ ആര്‍ക്കും ആരെയും ഫോണിലൂടെ ബന്ധപ്പെടാനാവാത്ത അവസ്ഥ. പോലീസും സ്ഥലത്തെത്തിയ ജി.എസ്. ജയലാല്‍ എംഎല്‍എയും ഇടപെട്ട് കൂടുതല്‍ ആംബുലന്‍സുകളും സ്വകാര്യ ബസുകളും എത്തിച്ചാണ് പരിക്കേറ്റവരെയെല്ലാം വിവിധ ആശുപത്രികളില്‍ എത്തിച്ചത്.

ക്ഷേത്ര വളപ്പില്‍ മരിച്ചുകിടന്നവരെ മാറ്റിയതു പിന്നീടാണ്. പല മൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത വിധം വികൃതമായിരുന്നു. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കമ്പപ്പുരയില്‍ കുടുങ്ങികിടന്ന ഒരു മൃതദേഹം രാവിലെ 7.45നാണു പുറത്തെടുത്തത്. നാല് ജെസിബികള്‍ ഉപയോഗിച്ചാണ് തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റിയത്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനം നാലര മണിക്കൂര്‍ നീണ്ടു. അതിനു ശേഷവും സമീപത്തെ വീടുകളിലും പറമ്പുകളിലും പോലീസ് നടത്തിയ പരിശോധനയില്‍ പലയിടത്തുനിന്നും ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തു.

വിവരമറിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, ഷിബു ബേബി ജോണ്‍, വി.എസ്. ശിവകുമാര്‍, ഡിജിപി സെന്‍കുമാര്‍ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍ എ. ഷൈനാമോള്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. ഉച്ചയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സംഭവസ്ഥലവും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചു.

ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനു ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. പിന്നീട് വാക്കാലുള്ള അനുമതി ലഭിച്ചു എന്നു പറഞ്ഞാണ് വെടിക്കെട്ട് നടത്തിയതെന്ന് പോലീസ് പറഞ്ഞു.

പോലീസിന്റെ ബോംബ് ഡിഫ്യൂസിംഗ് സ്ക്വാഡും ഫോറന്‍സിക് ഡയറക്ടര്‍ പ്രമീളയുടെ നേതൃത്വത്തിലുള്ള സംഘവും തകര്‍ന്ന കമ്പപ്പുരയിലെത്തി പരിശോധനകള്‍ നടത്തി തെളിവുകള്‍ ശേഖരിച്ചു.

നരഹത്യക്കും സ്‌ഫോടകവസ്തു നിരോധന നിയമപ്രകാരവും ക്ഷേത്രോത്സവ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരേയും രണ്ട് വെടിക്കെട്ട് കരാറുകാര്‍ക്കെതിരേയും പരവൂര്‍ പോലീസ് കേസെടുത്തു.

Related posts