പള്ളിശീരി ഹരീഷ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

guruvayoorഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി പട്ടാമ്പി കീഴായൂര്‍ പള്ളിശീരി ഹരീഷ് നമ്പൂതിരി(36)യെ തെരഞ്ഞെടുത്തു. ഇതു രണ്ടാംതവണയാണ് ഹരീഷ് നമ്പൂതിരി മേല്‍ശാന്തിയാവുന്നത്. 2013 ഒക്ടോബര്‍ ഒന്നുമുതല്‍ 2014 മാര്‍ച്ച് 31 വരെ മേല്‍ശാന്തിയായിരുന്നു.

പരേതനായ ശാസ്ത്രശര്‍മന്‍ നമ്പൂതിരിയുടെയും ഭസ്മത്തില്‍ മേക്കാട് ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനാണ്. അണ്ടലാടി ചെറിയ നാരായണന്‍ നമ്പൂതിരി, മലയഭട്ടേരി അഷ്ടമൂര്‍ത്തി നമ്പൂതിരി എന്നിവരില്‍നിന്നാണ് പൂജകള്‍ അഭ്യസിച്ചത്. തന്ത്രിമാര്‍ക്കൊപ്പം പരികര്‍മിയായി പ്രവര്‍ത്തിക്കുകയാണ്.

മേല്‍ശാന്തിയാവാന്‍ അപേക്ഷിച്ച 48 പേരില്‍നിന്നു കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ച 42 പേരുമായി തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് കൂടിക്കാഴ്ച നടത്തി. ക്ഷേത്രത്തില്‍ ഉച്ചപൂജ നടതുറന്നപ്പോള്‍ കൂടിക്കാഴ്ചയില്‍ യോഗ്യരായ 40 പേരുടെ പേരുകള്‍ വെള്ളിക്കുംഭത്തില്‍ നിക്ഷേപിച്ചു. തന്ത്രിമാരായ ചേന്നാസ് നാരായണന്‍ നമ്പൂതിരി, ചേന്നാസ് ഹരി നമ്പൂതിരി, ചേന്നാസ് ശ്രീകാന്ത് നമ്പൂതിരി എന്നിവരുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തില്‍ ഇപ്പോഴത്തെ മേല്‍ശാന്തി കാവപ്രമാറത്ത് നാരായണന്‍ നമ്പൂതിരി പ്രാര്‍ത്ഥനയോടെ വെള്ളിക്കുംഭത്തില്‍നിന്നു നറുക്കെടുത്തു.

ഗുരുവായൂരപ്പന്റെയും അച്ഛനമ്മമാരുടെയും ഗുരുക്കന്‍മാരുടെയും അനുഗ്രഹമാണു മേല്‍ശാന്തിപദമെന്നു ഹരീഷ് നമ്പൂതിരി പറഞ്ഞു. പട്ടാമ്പി സെന്റ് പോള്‍സ് ഇംഗ്ലീഷ് സ്കൂള്‍ അധ്യാപിക മഞ്ചേരി മുഞ്ഞുര്‍ലിമനയില്‍ ദീപയാണ് ഭാര്യ.

ദേവസ്വം ഭരണസമിതി അംഗങ്ങളായ അഡ്വ. എ.സുരേശന്‍, കെ.കുഞ്ഞുണ്ണി, അഡ്വ. കെ.ഗോപിനാഥന്‍, പി.കെ.സുധാകരന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എ.എന്‍.അച്യുതന്‍ നായര്‍, ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ വി.രാജഗോപാല്‍, ക്ഷേത്രം സൂപ്രണ്ട് ആര്‍.പരമേശ്വരന്‍ എന്നിവര്‍ സംബന്ധിച്ചു.

Related posts