പഴശി പദ്ധതിയില്‍ അറ്റകുറ്റപ്പണി ;അണക്കെട്ട് വഴിയുള്ള ഗതാഗതം മൂന്നു മാസത്തേക്ക് നിരോധിക്കും

KNR-PAZHASIഇരിട്ടി: പഴശി പദ്ധതിയില്‍നിന്നുള്ള ജലചോര്‍ച്ച തടയുന്നതിന് ഡാമില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അണക്കെട്ടുവഴിയുള്ള വാഹന ഗതാഗതം മൂന്നു മാസത്തേക്ക് നിരോധിക്കും. 17 മുതല്‍ ഡിസംബര്‍ ഒന്നു വരെയാണ് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണതോതില്‍ നിരോധിക്കുന്നത്. അറ്റകുറ്റപ്പണിക്കായി വലിയ യന്ത്രങ്ങള്‍ അണക്കെട്ടിനു മുകളില്‍ സ്ഥാപിക്കേണ്ടിവരുന്നതിനാലാണ് ഗതാഗതം പൂര്‍ണമായും തടയുന്നത്. ഗതാഗതം തടയുന്നതോടെ പടിയൂര്‍, കുയിലൂര്‍ ഭാഗത്തുനിന്നുള്ള വാഹനങ്ങല്‍ മണ്ണൂര്‍ പാലം വഴി മട്ടന്നൂരിലേക്ക് പോകേണ്ടിവരും.

അണക്കെട്ടിലെ ഷട്ടറിന്റെ പഴയ റബര്‍ സീലുകള്‍ മാറ്റുന്ന പ്രവൃത്തിയും തകര്‍ച്ചയിലുള്ള ഭാഗങ്ങള്‍ ബലപ്പെടുത്തുന്ന പ്രവൃത്തികളുമാണ് നടത്തുന്നത്. പരമാവധി ജലം സംഭരിച്ച് കുടിവെള്ളത്തിനും കൃഷിക്കും ഉപയോഗിക്കുന്ന രീതിയില്‍ പദ്ധതിയെ മാറ്റുന്നതിനു വേണ്ടിയാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ലോകബാങ്ക് സഹായത്തോടെയാണ് പ്രവൃത്തി നടപ്പിലാക്കുന്നത്. മൂന്നു മാസംകൊണ്ട് അറ്റകുറ്റപ്പണി തീര്‍ക്കണമെന്നാണ് വ്യവസ്ഥ.

പരമാവധി വെള്ളം സംഭരിക്കുന്നതിന്റെ ഭാഗമായി പുഴയിലേക്കുള്ള നിരൊഴുക്ക് കുറയുന്നതിന് മുമ്പുതന്നെ ഷട്ടര്‍ താഴ്ത്തി വെള്ളം സംഭരിക്കും.   അതുകൊണ്ട് പരമാവധി വേഗത്തില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനാണ് ജലസേചനവിഭാഗം നിര്‍ദേശിച്ചിരിക്കുന്നത്. പദ്ധതിയുടെ 16 ഷട്ടറുകളും എട്ടുകോടിയോളം രൂപ ചെലവില്‍ മാറ്റി സ്ഥാപിച്ചുകഴിഞ്ഞു. ഷട്ടര്‍ മാറ്റിയതോടെതന്നെ ചോര്‍ച്ച 80 ശതമാനത്തിലധികം കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. ചോര്‍ച്ച കുറഞ്ഞതോടെ ഇത്തവണ വരള്‍ച്ച ശക്തമായിട്ടും പദ്ധതിപ്രദേശത്ത് ജലനിരപ്പില്‍ കാര്യമായ കുറവുവന്നിരുന്നില്ല.

Related posts