പാതയോരത്തെ മുള്‍ച്ചെടികള്‍ വാഹനയാത്രക്കാര്‍ക്കു ഭീഷണി

pkd-chediചിറ്റൂര്‍: തത്തമംഗലം-മീനാക്ഷിപുരം സംസ്ഥാന പ്രധാനപാതയ്ക്ക് ഇരുവശത്തും വളര്‍ന്നു പന്തലിച്ചു നില്ക്കുന്ന മുള്‍ചെടികളും പാഴ്‌ചെടിളും വാഹന-വഴിയാത്രക്കാര്‍ക്കു അപകടഭീഷണിയായി. കേന്ദ്ര സര്‍ക്കാരിന്റെ 33 കോടി ഉപയോഗിച്ച് മൂന്നുവര്‍ഷംമുമ്പാണ് പൊള്ളാച്ചി-പാലക്കാട് അന്തര്‍സംസ്ഥാന റബറൈസ്ഡ് റോഡ് നിര്‍മിച്ചത്.

റോഡ് നിര്‍മാണസമയത്ത് കാല്‍നടയാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ നടപ്പാത നിര്‍മിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും കരാറുകാരന്‍ ഇത് ഒഴിവാക്കുകയായിരുന്നു. ഇതുമൂലം റോഡിന്റെ ഇരുഭാഗത്തും ചെടിത്തൂപ്പുകള്‍ വളര്‍ന്നുപന്തലിച്ച സ്ഥിതിയിലാണ്.മുള്‍ചെടികള്‍മൂലം ഇരുചക്ര-കാല്‍നടയാത്രക്കാര്‍ റോഡിന്റെ ഉള്‍വശത്തേക്ക് ചേര്‍ന്നാണ് യാത്ര ചെയ്യുന്നത്.

തത്തമംഗലം-മീനാക്ഷിപുരം പാതയില്‍ ഇതുമൂലം പലപ്പോഴും അപകടങ്ങളും പതിവാണ്.റോഡുവക്കത്തെ പാഴ്‌ചെടികളില്‍ അറവുശാലകളില്‍നിന്നുള്ള മാസാംവശിഷ്ടങ്ങളും നിക്ഷേപിക്കുന്നത് പതിവാണ്. ഇതുമൂലം ദുര്‍ഗന്ധവും അസഹ്യമാണ്.

അറവുമാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കള്‍ റോഡിനു കുറുകേ ഓടുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണംവിട്ടു മറിയുന്നതു പതിവുകാഴ്ചയാണ്. തത്തമംഗലം പള്ളിമൊക്കിലുള്ള വ്യാപാരി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കൂമന്‍കാട്ടില്‍ തെരുവുനായ കുറുകേചാടി ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു സംഭവസ്ഥലത്ത് മരണമടഞ്ഞിരുന്നു.

Related posts