പാപ്പിനിശേരിയില്‍ കോണ്‍ഗ്രസ് ഓഫീസും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ആക്രമിച്ചു

knr-PAPPINIപാപ്പിനിശേരി: പാപ്പിനിശേരിയില്‍ കോണ്‍ഗ്രസ് ഓഫീസും യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ആക്രമിച്ചു. പാപ്പിനിശേരി ഹാജി റോഡില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് ഓഫീസില്‍ അക്രമികള്‍ അതിക്രമിച്ചു കയറി ബാനറുകളും പോസ്റ്ററുകളും തെരഞ്ഞെടുപ്പ് സാമഗ്രികളും നശിപ്പിച്ച നിലയിലാണ്.    മാര്‍ക്കറ്റ് റോഡിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന അഡ്വ. പി.എം. ഗോപാലന്‍ സ്മാരക മന്ദിരത്തില്‍ കയറിയ അക്രമികള്‍ പ്രചാരണബോര്‍ഡുകളും ഫര്‍ണിച്ചറുകളും തെരഞ്ഞെടുപ്പ് സാമഗ്രികളും നശിപ്പിച്ച നിലയിലാണ്. ഇന്നു പുലര്‍ച്ചെയാണ് ആക്രമണമെന്നു കരുതുന്നു.

ഷട്ടര്‍ താഴ്ത്തിവച്ചതിനാലാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് ഓഫീസ് ആക്രമിച്ചത്. ഇവിടെ സൂക്ഷിച്ച കെ.എം. ഷാജിയുടെ ബാനറുകളും പ്രചാരണ ബോര്‍ഡുകളും വളപട്ടണം പുഴയോരത്ത് കൊണ്ടിട്ട നിലയിലായിരുന്നു. പാപ്പിനിശേരി റെയില്‍വേ ഗേറ്റിനു സമീപത്തെ മുസ്‌ലിംലീഗ് ഓഫീസിനു മുന്നില്‍ സ്ഥാപിച്ച കെ.എം. ഷാജിയുടെ ഫഌക്‌സ് ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് വളപട്ടണം എസ്‌ഐ ശ്രീജിത്ത് കൊടേരിയും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പാപ്പിനിശേരിയിലും പരിസരത്തും സ്ഥാപിച്ച പ്രചാരണബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചതായി പരാതിയുണ്ട്.

സംഭവമറിഞ്ഞ് സ്ഥാനാര്‍ഥി കെ.എം. ഷാജി, യുഡിഎഫ് നേതാക്കളായ മാണുക്കര ഗോവിന്ദന്‍, വി.പി. വമ്പന്‍, കെ. ബാലകൃഷ്ണന്‍, പി. ചന്ദ്രന്‍, ജാഫര്‍ മാങ്കടവ്, കെ.പി. റഷീദ്, എം.പി. ദിനേശന്‍, സി.പി. റഷീദ്, പി.പി. മജീദ് എന്നിവര്‍ സ്ഥലത്തെത്തി. സംഭവത്തിനു പിന്നില്‍ എല്‍ഡിഎഫ് ആണെന്ന് യുഡിഎഫ് അഴീക്കോട് മണ്ഡലം കമ്മിറ്റി ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ വിറളിപൂണ്ട ചിലര്‍ നടത്തുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരേ ജനാധിപത്യവിശ്വാസികള്‍ രംഗത്തുവരണമെന്നു നേതാക്കള്‍ പ്രസ്താവിച്ചു.

Related posts