പാരമ്പര്യ കൃഷി രീതികള്‍ വീണ്ടെടുത്താല്‍ അസുഖങ്ങള്‍ അകറ്റാം: മന്ത്രി സുനില്‍കുമാര്‍

tcr-sunilkumarസ്വന്തം ലേഖകന്‍
തൃശൂര്‍: കേരളത്തിനു നഷ്ടപ്പെട്ട പരമ്പരാഗത കൃഷികള്‍ തിരിച്ചുകൊണ്ടുവന്നാല്‍ ആരോഗ്യം വീണ്ടെടുക്കാനും കാന്‍സര്‍ പോലുള്ള രോഗങ്ങളെ അകറ്റിനിര്‍ത്താനും സാധിക്കുമെന്നു കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. കീടനാശിനിപ്രയോഗം മൂലം മരിച്ചുപോയ മണ്ണിനെ വീണ്ടെടുത്ത് പരമ്പരാഗതമായ വിത്തുകള്‍ തിരിച്ചുകൊണ്ടുവരികയാണെങ്കില്‍ കാന്‍സര്‍ രോഗം കുറഞ്ഞ് കേരളത്തിലെ പല ആശുപത്രികളും പൂട്ടേണ്ട അവസ്ഥയിലെത്തുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ സമഗ്രമായ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കാരിത്താസ് ഇന്ത്യ തൃശൂര്‍ മേഖലയിലെ നാലു കത്തോലിക്ക രൂപതകളിലെ സാമൂഹ്യക്ഷേമ പ്രവര്‍ത്തന വിഭാഗങ്ങളുമായി സഹകരിച്ചു നടപ്പാക്കുന്ന ആശാകിരണം കാന്‍സര്‍ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം ബസിലിക്ക പാരിഷ് ഹാളില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കൃഷിയെ പ്രോത്സാഹിപ്പിക്കാനും ആശാകിരണം പോലുള്ള പദ്ധതികള്‍ നടപ്പാക്കാനും കത്തോലിക്കാസഭയ്ക്കു കഴിയുന്നതുപോലെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയുമെന്നു തോന്നുന്നില്ലെന്നു മന്ത്രി അഭിപ്രായപ്പെട്ടു. അത്രയ്ക്കും വിശാലമായ സംവിധാനങ്ങളുള്ള കാരിത്താസ് ചെയ്യുന്ന പദ്ധതിക്കു കൃഷിവകുപ്പിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായങ്ങളും നല്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ സമുദായങ്ങളോ, സംഘടനകളോ ആരു മുന്നോട്ടുവന്നാലും സഹകരിക്കും. ഇതില്‍ വര്‍ഗീയതയോ മറ്റു വിഭാഗീയതയോ ഒന്നുമില്ല. കൃഷിയും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടതാണ്.

കേരളത്തില്‍ 200ലധികം നെല്‍വിത്തുകളുണ്ടായിരുന്നതൊക്കെ നഷ്ടപ്പെട്ടിരിക്കയാണ്. ഭക്ഷണശീലത്തില്‍ വന്ന മാറ്റമാണ് രോഗത്തിനു കാരണമായി മാറിയിരിക്കുന്നത്. പശുവിനു പകരം ഇപ്പോള്‍ നായ്ക്കളെയാണ് വീടുകളില്‍ വളര്‍ത്തുന്നത്. കഴിഞ്ഞവര്‍ഷം കേരളത്തില്‍ 1200 മെട്രിക് ടണ്‍ കീടനാശിനിയാണ് ഉപയോഗിച്ചത്. കേരളത്തില്‍  ഇതാണ് സ്ഥിതിയെങ്കില്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമുള്ള അവസ്ഥയെന്താണെന്നു മനസിലാകും. മുലപ്പാലില്‍ പോലും കീടനാശിനിയുടെ അംശം കലര്‍ന്നിരിക്കയാണിപ്പോള്‍. കേരളത്തിലെ സീസണുകള്‍ വ്യക്തമായി അറിയുന്നതു തമിഴ്‌നാട്ടിലെ കാര്‍ഷിക സര്‍വകലാശാലയും അവിടത്തെ കൃഷിവകുപ്പും കൃഷിക്കാരുമാണെന്നും മന്ത്രി പറഞ്ഞു.

ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. കാന്‍സര്‍ രോഗത്തെ ആരോഗ്യപരമായ ജീവിതരീതികളിലൂടെ പ്രതിരോധിക്കാന്‍ കഴിയണമെന്നു മാര്‍ താഴത്ത് പറഞ്ഞു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഫ്രെഡറിക് ഡിസൂസ, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. പോള്‍ മുഞ്ഞേലി, കാരിത്താസ് ഇന്ത്യ സോണല്‍ മാനേജര്‍ ഡോ. വി.ആര്‍.ഹരിദാസ്, പിഎസ്എസ്എസ്പി ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, എസ്എഎഫ്‌ഐ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. തോമസ് നട്ടേക്കാടന്‍, എസ്എംഎസ്എസ്എസ് ഡയറക്ടര്‍ ഫാ. ജോസഫാത്ത് എന്നിവര്‍ പ്രസംഗിച്ചു. മോണ്‍. തോമസ് കാക്കശേരി സ്വാഗതവും സാന്ത്വനം ഡയറക്ടര്‍ ഫാ. തോമസ് പൂപ്പാടി നന്ദിയും പറഞ്ഞു. തൃശൂര്‍ മേഖലയിലെ തൃശൂര്‍, ഇരിങ്ങാലക്കുട, പാലക്കാട്, സുല്‍ത്താന്‍പേട്ട് രൂപതകളില്‍ നടപ്പാക്കുന്ന ആശാകിരണം പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്. സമ്മേളനത്തിനു മുന്നോടിയായി കാന്‍സര്‍ രോഗം എങ്ങനെ പ്രതിരോധിക്കാമെന്നതു സംബന്ധിച്ച് ഡോ. വി.ആര്‍.ഹരിദാസ് ക്ലാസെടുത്തു.

Related posts