പിഴച്ചതെവിടെ..? തുണച്ചതാര്…? പരിശോധനയുമായി മുന്നണികള്‍

ekm CPIMകോഴിക്കോട്: ചിലയിടങ്ങളില്‍ പ്രതീക്ഷിച്ചതു സംഭവിച്ചു. മറ്റു ചിലയിടങ്ങളില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റി. കുത്തനെ ഉയരേണ്ട ഭൂരിപക്ഷം ഒറ്റയടിക്ക് ഇടിഞ്ഞു. ചിലര്‍ക്കാകട്ടെ ഇത് ഇരട്ടിയിലേറെയായി. ഇന്നലെ പുറത്തുവന്ന തെരഞ്ഞെടുപ്പുഫലം വിലയിരുത്തുന്ന നടപടികളിലേക്കു പാര്‍ട്ടി നേതാക്കളും പ്രധാന പ്രവര്‍ത്തകരും കടന്നുകഴിഞ്ഞു. വോട്ടെടുപ്പിനുശേഷം പ്രാദേശിക നേതൃത്വം നല്കിയ കണക്കുകളും വോട്ടെണ്ണലിനു ശേഷം ലഭിച്ച ഔദ്യോഗിക കണക്കുകളും വച്ചാണ് പിഴവുകളും നേട്ടങ്ങളും വിലയിരുത്തുന്നത്.

ജില്ലയിലെ 13 മണ്ഡലങ്ങളില്‍ പതിനൊന്നും ഒപ്പം നിന്നതിന്റെ ആഹ്ലാദത്തിനിടയിലും ശക്തികേന്ദ്രമായ കുറ്റിയാടിയില്‍ സിറ്റിംഗ് എംഎല്‍എ കെ.കെ. ലതിക പരാജയപ്പെട്ട സാഹചര്യമാണ് എല്‍ഡിഎഫും സിപിഎമ്മും പ്രധാനമായും വിലയിരുത്തുന്നത്. ബൂത്തുതല കണക്കും മറ്റു സാഹചര്യങ്ങളും വിശദമായി പരിശോധിച്ചാലേ അടിയൊഴുക്കുകള്‍ സംഭവിച്ചോ എന്ന് വ്യക്തമാകുകയുള്ളൂ. ജില്ലയില്‍ സമ്പൂര്‍ണവിജയം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചപ്പോഴും സൗത്ത് മണ്ഡലത്തിലുണ്ടായ പരാജയവും പരിശോധിക്കപ്പെടും. പേരാമ്പ്രയും നാദാപുരവും പോലുള്ള ചുവപ്പന്‍ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതു പ്രത്യേകം പരിശോധിക്കും. ഏതൊക്കെ ബൂത്തുകളിലാണ് വോട്ടുചോര്‍ന്നതെന്നു കണ്ടെത്തുകയാകും ഇവിടങ്ങളിലെ മുഖ്യഅജന്‍ഡ.

ഒമ്പതിലേറെ സീറ്റുകളില്‍ നേട്ടമുറപ്പിച്ച യുഡിഎഫ് സിറ്റിംഗ് സീറ്റായ തിരുവമ്പാടി കൈവിട്ടതു പ്രത്യേകം പരിശോധിക്കും. കൊടുവള്ളിയിലെ സീറ്റ് നഷ്ടം യുഡിഎഫും ലീഗും പ്രത്യേകം വിലയിരുത്തും. മുന്നണിക്കു നേതൃത്വം നല്കുന്ന കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍ ഇത്തവണയും സംപൂജ്യരായതും ചര്‍ച്ചയാകും. സ്ഥാനാര്‍ഥിനിര്‍ണയത്തെച്ചൊല്ലി വിവാദമുയര്‍ന്ന കൊയിലാണ്ടി,

ടി. സിദ്ദീഖിന്റെ സ്ഥാനാര്‍ഥിത്വം കൊണ്ട് ശ്രദ്ധേയമായ കുന്നമംഗലം തുടങ്ങിയ മണ്ഡലങ്ങളിലെ പരാജയം സംബന്ധിച്ച പരിശോധനകള്‍ തുടങ്ങിക്കഴിഞ്ഞു. വടകരയില്‍ ജെഡിയു സ്ഥാനാര്‍ഥി പരാജയപ്പെട്ടതും കാര്യമായി വിലയിരുത്തും. ഇവിടെ ആര്‍എംപി സ്ഥാനാര്‍ഥിയായിരുന്ന കെ.കെ. രമയ്ക്ക് അധികമായി ലഭിച്ച വോട്ടുകള്‍ യുഡിഎഫില്‍ നിന്നു ചോര്‍ന്നതാണെന്നു പ്രാഥമിക കണക്കുകള്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇവിടുത്തെ വിശദപരിശോധന വന്‍ വിവാദങ്ങള്‍ക്കും വരുംദിവസങ്ങളില്‍ വഴിയൊരുക്കുമെന്നാണ് സൂചന.

Related posts