പുഴ കടന്നെത്തിയാല്‍ ആരുടെയും മനംകുളിര്‍പ്പിക്കുവിധം പരുന്തുറാഞ്ചി തുരുത്ത്

ktm-prarunthuthuruthuആലുവ: പെരിയാറിനു പൊട്ട് കുത്തിയതുപോലെ മനോഹരമായ ഹരിതദ്വീപ്. ആലുവയ്ക്കടുത്തു പെരിയാറിനു നടുവിലുള്ള പരുന്തുറാഞ്ചിതുരുത്ത് ആരുടെയും മനംകുളിര്‍പ്പിക്കും. ഈ പച്ചത്തുരുത്തിന്റെ അനന്തമായ ടൂറിസംസാധ്യതകളെപ്പറ്റി ആലോചിക്കാത്തവരും പറയാത്തവരും ചുരുക്കം. പദ്ധതികളും പ്രഖ്യാപനങ്ങളും ലോഭമില്ലാതെയുണ്ടായി. പക്ഷെ, അതൊന്നും പുഴകടന്നു തുരുത്തിലെത്തിയില്ല.

കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്താണു പരുന്തുറാഞ്ചി മണപ്പുറത്തിന്റെ വികസനത്തിനു കാര്യമായ പ്രഖ്യാപനമുണ്ടായത്. 70 ലക്ഷം രൂപ അനുവദിക്കുകയും 35 ലക്ഷം ചെലവാക്കി നടപ്പാത, ഓപ്പണ്‍എയര്‍ സ്റ്റേജ്, കല്‍പ്പടവുകള്‍, തീരസംരക്ഷണ ഭിത്തി എന്നിവ നിര്‍മിക്കുകയുംചെയ്തു. തുരുത്തില്‍ ബോട്ട്‌ജെട്ടി നിര്‍മിച്ചു ടൂറിസ്റ്റുകള്‍ക്ക് എത്താന്‍ ബോട്ട് സര്‍വീസ് ആരംഭിക്കുകയായിരുന്നു രണ്ടാംഘട്ടമായി തീരുമാനിച്ചിരുന്നത്. ചൊവ്വര ജങ്കാര്‍കടവില്‍നിന്നാണു സര്‍വീസ് ഉദ്ദേശിച്ചത്. ആലുവ മണപ്പുറത്തെ ഹരിതവനവും പരുന്തുറാഞ്ചി തുരുത്തും തമ്മില്‍ ബന്ധിപ്പിച്ചു ടൂറിസ്റ്റ് പാക്കേജ് പദ്ധതിയും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ പിന്നീടൊന്നും സംഭവിച്ചില്ല.

മണല്‍മാഫിയയുടെ അക്ഷയഖനിയാണു തുരുത്തും പരിസരപ്രദേശങ്ങ ളും. തുരുത്തിന്റെ വികസനം അവര്‍ക്ക് അചിന്ത്യമാണ്. അവിടെ കൂടുതലൊന്നും നടക്കാതിരിക്കുന്നതിനു ചരടുവലികള്‍ നടന്നതായാണു നാട്ടുകാര്‍ കരുതുന്നത്. ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ട് മണല്‍മാഫിയയ്ക്കു ചൂട്ടുപിടിക്കുകയാണെന്നും ജനം സംശയിക്കുന്നു. അതു ശരിയല്ലെന്നു വിശ്വസിക്കാന്‍ മതിയായ കാരണങ്ങളൊന്നുമില്ല.

നാല്‍പത് ഏക്കര്‍ വിസ്തൃതിയുണ്ടായിരുന്ന ദ്വീപ് മണല്‍വാരലിനെ തുടര്‍ന്ന് ഇപ്പോള്‍ ഇരുപത് ഏക്കറോളമായി ചുരുങ്ങിയിരിക്കുന്നു. രാമച്ചം, മഞ്ഞമുള തുടങ്ങിയ അപൂര്‍വസസ്യജാലങ്ങളുടെ കലവറയായ തുരുത്തില്‍ കാലികള്‍ മേയുന്നു. സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടകേന്ദ്രം കൂടിയാണു നിലവില്‍ തുരുത്ത്.

മെട്രോ നഗരമായ കൊച്ചിയുടെ ഉപനഗരമായി ആലുവ മാറിക്കൊണ്ടിരിക്കുമ്പോള്‍ പ്രകൃതിയുടെ പശ്ചാത്തലത്തില്‍ പെരിയാറിന്‍ തീരത്തൊരു വിനോദ-വിശ്രമകേന്ദ്രം എന്ന ആശയത്തിന് ഏറെപ്രാധാന്യമുണ്ട്. ഉദ്യാനമാക്കി തുരുത്തിനെ സംരക്ഷിച്ചാല്‍ അതു കേരളത്തിന്റെ ടൂറിസം ഭൂപടത്തിലെ പ്രധാന അടയാളമായി മാറും. ഇതിനു മുന്‍കൈ എടുക്കേണ്ടതു ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ്. എടുപ്പിക്കേണ്ടതു ജനപ്രതിനിധികളും. തുരുത്തില്‍ സഞ്ചാരികള്‍ വന്നുനിറയും കാലം ഇനിയും വിദൂരമാകരുത്.

Related posts