പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതുവരെ വൈകിപ്പിച്ചു; ക്ഷേമപെന്‍ഷനുകള്‍ കാത്തിരുന്നവരെ നഗരസഭ നിരാശരാക്കി

ktm-nagarasabhaകോട്ടയം: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ഭരണപക്ഷത്തിന്റെ നീക്കത്തിനു തിരിച്ചടി. നഗരസഭയുടെ ഈ സാമ്പത്തിക വര്‍ഷത്തെ അവസാന കൗണ്‍സിലില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ച ക്ഷേമ പെന്‍ഷനുകളുടെ അജണ്ട തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതോടെ ചര്‍ച്ചയ്ക്കുപോലും വയ്ക്കാതെ ഒഴിവാക്കി. വാര്‍ധക്യകാല, വിധവാ പെന്‍ഷന്‍ ഉള്‍പ്പടെ 240 ക്ഷേമപെന്‍ഷനുകളുടെ അജണ്ടയാണ് ഒഴിവാക്കേണ്ടിവന്നത്. ഇതോടെ സര്‍ക്കാര്‍ സഹായം കാത്തിരുന്ന 240 ഓളം വയോധികരുടെയും വിധവകളുടെയും പ്രതീക്ഷയ്ക്കു മങ്ങലേറ്റു.

പാവപ്പെട്ട ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യം യഥാസമയം നല്‍കുന്നതില്‍ നഗരസഭ വീഴ്ച്ചവരുത്തിയെന്നാണ് ആക്ഷേപം. 2013-14 കാലഘട്ടത്തിലാണു ക്ഷേമ പെന്‍നുകള്‍ക്കുള്ള അപേക്ഷ അതാത് വാര്‍ഡ് പ്രതിനിധികള്‍ വഴി സമര്‍പ്പിച്ചത്. തഹസില്‍ദാറിനു കൈമാറിയ അപേക്ഷ 2015 ല്‍ തിരിച്ചു മേടിച്ചു. 2015 മാര്‍ച്ച്, ഏപ്രില്‍ മുതല്‍ പെന്‍ഷനുകള്‍ അനുവദിക്കാമെന്നാണ് തഹസില്‍ദാര്‍ തീയതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച അജണ്ട അതിനു മുന്‍പോ പിന്നീടോ കൗണ്‍സിലില്‍ നല്‍കിയിരുന്നില്ല

. ജനുവരി 26 ന് ചേര്‍ന്ന ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചപോലും വന്നത്. തുടര്‍ന്ന് ഈ സാമ്പത്തിക വര്‍ഷം തന്നെ അജണ്ട കൗണ്‍സിലില്‍ വയ്ക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു. പക്ഷെ കൗണ്‍സിലില്‍ അജണ്ടയെത്താന്‍ വീണ്ടും രണ്ടുമാസമെടുത്തു. അപ്പോഴേക്കും പെരുമാറ്റ ചട്ടവും നിലവില്‍ വന്നു. ഇനി തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പെന്‍ഷന്‍ അപേക്ഷകള്‍ അംഗീകരിക്കുന്നതിനായി കാത്തിരിക്കേണ്ടിവരും.

വിവിധ വാര്‍ഡുകളില്‍ നിന്നായി വാര്‍ധക്യകാല പെന്‍ഷനുമാത്രം 235 അപേക്ഷകളാണ് നഗരസഭയ്ക്ക് ലഭിച്ചത്. ഇതില്‍ 36 അപേക്ഷകര്‍ അയോഗ്യരാണെന്ന് കണ്ടെത്തിയതിനാല്‍ ഒഴിവാക്കി. ശേഷിക്കുന്ന 199 അപേക്ഷയാണ് അംഗീകാരത്തിനായി ഇന്ന് കൗണ്‍സിലില്‍ എത്തിയത്. ഇതോടൊപ്പം വിധവ പെന്‍ഷനുള്ള 32 അപേക്ഷയും വിവാഹധനസഹായത്തിനുള്ള മൂന്ന് അപേക്ഷയും തൊഴില്‍രഹിത വേതനത്തിനുള്ള ആറു അപേക്ഷയും ഉണ്ടായിരുന്നു. പൊരുമാറ്റ ചട്ടം നിലവില്‍ വന്നതോടെ ഈ അപേക്ഷകള്‍ ചര്‍ച്ചയ്ക്കുപോലും വയ്ക്കാതെ ഒഴിവാക്കുകയായിരുന്നു.

Related posts