പൊടിശല്യം: ആപ്പാഞ്ചിറയില്‍ വ്യാപാരികള്‍ ടിപ്പറുകള്‍ തടഞ്ഞിട്ടു

ktm-podiകടുത്തുരുത്തി: പൊടിശല്യത്തില്‍ പൊറുതി മുട്ടിയ വ്യാപാരികള്‍ ടിപ്പറുകള്‍ തടഞ്ഞിട്ടു. പോലീസെത്തിയിട്ടും പ്രതിഷേധത്തില്‍ നിന്നും പിന്മാറാന്‍ വ്യാപാരികള്‍ തയാറായില്ല. ഒടുവില്‍ റോഡില്‍ വെള്ളം പമ്പ് ചെയ്തു പൊടി ഇല്ലാതാക്കിയെ ഓടൂവെന്ന ഉറപ്പില്‍ വ്യാപാരികള്‍ വാഹനങ്ങള്‍ കടത്തി വിട്ടു. ഇന്നലെ രാവിലെ ആപ്പാഞ്ചിറയിലാണ് സംഭവം. കീഴൂര്‍ റോഡിലെ വ്യാപാരികളാണ് പൊടിശല്യത്തില്‍ പ്രതിഷേധിച്ചു ടിപ്പറുകള്‍ തടഞ്ഞിട്ടത്.

റെയില്‍വേയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ മാസങ്ങളായി ഈ മേഖലയില്‍ പൊടിശല്യം രൂക്ഷമാണ്. ആപ്പാഞ്ചിറ ടൗണും പരിസരവുമെല്ലാം ഏതുസമയവും പൊടിയില്‍ മൂടിയ നിലയിലാണ്.റെയില്‍വേ ജോലികള്‍ നടക്കുന്നതിന്റെ മറവില്‍ ഇവിടെ അനധികൃതമായ മണ്ണെടുപ്പും നടന്നുവരികയാണ്. മണ്ണുമായി പായുന്ന ടിപ്പര്‍ ലോറികള്‍ക്കൂടി റോഡിലേക്കെത്തുന്നതോടെ പൊടിയില്‍ കുളിച്ച കടകളും കവലയുമെല്ലാം പൂര്‍ണമായും പൊടിയില്‍ മുങ്ങും.

കടകളിലെ സാധനസാമഗ്രികളില്‍ പൊടി നിറഞ്ഞതിനാല്‍ ആളുകള്‍ കടകളിലേക്ക് എത്താതായി. ഇന്നലെ രാവിലെ മുതല്‍ മണ്ണുമായി കീഴൂര്‍ റോഡിലൂടെ ടിപ്പറുകള്‍ പാഞ്ഞതോടെ ഇവിടെ ഇരിക്കാന്‍ പോലും കഴിയാത്ത സാഹചര്യം ഉണ്ടായതോടെയാണു വ്യാപാരികള്‍ സംഘടിച്ചു ലോറികള്‍ തടഞ്ഞിട്ടത്. ഇതിനിടെ ചില ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ വ്യാപാരികളെ ഭീഷണിപ്പെടുത്താനും കൈയ്യൂക്ക് കാണിച്ചു ഭയപ്പെടുത്താനും ശ്രമിച്ചതോടെയാണു പ്രശ്‌നം രൂക്ഷമായത്. ഇതോടെ പോലീസ് സ്ഥലത്തെത്തി. ലോറി ഡ്രൈവര്‍മാരെ താക്കീതു ചെയ്യുകയായിരുന്നു. ആപ്പാഞ്ചിറയിലും പരിസരപ്രദേശത്തും അനധികൃത മണ്ണെടുപ്പ് രൂക്ഷമായിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്.

Related posts