പോക്കിമോനും പിക്കാച്ചുവും

Sonu1സോനു തോമസ്

അമേരിക്ക അടക്കമുള്ള ചില രാജ്യങ്ങളിലെ കുട്ടികള്‍ ഒരു രാക്ഷസന്റെ പിന്നാലെയാണ്.  പോക്കിമോന്‍ ഗോ എന്ന ഗെയിമിലെ പിക്കാച്ചുവെന്ന രാക്ഷസന്റെ പിന്നാലെ. ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗെയിമാണ്‌പോക്കിമോന്‍. സാധാരണ ഗെയിമുകളില്‍ നിന്ന് വ്യത്യസ്തമായി പോക്കിമോന്‍ ഗോ റിയാലിറ്റി ലോകം മൊബൈലിലേക്ക് കൊണ്ടുവന്നു. ഇതാണ് പോക്കിമോനെ മുതിര്‍ന്നവര്‍ക്കിടയില്‍ പോലും ഹിറ്റാക്കിയത്.

ജിപിഎസ് സംവിധാനമുള്ള  സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ഗെയിം കളിക്കാനാകൂ. ഫോണ്‍ കാമറ ഉപയോഗിച്ച് അതിലൂടെ കാണുന്ന സ്ഥലങ്ങളില്‍ ഗെയിം നടക്കുന്നതായി അനുഭവപ്പെടും. നമുക്ക് മുന്നിലുള്ള സ്ഥലത്താണ് പോക്കിമോന്‍ ഗെയിം നടക്കുന്നതെന്ന് സ്മാര്‍ട്ട്‌ഫോണ്‍ സ്ക്രീനില്‍ നോക്കുമ്പോള്‍ തോന്നും. കളിക്കുന്ന സ്ഥലത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് വരെ പോക്കിമോന്‍ കഥാപാത്രങ്ങള്‍ മാറും. സ്ക്രീനില്‍ കാണുന്ന പോക്കിമോനെ തേടിയുള്ള യാത്രയാണ് ഗെയിം.

പോക്കിമോന്‍ കഥാപാത്രങ്ങളില്‍ ഏറ്റവും പ്രശസ്തന്‍ പിക്കാച്ചുവാണ്. ജപ്പാന്‍ സംസ്കാരത്തിലുള്ള ഒരു രാക്ഷസനാണ് പിക്കാച്ചു. സ്മാര്‍ട്ട്‌ഫോണിലെ ജിപിഎസ് വഴി നല്‍കുന്ന വഴിയിലൂടെ സഞ്ചരിച്ച് കാണുന്ന പോക്കിമോനുകളെ പിടിക്കുന്നതാണ് ഗെയിം. വഴികളിലും പുഴകളിലും കടലിലും എന്തിന് വെള്ളച്ചാട്ടത്തില്‍ വരെ പോക്കിമോനെ കണ്ടെന്നിരിക്കും.  സ്ക്രീനിലെ കാമറയിലൂടെയാണ് ഇവയെ കാണാന്‍ കഴിയുന്നത്. ഇവയെ പോക്കറ്റ്‌ബോള്‍ വച്ച് എറിഞ്ഞ് പിടിക്കണം. തുടര്‍ന്ന് ജിം എന്ന സ്ഥലത്ത് വച്ച് പോക്കിമോനുകള്‍ തമ്മില്‍ യുദ്ധം നടക്കും.

ലക്ഷ്യം കച്ചവടം

ഗെയിം കഥാപാത്രങ്ങളെ തെരഞ്ഞു നടക്കുന്ന കളിക്കാരെ അടുത്തുള്ള കച്ചവട വ്യാപാര സ്ഥലങ്ങളിലേക്കെത്തിക്കുന്ന കച്ചവട തന്ത്രമാണ് പോക്കിമോന്‍ പരീക്ഷിക്കുന്നത്.  കഥാപാത്രങ്ങളെ തിരഞ്ഞ് നടക്കുന്ന ഗെയിം കളിക്കാര്‍ അവയെ കണ്ടുപിടിക്കുന്നത് ഇങ്ങനെ ഉള്ള സ്ഥലങ്ങളിലായിരിക്കും. പോക്കിമോന്‍ സ്‌റ്റോപ്‌സ് എന്നാണ് ഇത്തരം സ്ഥലങ്ങളെ വിളിക്കുന്നത്. പോക്കിമോനെ കമ്പനി ഒളിപ്പിച്ചിരിക്കുന്നത് ചിലപ്പോള്‍ റസ്റ്ററന്റിലായിരിക്കും ചിലപ്പോള്‍ ബാറില്‍,

തിയറ്ററില്‍ അങ്ങനെ പോകുന്നു ഈ ലിസ്റ്റ്. ഇവിടെയത്തുന്ന കളിക്കാര്‍ ഈ സ്ഥലങ്ങളില്‍ നിന്ന് സാധാനം വാങ്ങാതെ പോകുമോ? ഈ ഗെയിം അവതരിപ്പിച്ചിതിന് ശേഷം ന്യൂയോര്‍ക്കിലെ ഒരു ബാറിലെ വില്‍പ്പന 75 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ബാര്‍ പരിസരത്ത് പോക്കിമാന്‍ കഥാപാത്രങ്ങളെ വിന്യസിക്കാന്‍ വെറും 10 ഡോളറാണ് കടയുടമയ്ക്ക് ചെലവായത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കളിക്കാരെ കാത്തിരിക്കുന്നത്  മരണം!

“ഒരു പാവം ഗെയിം. അത് കുട്ടികള്‍ കളിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പം’ ഭൂരിഭാഗം മാതാപിതക്കളും ചിന്തിക്കുന്നത് ഇങ്ങനെയാണ്. എന്നാല്‍ കാര്യങ്ങള്‍ നിസാരമല്ല. പോക്കിമോന്‍ കുട്ടികളുടെ സുരക്ഷയ്ക്ക് ഏറെ ഭീഷണിയാണെന്നാണ് വിലയിരുത്തുന്നത്. പോക്കിമോനെ തേടിപ്പോകുന്ന കുട്ടികള്‍ കിണറ്റിലോ, പുഴയിലോ അല്ലെങ്കില്‍ സുരക്ഷിതമല്ലാത്ത ഇടങ്ങളിലോ എത്തിപ്പെടാന്‍ സാധ്യതയുണ്ട്.

പോക്കിമോന്‍ കളിച്ച് മുന്നോട്ടുപോയ കുട്ടികള്‍ തെന്നിവീണിട്ടുണ്ട്, ചിലര്‍ വഴിയാത്രക്കാരുമായി ഇടിച്ചുവീണു. വാഹനമോടിക്കുമ്പോള്‍ ഗെയിം കളിച്ചുണ്ടാകുന്ന അപകടങ്ങളും വര്‍ധിക്കുന്നുണ്ട്. കുട്ടികള്‍ ഗെയിമിന് അടിമപ്പെടുന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.  മാനസികമായും ശരീരികമായും തളര്‍ന്ന നിരവധികുട്ടികളാണ് ചികിത്സ തേടുന്നത്. ബാറുകള്‍ പോലുള്ള സ്ഥലങ്ങളില്‍ പോക്കിമോനെ തേടിപ്പോകുന്ന കുട്ടികള്‍ പിന്നീട് അവിടത്തെ സ്ഥിരം സന്ദര്‍ശകര്‍ ആകാനുള്ള സാധ്യതയുമുണ്ട്.

പോക്കിമോന്‍ വേട്ടക്കാര്‍ സമൂഹത്തിന് വലിയ ശല്യമായി മാറിയിട്ടുണ്ട്. അമേരിക്കയില്‍ പോലീസ് സ്‌റ്റേഷനുകളിലും കോടതി മുറികളിലും മറ്റ് ആളുകളുടെ പൂന്തോട്ടങ്ങളിലുമെല്ലാം പോക്കിമോന്‍ വേട്ടക്കാര്‍ ഇരച്ചുകയറുന്നു.  രാത്രിയില്‍ പോക്കിമോന്‍കളിച്ചിരുന്ന രണ്ടുപേരെ മോഷ്ടാക്കളാണെന്ന് കരുതി വെടിവച്ച സംഭവവും അമേരിക്കയിലുണ്ടായി. പോക്കിമോന്റെ പേരില്‍ കവര്‍ച്ചയും പിടിച്ചുപറിയും വരെ വര്‍ധിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ചില ഗള്‍ഫ് രാജ്യങ്ങളില്‍ പോക്കിമോന്‍ നിരോധിച്ചിട്ടുണ്ട്.

മുതലെടുക്കാന്‍ സൈബര്‍ കുറ്റവാളികളും

‘പോക്കിമാന്‍ ഗോയെ മുതലെടുക്കാന്‍ സൈബര്‍ കുറ്റവാളികള്‍ സജീവമായിട്ടുണ്ട്. തേര്‍ഡ്പാര്‍ട്ടി സോഴ്‌സുകളില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുന്നവരെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇങ്ങനെ ഗെയിം ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുന്നവരുടെ ഫോണിലേക്ക് വൈറസുകള്‍ എത്തിക്കാനും ഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തപ്പെടാനും സാധ്യതയുണ്ട്. ഇതുവരെ രണ്ടുതവണ പോക്കിമോന്‍ ഗെയിം ഹാക്ക് ചെയ്യപ്പെട്ടു. ഇത് സൂചിപ്പിക്കുന്നത് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തപ്പെടാന്‍  സാധ്യതയുണ്ടെന്നുള്ളതാണ്. ഗൂഗിള്‍പ്ലേ സ്റ്റോറിലും വ്യാജ പോക്കിമോന്‍ ഗെയിം ഉണ്ട്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോക്തക്കളുടെ ഫോണ്‍ ലോക്കായി പോയ സംഭവങ്ങള്‍വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പോക്കിമോന്‍ ഇന്ത്യയിലുമെത്തും

ഐഒഎസ്, ഗൂഗിള്‍ പ്ലേ സ്‌റ്റോറുകളില്‍ ലിസ്റ്റു ചെയ്തിട്ടുള്ള പോക്കിമോന്‍ ഗോ കുറഞ്ഞ ദിവസങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഡൗണ്‍ലോഡ് ചെയ്തത്. നിലവില്‍ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലാണ് പോക്കിമോന്‍ കഥാപാത്രങ്ങള്‍ ഒളിച്ചിരിക്കുന്നത്. ഗെയിം സൂപ്പര്‍ ഹിറ്റായ സാഹചര്യത്തില്‍ ഏഷ്യയിലും യൂറോപ്പിലും ഗെയിം അധികം വൈകാതെ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 3ജി/4ജി നെറ്റുവര്‍ക്കില്‍ മാത്രമേ ഗെയിം കളിക്കാന്‍ സാധിക്കൂ. അധികം വൈകാതെ കേരളത്തിലെ നിരത്തുകളിലും പിക്കാച്ചുവിനെ തേടി നടക്കുന്നവരെ കാണാമെന്ന് ചുരുക്കം.

പിക്കാച്ചുവിനെ ട്രോളി സോഷ്യല്‍ മീഡിയ

Sonu2Sonu3പതിവുപോലെ പോക്കിമോനെയും സോഷ്യല്‍ മീഡിയ വെറുതെ വിട്ടിട്ടില്ല. പിക്കാച്ചുവിനെത്തെടി പോകുന്ന എസ്‌ഐ ബിജുവും സുന്ദരനും ഏവരുടെയും മനംകവരുന്ന ട്രോളുകളാണ്. പിക്കാച്ചുവിനെത്തേടിപ്പോകുന്ന മീശമാധവന്‍ കിണറ്റില്‍ വിഴൂന്ന ട്രോളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് ഗെയിം കളിക്കുന്നതിലൂടെ കുട്ടികള്‍ അടക്കമുള്ള ഗെയിം പ്രേമികളുടെ ആരോഗ്യം നശിക്കുന്നുവെന്ന് പറഞ്ഞാണ് പോക്കിമോന്‍ ഗോ വരുന്നത്. ഗെയിം കളിക്കാന്‍ ആളുകള്‍ പുറത്ത് ഇറങ്ങി നടക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുമെന്നും ആവശ്യത്തിന് വ്യായാമം ലഭിക്കുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ പിക്കാച്ചുവെന്ന രാക്ഷസന് അടിമകളായി മാറുന്നതിലൂടെ മറ്റൊരു ദുരന്തത്തിനാണ് പോക്കിമോന്‍ ഗോ വഴിയൊരുക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.

Related posts