പോലീസ് നിഷ്പക്ഷത പാലിക്കണം: ബിജെപി

EKM-BJPവടകര: ബിജെപി പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്ക് നേരെ സിപിഎം നടത്തുന്ന അക്രമം അവസാനിപ്പിക്കണ—മെന്ന് ബിജെപി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക അക്രമം നടത്തിയതായും 25 ഓളം പ്രവര്‍ത്തകര്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്നും നേതാക്കള്‍ പറഞ്ഞു. നിട്ടൂര്‍, നാദാപുരം ഇയ്യങ്കോട് ഭാഗത്ത് ക്രൂര അക്രമമാണ്  നടത്തിയത്.നിട്ടൂരില്‍ ബിജെപി പ്രവര്‍ത്തകരെ വെട്ടിയും ബോംബെറിഞ്ഞും പരുക്കേല്‍പ്പിച്ചതായി നേതാക്കള്‍ പറഞ്ഞു. സാരമായി പരുക്കേറ്റ മണി എന്ന പ്രവര്‍ത്തകന് കാലിനു മേജര്‍ ശസ്ത്രക്രിയ വേണ്ടതിനാല്‍ പാലക്കാട്ടേക്ക് മാറ്റി.

നേരത്തെ നിട്ടൂരില്‍ രണ്ട് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയിട്ടും തിരിച്ച് ഒരു പോറല്‍ പോലും ഏല്‍പ്പിച്ചിട്ടില്ല. ഇയ്യങ്കോട് വൃദ്ധയെ പോലും വെറുതെ വിട്ടില്ല. ക്രൂരമായി മര്‍ദ്ദിച്ചതിനു പുറമെ ഇവര്‍ക്ക് ലഭിച്ച കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുകയായ 2,000 രൂപയും സ്വര്‍ണാഭരണവും കവര്‍ന്നതായും നേതാക്കള്‍ പറഞ്ഞു. ഇവരുടെ വോട്ട് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎം ഓപ്പണ്‍ വോട്ട് ചെയ്തിരുന്നതാണ്. അക്രമം നടക്കുന്ന വിവരം പോലീസിലറിയിച്ചിട്ടും സഹായം ലഭിച്ചില്ലെന്ന് നേതാക്കള്‍ പരാതിപ്പെട്ടു.

സംഭവം നടക്കുമ്പോള്‍ നാദാപുരം സ്റ്റേഷനില്‍ വിളിച്ചപ്പോള്‍ ആളില്ലെന്ന മറുപടിയാണ് ലഭിച്ചത്.  പോലീസ് നിലപാടില്‍ ശക്തമായ പ്രതിഷേധമുണ്ട്. സര്‍വ കക്ഷി യോഗത്തില്‍ ചില ഉറപ്പ് ലഭിച്ചതിനാല്‍ കുറച്ചു ദിവസം കാത്തിരിക്കും.  വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ആര്‍എസ്എസ് ജില്ലാ കാര്യവാഹക് എന്‍.കെ. ബാലകൃഷ്ണന്‍,എം.പ്രദീപന്‍ എന്നിവര്‍ സംബന്ധിച്ചു.

Related posts