വണ്ടൂര്‍: കളവുകേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാന്‍ വണ്ടൂര്‍ പോലീസ് വിളിച്ചുവരുത്തിയയാള്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ആരോപണങ്ങളുയരുന്നു. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ പള്ളിക്കുന്ന് പാലക്കത്തൊണ്ടി അബ്ദുള്‍ ലത്തീഫ് (40) ആണ് കഴിഞ്ഞദിവസം വണ്ടൂര്‍ പോലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ചത്. അബ്ദുള്‍ ലത്തീഫ് ഉപയോഗിച്ചിരുന്ന ലുങ്കിയെക്കുറിച്ചും മൊബൈല്‍ ഫോണിനെക്കുറിച്ചുമാണ് മകന്‍ ഉള്‍പ്പെടെയുളള ബന്ധുക്കളുടെ പ്രധാന ആരോപണം.
സംഭവവുമായി ബന്ധപ്പെട്ടു മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.സി. ബാബുവിന്റെ നേതൃത്വത്തില്‍ ഇന്നലെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ വണ്ടൂര്‍ എസ്‌ഐ എസ്.കെ സനീഷിനെ തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍. അജിത്കുമാര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന സിനീയര്‍ സിപിഒ മനോജ്, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സതീശന്‍ എന്നിവരെയും പ്രാഥമികാന്വേഷണത്തെത്തുടര്‍ന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ സംഭവദിവസം സസ്‌പെന്‍ഡ് ചെയ്തു.
ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വണ്ടൂര്‍ വലിയപള്ളിയില്‍ കബറടക്കി. ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. പോലീസ് സര്‍ജന്റെ നേതൃത്വത്തിലുള്ള മൂന്നംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഇതെല്ലാം വീഡിയോ കാമറയില്‍ പകര്‍ത്തിയിട്ടുമുണ്ട്. ശരീരത്തില്‍ ദേഹോപദ്രവം അടക്കമുള്ള പാടുകളൊന്നും കാണപ്പെട്ടിട്ടില്ല. അതേസമയം കഴുത്തില്‍ കുരുക്കുമുറുകിയതിന്റെ അടയാളമുണ്ട്. പിന്നീട് പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ അബ്ദുള്‍ ലത്തീഫ് തൂങ്ങിമരിച്ച സ്ഥലവും സംഘം പരിശോധിച്ചു.
ശനിയാഴ്ച രാത്രിയാണ് ലോറി ഡ്രൈവറായ അബ്ദുള്‍ ലത്തീഫിനെ ടയര്‍ മോഷണവുമായി ബന്ധപെട്ട് ചോദ്യം ചെയ്യാന്‍ പോലീസ് വിളിച്ചു വരുത്തിയത്. കേസുമായി ബന്ധമുള്ള കൂട്ടുപ്രതിയെ കണ്ടെത്താന്‍ അബ്ദുള്‍ ലത്തീഫുമായി ഞായാറാഴ്ച രാവിലെ എട്ടരയോടെ പോലീസ് തെളിവെടുപ്പു നടത്തി വീണ്ടും സ്റ്റേഷനിലെത്തി. തുടര്‍ന്നു ബാത്ത്‌റൂമില്‍ പോകണമമെന്നു ലത്തീഫ് ആവശ്യപ്പെടുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ഇയാള്‍ പുറത്തുവരാത്തതിനെത്തുടര്‍ന്നു പോലീസ് വാതില്‍ ബലം പ്രയോഗിച്ചു തള്ളി തുറന്നപ്പോള്‍ ശുചിമുറിയുടെ എയര്‍ഹോളില്‍ തുണി ഉപയോഗിച്ചു കുരുക്കിട്ടു അബ്ദുള്‍ ലത്തീഫ് തൂങ്ങി മരിച്ച നിലയിയില്‍ കാണപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ കസ്റ്റഡിയിലെടുത്തയാളെ ശ്രദ്ധിക്കുന്നതില്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ജാഗ്രത കാട്ടിയില്ലെന്നും ഇക്കാര്യത്തില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചില്ലെന്നതും കണ്ടെത്തിയിട്ടുണ്ട്. ഇതു ഗുരുതര കൃത്യവിലോപമാണെന്നു അന്വേഷണോദ്യോഗസ്ഥനായ ഡിവൈഎസ്പി കെ.സി. ബാബു പറഞ്ഞു. കസ്റ്റഡിയിലുള്ള ഒരു വ്യക്തിയുടെ നീക്കങ്ങളെല്ലാം അതീവ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള അശ്രദ്ധയും ഉണ്ടായിക്കൂടാ. മറ്റൊന്നും ന്യായീകരണമല്ലെന്നും അദ്ദേഹം പറഞ്ഞു. അബ്ദുള്‍ ലത്തീഫിന്റെ ബന്ധുക്കളുടെയും നാട്ടുകാരുടെയും സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും മൊഴി ഉടന്‍ രേഖപ്പെടുത്തും.
സംഭവവുമായി ബന്ധപ്പെട്ടു വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണം ഇക്കാര്യത്തില്‍ നടത്തേണ്ടതുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. അതേസമയം, ലുങ്കി ഉപയോഗിച്ചാണ് അബ്ദുള്‍ലത്തീഫ് തൂങ്ങിയത്. ഇതെങ്ങനെ എത്തിയെന്നതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ശനിയാഴ്ച രാത്രി മകന്‍ ഫായിസ് സ്റ്റേഷനിലെത്തിച്ച പുതിയ ലുങ്കിയാണിതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ താന്‍ നല്‍കിയ ലുങ്കി ചുവന്ന പുള്ളികളുള്ളതായിരുന്നുവെന്നും തൂങ്ങി നില്‍ക്കുന്നത് കള്ളികളുള്ള ലുങ്കിയിലാണെന്നുമാണ് ഫായിസിന്റെ പ്രധാന ആരോപണം. അബ്ദുള്‍ലത്തീഫിന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നു ബന്ധുക്കളുടെ പരാതിയുണ്ട്. ശനിയാഴ്ച രാത്രി മകനെ ഫോണില്‍ വിളിച്ച വിവരമുണ്ട്.