ഫുട്‌ബോളിന്റെ ഉയരങ്ങള്‍ താണ്ടിയ ബിബിനെ കാണാന്‍ അമ്മയെത്തി

ekm-ammaആലുവ: ജനസേവ സ്‌പോര്‍ട്‌സ് അക്കാഡമിയിലൂടെ ഫുട്‌ബോള്‍ കളിച്ചുവളര്‍ന്ന് ഒടുവില്‍ ജാര്‍ഖണ്ഡ് സന്തോഷ്‌ട്രോഫി ടീമില്‍ സ്ഥാനംപിടിച്ച ബിബിന്‍ അജയനെന്ന മലയാളിയെത്തേടി അമ്മ വസന്ത നാലു വര്‍ഷങ്ങള്‍ക്കുശേഷം ജനസേവ ശിശുഭവനിലെത്തി. തന്റെ മകന്‍ ജാര്‍ഖണ്ഡ് സന്തോഷ്‌ട്രോഫി ടീമില്‍ ഇടംനേടിയ പത്രവാര്‍ത്ത അറിഞ്ഞാണ് വസന്ത ജനസേവയില്‍ എത്തിയത്. സന്തോഷം കൊണ്ട് മതിമറന്ന് ബിബിന്‍ കെട്ടിപ്പുണര്‍ന്നാണ് അമ്മയെ സ്വീകരിച്ചത്. 2006 ജൂണ്‍ 27നാണ് കൊല്ലം പാലക്കാകടവില്‍ സ്വദേശിനിയായ വാസന്തയുടെ മക്കളായ എട്ടുവയസുകാരന്‍ ബിബിന്റെയും സഹോദരങ്ങളായ അഖില്‍ (ആറ്), റീതു (മൂന്ന്), കാവ്യ (ഒന്ന്) എന്നിവരുടേയും സംരക്ഷണം ജനസേവ ശിശുഭവന്‍ ഏറ്റെടുത്തത്.

നെടുമങ്ങാട് ആനപ്പാറ സ്വദേശി അജയനുമൊത്തുള്ള വസന്തയുടെ വിവാഹജീവിതം ദുരിതപൂര്‍ണമായിരുന്നു. മദ്യപാനിയായ അജയന്‍ വസന്തയെ നിരന്തരം പീഡിപ്പിക്കുമായിരുന്നു. അജയനോടൊപ്പം ജീവിക്കാന്‍ ഇനി ആഗ്രഹമില്ലെന്നും നാലു മക്കളുടേയും സംരക്ഷണം ജനസേവ ശിശുഭവന്‍ ഏറ്റെടുക്കണമെന്നുമുള്ള വസന്തയുടെ അപേക്ഷപ്രകാരമാണ് 2006ല്‍ നാലു കുട്ടികളുടേയും സംരക്ഷണം ജനസേവ ശിശുഭവന്‍ ഏറ്റെടുത്തത്. അതിനുശേഷം ഒരിക്കല്‍ മാത്രമാണ് വസന്ത ജനസേവയില്‍ എത്തിയത്.

2014 ല്‍ ജാര്‍ഖണ്ഡ് സംസ്ഥാന ഫുട്‌ബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിബിന്‍ അജയന്‍ രണ്ട് വര്‍ഷത്തോളമായി സെയില്‍ അക്കാഡമിയില്‍ പരിശീലനത്തിലാണ്.  സുബ്രതോ മുഖര്‍ജി ടൂര്‍ണമെന്റിലെ മികച്ച പ്രകടനമാണ് ജാര്‍ഖണ്ഡിന്റെ സന്തോഷ്‌ട്രോഫി  ടീമിലെത്തിച്ചത്. ഇതോടെ സന്തോഷ്‌ട്രോഫിയില്‍ കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ മലയാളി കളിക്കാരനുമായി.

2008ല്‍ ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജനസേവ സ്‌പോര്‍ട്‌സ് അക്കാഡമിയില്‍ മുന്‍ സന്തോഷ് ട്രോഫി താരങ്ങളായ സോളി സേവ്യറിന്റെയും എം.പി. കലാധരന്റെയും  കീഴിലുള്ള മികച്ച പരിശീലനമാണ് ബിബിനെ ഫുട്‌ബോളില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിച്ചത്. മകന്റെ ഇപ്പോഴത്തെ നിലയില്‍ അഭിമാനവും സന്തോഷവും തോന്നുന്നുവെന്ന് പറഞ്ഞ വസന്ത, അവന്റെ നേട്ടങ്ങള്‍ക്ക് കാരണക്കാരനായ ദൈവത്തോട് നന്ദി പറയുന്നതോടൊപ്പം ജോസ് മാവേലിയോടും ജനസേവ ശിശുഭവനോടുമുള്ള കടപ്പാടും അറിയിച്ചു.

Related posts