ബാംഗളൂര്‍ ഫൈനലില്‍

sp-bangloorബംഗളൂരു: കാതു കുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും. വിരാട് കോഹ്്‌ലി റണ്ണൊന്നുമെടുക്കാതെ നേരത്തെ പോയപ്പോള്‍ എ.ബി. ഡിവില്യേഴ്‌സ് നിറഞ്ഞാടി. ഫലമോ, ഗുജറാത്ത് ലയണ്‍സിനെതിരേ നാലു വിക്കറ്റ് വിജയത്തോടെ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഐപിഎല്‍ ഫൈനലില്‍. ഇക്ബാല്‍ അബ്ദുള്ളയെ കാഴ്ചക്കാരനാക്കി നിര്‍ത്തി തകര്‍ത്തു കളിച്ച ഡിവില്യേഴ്‌സിന്റെ ഒറ്റയാള്‍ പ്രകടനത്തിലാണ് ബാംഗളൂര്‍ ജയമാഘോഷിച്ചത്.

സ്‌കോര്‍: ഗുജറാത്ത് ലയണ്‍സ് 20 ഓവറില്‍ 158 റണ്‍സിനു പുറത്ത്. ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്- 18.2 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 159. 47 പന്തില്‍ അഞ്ചു ബൗണ്ടറിയുടെ അഞ്ചു സിക്‌സറിന്റെയും സഹായത്തോടെ ഡിവില്യേഴ്‌സ് 79 റണ്‍സാണ് അടിച്ചുകൂട്ടിയത്. അബ്ദുള്ള 25 പന്തില്‍ 33 റണ്‍സ് നേടി. ഇന്നു നടക്കുന്ന ഹൈദരാബാദ്- കോല്‍ക്കത്ത മത്സര വിജയികളെ ഗുജറാത്ത് രണ്ടാം ക്വാളിഫയറില്‍ നേരിടും.

ടോസ് നേടിയ ബാംഗളൂര്‍ ഗുജറാത്തിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. നായകന്‍ കോഹ്്‌ലിയുടെ തീരുമാനം ശരിവയ്ക്കും വിധം പന്തെറിഞ്ഞ ബാംഗളൂര്‍ ബൗളര്‍മാര്‍ തുടക്കത്തിലേ ഗുജറാത്തിനെ ഞെട്ടിച്ചു. സ്‌കോര്‍ബോര്‍ഡില്‍ രണ്ടു റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ബ്രണ്ടന്‍ മക്കല്ലത്തെ പുറത്താക്കിക്കൊണ്ട് ഇക്ബാല്‍ അബ്ദുള്ള ഗുജറാത്തിനെ ഞെട്ടിച്ചു.

പിന്നീട് ഏഴു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ടു വിക്കറ്റ് കൂടി വീണ ഗുജറാത്ത് 3.4 ഓവറില്‍ മൂന്നിന് ഒമ്പത് എന്ന നിലയില്‍ തകര്‍ന്നു. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഡ്വെയ്ന്‍ സ്മിത്തും ദിനേഷ് കാര്‍ത്തികും ഗുജറാത്തിനെ കരകയറ്റി. സ്മിത്തിന്റെ കൂറ്റനടികളാണ് അവര്‍ക്കു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 41 പന്തില്‍അഞ്ചു ബൗണ്ടറിയും ആറു സിക്‌സുമടക്കം 73 റണ്‍സാണ് സ്മിത്ത് അടിച്ചുകൂട്ടിയത്. കാര്‍ത്തിക് 26ഉം ഏകലവ്യ ദ്വിവേദി 19ഉം റണ്‍സ് നേടി. ബാംഗളൂരിനു വേണ്ടി ഷെയ്ന്‍ വാട്‌സണ്‍ നാലു വിക്കറ്റും ക്രിസ് ജോര്‍ദാനും ഇക്ബാല്‍ അബ്ദുള്ളയും രണ്ടു വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗളൂരിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ഏവരെയും ഞെട്ടിപ്പിച്ചുകൊണ്ട് റണ്ണൊന്നുമെടുക്കാതെ നായകന്‍ വിരാട് കോഹ്്‌ലി മടങ്ങുമ്പോള്‍ ബാംഗളൂരിന്റെ സ്‌കോര്‍ 12. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നിലംപതിച്ചു. പിന്നീടായിരുന്നു ഡിവില്യേഴ്‌സും ഇക്ബാല്‍ അബ്ദുള്ളയും ക്രീസില്‍ ഒത്തുചേര്‍ന്നത്. ഗുജറാത്തിനു വേണ്ടി ധാവല്‍ കുല്‍ക്കര്‍ണി നാലു വിക്കറ്റ് നേടി.

Related posts