ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതിവകുപ്പിന്റെ സമ്പൂര്‍ണ നിരീക്ഷണത്തില്‍

ktm-bankഎസ്.ആര്‍.സുധീര്‍കുമാര്‍
കൊല്ലം: രാജ്യത്തെ ദേശസാത്കൃത ബാങ്കുകളിലെ എല്ലാ അക്കൗണ്ടുകളും ഈ മാസം പത്തുമുതല്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവായി പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നോട്ടുകള്‍ അസാധുവാക്കിയുള്ള പ്രഖ്യാപനം വന്നത് എട്ടിന് രാത്രിയാണ്. ഒമ്പതിന് രാജ്യത്തെ എല്ലാ ബാങ്ക് ഇടപാടുകളും നിര്‍ത്തിവച്ചു. അന്നാണ് എല്ലാ ബാങ്കുകളുടെയും അക്കൗണ്ടുകള്‍ അതീവരഹസ്യമായി ആദായനികുതി വകുപ്പിന്റെ സെര്‍വറുമായി ലിങ്ക് ചെയ്തത്. പിറ്റേദിവസം മുതലുള്ള എല്ലാ ബാങ്ക് ഇടപാടുകളും ആദായനികുതി വകുപ്പുകൂടി അറിഞ്ഞാണ് നടക്കുന്നത്.

ഇന്നലെ മുതല്‍ ലോണ്‍ അക്കൗണ്ടുകളും ആദായനികുതി വകുപ്പ് നിരീക്ഷിച്ച് തുടങ്ങി. പുതിയ ലോണ്‍ അക്കൗണ്ടുകള്‍ ഇന്നലെ മുതല്‍ തുറന്നത് പുതിയ സംവിധാനത്തിലൂടെയാണ്.ആദായനികുതി വകുപ്പിന്റെ അടിയന്തിര ഇടപെടലിനെ തുടര്‍ന്ന് ലോണ്‍ അക്കൗണ്ടുകള്‍ പുതുതായി തുറക്കുന്നതിന് റിസര്‍വ് ബാങ്ക് ഇന്നലെ മുതല്‍ പുതിയ വ്യവസ്ഥകളടങ്ങിയ നിര്‍ദേശം നല്‍കുകയായിരുന്നു.അതേസമയം ബാങ്കുകളില്‍ നിന്ന് അസാധു നോട്ടുകള്‍ അംഗീകൃതമായി മാറ്റിയെടുത്തതില്‍ നിരവധി വ്യാജകറന്‍സികളും കടന്നുകൂടിയിട്ടുണ്ട്. വ്യാജ നോട്ടുകള്‍ തിരിച്ചറിയാന്‍ ബാങ്കുകളില്‍ സംവിധാനം ഉണ്ടെങ്കിലും തിരക്കേറിയ സമയങ്ങളില്‍ കൃത്യമായ പരിശോധന നടക്കാഞ്ഞതിനാലാണ് വ്യാജന്‍ ബാങ്കുകളില്‍ എത്തിയത്.

ദേശസാത്കൃത ബാങ്കുകളുടെ സംസ്ഥാനത്തെ എല്ലാ ശാഖകളിലും 5000- നും 10,000നും മധ്യേ വ്യാജനോട്ടുകള്‍ കിട്ടിയിട്ടുണ്ട്. കള്ളനോട്ടുകളില്‍ കൂടുതലും ആയിരത്തിന്റേതാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.ആയിരത്തിന്റെ നോട്ടുകളില്‍ ഭൂരിഭാഗവും ഒറിജിനലിനെ വെല്ലുന്നതാണ്. ബാങ്കുകളില്‍ സ്വീകരിച്ച അസാധു നോട്ടുകള്‍ റിസര്‍വ് ബാങ്കിന് കൈമാറുന്നതിനായി കെട്ടി തരംതിരിച്ചപ്പോഴാണ് വ്യാജന്മാര്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.ബാങ്കുകളില്‍ നിന്ന് അയക്കുന്ന നോട്ടുകള്‍ റിസര്‍വ് ബാങ്ക് കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരിക്കും നശിപ്പിക്കുക. ഈ പരിശോധനയില്‍ കൂടുതല്‍ വ്യാജന്മാരെ കണ്ടെത്തിയാലും അത്ഭുതപ്പെടാനില്ല.

അതേസമയം അധികം ഇടപാടുകള്‍ നടക്കാത്ത അക്കൗണ്ടുകള്‍ വഴി അസാധു നോട്ടുകള്‍ മാറിയെടുക്കുന്നതിനും വന്‍തുകകള്‍ നിക്ഷേപിക്കാനും കമ്മീഷന്‍ ഓഫര്‍ചെയ്ത് ചിലര്‍ ബാങ്ക് ജീവനക്കാരെയും മാനേജര്‍മാരെയും സമീപിക്കുന്നതായും ഉന്നതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാങ്ക് ജീവനക്കാരും നിരീക്ഷണത്തിലാണ്. ചില ബാങ്കുകളുടെ സിസി ടിവി കാമറകള്‍ കേന്ദ്രയൂണിറ്റുകളുമായി ബന്ധിപ്പിച്ചുള്ള നിരീക്ഷണവും തുടങ്ങി. എല്ലാ ബാങ്കുകളിലും സിസി ടിവി കാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യവും ഉറപ്പാക്കിയിട്ടുണ്ട്. ബാങ്ക് ശാഖകളിലെ  ബിഎസ്എന്‍എല്‍  ലാന്‍ഡ്‌ഫോണുകളും നിരീക്ഷണത്തിലാണ്.

Related posts