കോട്ടയം: ബൈക്കിലെത്തി മാല പൊട്ടിക്കുന്ന കേസിൽ രണ്ടു പോലീസ് സ്റ്റേഷനുകളിലായി ഇന്നലെ പിടിയിലായത് നാലുപേർ. കിടങ്ങൂർ പള്ളിക്കര അഖിൽ റോയി (28), കടനാട് ചെമ്മാലയിൽ എബിൻ ജോർജ് (22) എന്നിവരെയും മോഷണ മുതൽ വില്പന നടത്താൻ സഹായിച്ച കരിങ്കുന്നം സ്വദേശിയായ അലക്സ് ആന്റണിയേയുമാണ് കിടങ്ങൂർ പോലീസ് അറസ്റ്റു ചെയ്തത്.
പാലക്കാട് പട്ടാന്പി മേഴത്തൂർ ഉണ്ണിക്കാട്ട് കാരുപറന്പിൽ ശരത്ത് ലാലിനെ(26)യാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഭവങ്ങൾ വർധിച്ചു വരികയാണ്. പിടിയിലായവരെ ചോദ്യം ചെയ്തതിൽനിന്നും മറ്റു ചില പ്രദേശങ്ങളിൽ ഇത്തരത്തിൽ മാല പൊട്ടിക്കുന്ന ചില സംഘങ്ങളെക്കുറിച്ചു പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ11നു ഉച്ചകഴിഞ്ഞാണ് താഴെത്തെ കുമ്മണ്ണൂരിന് സമീപം പാറേപീടിക ഭാഗത്ത് ആശാവർക്കറായി ജോലി ചെയ്യുന്ന കിടങ്ങൂർ മാറിയിടം സ്വദേശിനിയുടെ കഴുത്തിൽക്കിടന്ന മൂന്നര പവൻ തൂക്കമുള്ള സ്വർണമാല അഖിലും എബിനും ചേർന്ന് പൊട്ടിച്ചെടുത്തത്. ബൈക്കിലെത്തിയ പ്രതികൾ സ്ത്രീയെ തടഞ്ഞുനിർത്തിയ ശേഷം മാല പൊട്ടിക്കാൻ ശ്രമിച്ചു.
സ്ത്രീ ഓടിയെങ്കിലും പിന്നാലെയെത്തുകയും തടഞ്ഞുനിർത്തി മുളക് സ്പ്രേ മുഖത്തടിച്ച ശേഷം മാല പൊട്ടിച്ചെടുത്തു കടന്നു കളയുകയായിരുന്നു. പ്രതികൾ ഹെൽമറ്റും ജാക്കറ്റും ധരിച്ചാണ് കുറ്റകൃത്യം നടത്തിയത്.
സ്ത്രീയുടെ കരച്ചിലും ബഹളവും കേട്ട് എത്തിയ ആളുകൾ കിടങ്ങൂർ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കുമ്മണ്ണൂർ ഭാഗത്തുവച്ചു ആശാവർക്കറുടെ മാല പൊട്ടിക്കുന്നതിനു മുന്പായി വയല ഭാഗത്തുവച്ചും സമാനമായ രീതിയിൽ മറ്റൊരു സ്ത്രീയുടെ മാല പൊട്ടിച്ചെടുത്തതായി പോലീസിനു വിവരം ലഭിച്ചു. ഈ സംഭവത്തിന് മരങ്ങാട്ടുപിള്ളി പോലീസിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രണ്ടു കവർച്ചയിലും സമാനത തോന്നിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബൈക്കിന്റെ നന്പർ കണ്ടെത്താൻ കഴിഞ്ഞു. തുടർന്ന് ബൈക്ക് ഉടമയെ കണ്ടെത്തി.
ഇയാളുടെ ബന്ധുവായ അഖിലാണ് ബൈക്ക് ഉപയോഗിക്കുന്നതെന്ന് മനസിലായതോടെയാണ് പ്രതികളെ തന്ത്രപരമായി പിടികൂടിയത്. ബൈക്കിന്റെ നന്പർ പ്ലേറ്റ് മറച്ചും ജാക്കറ്റ് ധരിച്ചുമായിരുന്നു പ്രതികൾ സഞ്ചരിച്ചിരുന്നത്.
തന്നെയുമല്ല, പാറേപ്പീടിക ഭാഗത്തു നിന്നും ആശാ വർക്കറുടെ മാല പൊട്ടിച്ച സംഘം പാറേപ്പീടികയിൽ നിന്നും ചേർപ്പുങ്കൽ നഴ്സിംഗ് കോളജിനു മുന്പിലേക്ക് എത്തുന്ന റോഡിലുടെയാണ.് ഗ്രാമ പ്രദേത്തെ ആൾ സഞ്ചാരം കുറഞ്ഞ റോഡിലുടെ ബൈക്കിലെത്തിയ റോഡിലുടെ പോയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ പ്രദേശത്തെക്കുറിച്ചു ്അറിയാവുന്നവരാണ് സംഭവത്തിനു പിന്നിലെന്നും പോലീസ് കണ്ടെത്തി. ഇതോടെ പ്രദേശത്ത് ഇത്തരം കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരെക്കുറിച്ചു അന്വേഷിച്ചു.
കവർച്ച ചെയ്ത മാല വിൽക്കാൻ സഹായിച്ചതിനാണ് അലക്സിനെ അറസ്റ്റ് ചെയ്തത്. അഖിലിന്റെയും എബിന്റെയും സുഹൃത്താണ് അലക്സ്.
പതിവായി ഇവർ മോഷണം നടത്തുന്ന സ്വർണാഭരണങ്ങൾ വിൽപ്പന നടത്തിയിരുന്നതു അലക്സാണ്. ഇയാൾക്കെതിരെയും വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്.
അഖിൽ റോയിയുടെ പേരിൽ കിടങ്ങൂർ പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ 22ന് മണർകാട് മാലത്ത് വഴിയാത്രക്കാരിയുടെ മാലയാണ് ശരത്തും കൂട്ടാളിയും ചേർന്ന് ബൈക്കിലെത്തി പൊട്ടിച്ചെടുത്തത്. ശരത്തിന്റെ കുട്ടുപ്രതി ഒളിവിലാണ്.
കോട്ടയം സ്വദേശിയായ ഇയാൾക്കായി പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പാലക്കാട് സ്വദേശിയായ ശരത്ത് തൃശൂർ മെഡിക്കൽ കോളജ് വളപ്പിലെത്തി ബൈക്ക് മോഷ്്ടിച്ചാണ് കോട്ടയത്ത് എത്തിയത്.
തുടർന്നു ഇവിടെയുള്ള സുഹൃത്തിനെയും ഒപ്പം കൂട്ടി മാല പൊട്ടിക്കാനിറങ്ങുകയായിരുന്നു. ശരത്ത് ആന പപ്പാനായും ജോലി ചെയ്യുന്നുണ്ട്.
ഇത്തരത്തിൽ പോകുന്ന സ്ഥലങ്ങൾ കണ്ടുവച്ചശേഷം പിന്നിടെത്തിയും മാല പൊട്ടിക്കൽ ഉൾപ്പെടെയുള്ളവ നടത്താറുണ്ടെന്നും പോലീസ് പറഞ്ഞു.
ഇതേ ദിവസം തന്നെ മറ്റു ചില സ്ഥലങ്ങളിൽ കൂടി ഇവർ മാല പൊട്ടിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും അതിനു കഴിഞ്ഞിരുന്നില്ല.