വാട്‌സ്ആപ്പിനു പകരം എന്തിന് സിഗ്നലും ടെലഗ്രാമുമൊക്കെ ഉപയോഗിക്കണം ! ‘ത്രീമ’ ഉപയോഗിച്ചു നോക്കൂ; ഭീകരര്‍ വരെ ഉപയോഗിക്കുന്നത് ഈ ആപ്പ് എന്ന കണ്ടെത്തലുമായി എന്‍ഐഎ…

വാട്‌സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി മിക്കവരിലും ആശങ്കയുളവാക്കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് പലരും മറ്റ് മെസേജിംഗ് ആപ്പുകളായ ടെലഗ്രാമിലേക്കും സിഗ്നലിലേക്കും കൂടുമാറുകയാണ്.

എന്നാല്‍ സ്വകാര്യത ഉറപ്പുവരുത്തുന്നതില്‍ മുമ്പന്‍ ടെലഗ്രാമും സിഗ്നലുമാണെന്നാണ് ഏവരുടെയും വയ്പ്പ്. എന്നാല്‍ സ്വകാര്യത സംരക്ഷിക്കുന്നതില്‍ ഈ ആപ്പുകളെ കടത്തിവെട്ടുന്ന ഒരു ആപ്പിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിലെയും വിദേശത്തെയും തീവ്രവാദികള്‍ തങ്ങളുടെ കൂട്ടാളികളുമായി ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്ന ത്രീമ എന്ന ആപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്.

ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖും സിറിയയും തമ്മിലുള്ള കേസ് അന്വേഷണത്തില്‍ അറസ്റ്റിലായ ജഹന്‍സായിബ് സമി വാനിയും ഭാര്യ ഹിന ബഷീര്‍ ബീഗവും ബെംഗളൂരു സ്വദേശിയായ ഡോക്ടര്‍ അബ്ദുര്‍ റഹ്മാനുമായി ത്രീമ വഴിയാണ് ബന്ധപ്പെട്ടിരുന്നതെന്ന് എന്‍ഐഎ കണ്ടെത്തി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വാനിയും ഹിനയും അറസ്റ്റിലായത്. അടുത്തകാലം വരെ ഇന്ത്യയിലും വിദേശത്തുമുള്ള ഐഎസ്‌ഐഎസ് തീവ്രവാദികളുമായി റഹ്മാന്‍ പതിവായി ആശയവിനിമയം നടത്തിയിരുന്നത് ‘ത്രീമ’ വഴിയാണെന്ന് അന്വേഷണസംഘം പറയുന്നു.

2013 ഡിസംബറിലാണ് റഹ്മാന്‍ സിറിയയില്‍ നിന്ന് മടങ്ങിയത്തിയത്. നിരോധിത തീവ്രവാദ ഗ്രൂപ്പിനായി ലേസര്‍ ഗൈഡഡ് മിസൈല്‍ സംവിധാനം വികസിപ്പിക്കുന്നതിന് വൈദ്യപരിജ്ഞാനം ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴാണ് ത്രീമ എന്ന ആപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വീണ്ടും ചര്‍ച്ചയായത്.

അതേസമയം, ഇതാദ്യമായല്ല ആപ്പിന്റെ ഉപയോഗം പുറത്തുവരുന്നത്. നേരത്തെ ഐഎസ് തീവ്രവാദികളും ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കര്‍-ഇ-തോയിബ, അല്‍ഖ്വയ്ദ തീവ്രവാദികളുമൊക്കെ ത്രീമ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുള്ളതാണ്.

എന്ത് ചെയ്തെന്നതിനെക്കുറിച്ച് യാതൊരു ഡിജിറ്റല്‍ രേഖയും സൂക്ഷിക്കാത്തതുകൊണ്ടുതന്നെ ഈ ആപ്പ് വഴിയുള്ള ആശയവിനിമയങ്ങള്‍ നിരീക്ഷിക്കുക സാധ്യമല്ല. ഇതാണ് ഭീകരസംഘടനകളിലെ അംഗങ്ങള്‍ക്കിടയില്‍ ത്രീമയുടെ ഉപയോഗം കൂടാനുള്ള സാധ്യതയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ത്രീമ വഴിയുള്ള സന്ദേശങ്ങളോ കോളുകളോ എവിടെനിന്നാണെന്ന് പോലും കണ്ടെത്താന്‍ കഴിയില്ല. ഉപഭോക്താവിന്റെ എല്ലാ പ്രവര്‍ത്തികളും മറച്ചുവയ്ക്കുന്നതിനാല്‍ ട്രാക്ക് ചെയ്യാനുള്ള എല്ലാ നീക്കങ്ങളും ആപ്പ് തടയും.

മറ്റ് പല ആപ്പില്‍ നിന്നും വ്യത്യസ്തമായി ത്രീമയില്‍ അക്കൗണ്ട് തുടങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ ഇമെയില്‍ അഡ്രസോ, ഫോണ്‍ നമ്പറോ ഒന്നും നല്‍കേണ്ടതില്ല. ത്രീമയില്‍ കോണ്‍ടാക്റ്റുകളും മെസേജുകളും സേവ് ചെയ്യുന്നത് പോലും ഉപഭോക്താവിന്റെ ഡിവൈസിലാണ്.

സേര്‍വറില്‍ ഒന്നും സേവ് ചെയ്യപ്പെടുന്നില്ല. മൊബൈല്‍ ആപ്പിന് പുറമേ ഡെസ്‌ക്ടോപ്പ് വേര്‍ഷനും ത്രീമയ്ക്ക് ഉണ്ട്. ബൗസറിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത് ഐപി അഡ്രസ്സോ മറ്റ് മെറ്റാഡാറ്റയോ ഒന്നും ഉപയോഗിക്കുന്നില്ല.

എന്‍ഐഎ അധികൃതര്‍ പറയുന്നതനുസരിച്ച് സ്വിറ്റ്സര്‍ലന്‍ഡില്‍ വികസിപ്പിച്ചെടുത്ത ത്രീമ വളരെ സുരക്ഷിതമായ ഒരു ആപ്പാണ്.

ഐഫോണ്‍, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ പണമടച്ചാണ് ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നത്. ടെക്സ്റ്റ്, വോയിസ് മെസേജുകളും വോയിസ്, വീഡിയോ കോളുകളും ഗ്രൂപ്പ് കോളുകളും അടക്കമുള്ള എല്ലാ സേവനങ്ങളും ആപ്പില്‍ ലഭ്യമാണ്.

Related posts

Leave a Comment