ബൈക്ക് മോഡിഫിക്കേഷന്‍ നടത്തിയ യുവാക്കള്‍ വെട്ടില്‍; മോഡിഫിക്കേഷനു വന്‍തുക മുടക്കിയവര്‍ക്കു ഞെട്ടല്‍;തടവും പിഴയും ലഭിക്കാം

KTM-BIKEജോമി കുര്യാക്കോസ്

കോട്ടയം: ബൈക്ക് മോഡിഫിക്കേഷന്‍ നടത്തുന്നതു നിയമവിരുദ്ധമാണെന്നും രജിസ്‌ട്രേഷന്‍ റദ്ദാക്കാമെന്നുള്ള ഹൈക്കോടതി ഉത്തരവ് വെട്ടിലാക്കിയത് ആയിരക്കണക്കിനു യുവാക്കളെ. മിക്ക യുവാക്കളും വില കൂടിയ ബൈക്കുകള്‍ വാങ്ങിയ ശേഷം സൈലന്‍സര്‍, ഹാന്‍ഡില്‍, ഹെഡ്‌ലൈറ്റ് തുടങ്ങിയവയെല്ലാം മാറ്റി സ്ഥാപിച്ചാണു റോഡിലിറക്കുന്നത്. ഇങ്ങനെയുള്ളവര്‍ ഇനി വാഹന പരിശോധനയില്‍ കുടങ്ങും. മോടി പിടിപ്പിച്ച വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കുകയോ താല്കാലികമായി തടഞ്ഞുവയ്ക്കുകയോ ചെയ്യാം.

തടവും പിഴയും

കൂടാതെ മോട്ടോര്‍ വാഹനനിയമം 1988/190, 192 വകുപ്പുകള്‍ പ്രകാരം പിഴയും തടവും ലഭിക്കാം. ആദ്യം പിടിക്കപ്പെട്ടാല്‍ 2,000 മുതല്‍ 5,000 രൂപ വരെ പിഴയും വീണ്ടും പിടിക്കപ്പെട്ടാല്‍ ഒരു വര്‍ഷം തടവ് ശിക്ഷയ്ക്കു പുറമേ 10,000 രൂപ പിഴയും ഒടുക്കണം. വാഹനങ്ങള്‍ അംഗീകൃത നിലവാരം പാലിക്കണമെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. ഭംഗി കൂട്ടാന്‍ വാഹനത്തിന്റെ അവശ്യഭാഗങ്ങള്‍ മാറ്റുന്നവരാണു പ്രതിക്കൂട്ടിലാകുന്നത്.

രൂപം മാറ്റാനാവില്ല

വാഹനം വാങ്ങുമ്പോള്‍ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന നിറം, രൂപം എന്നിവ പരിഷ്കരിക്കാനാവില്ല. അറ്റകുറ്റപ്പണി നടത്തുമ്പോഴും പൊളിച്ചു പണിയുമ്പോഴും വാഹനത്തിന്റെ രൂപവും നിറവും നിലനിര്‍ത്തണം. അംഗീകൃത രൂപം മാറ്റാതെ നിറം മാറ്റാന്‍ നിയമമുണ്ട്. അതിനായി ആര്‍ടി ഓഫീസില്‍നിന്ന് അനുമതി വാങ്ങണം. സര്‍ക്കാരിന്റെ ഔദ്യോഗിക നിറങ്ങള്‍ വാഹനങ്ങള്‍ക്കു പൂശിയാല്‍ അനുമതി ലഭിക്കില്ല. നിലവില്‍ നിയമം പ്രാബല്യത്തില്‍ ഉണ്ടെങ്കിലും വാഹന പരിശോധന സമയത്തു പിഴ ഈടാക്കിയിരുന്നില്ല. കോടതി ഇടപെട്ടതോടെ ഇനി ഇതു കര്‍ശനമായി പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാകും.

അപകട സാധ്യത
ബൈക്കില്‍ അശാസ്ത്രീയമായി രൂപമാറ്റം വരുത്തുന്നതു പൊതുജനങ്ങള്‍ക്കു അപകടമുണ്ടാക്കുമെന്നത് ഓടിക്കുന്നവര്‍ ശ്രദ്ധിക്കുന്നില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സൈലന്‍സര്‍ മാറ്റി, വലിയ ശബ്ദമുണ്ടാക്കി ചീറിപ്പായുന്നതു ജനങ്ങളുടെ കേള്‍വിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു. പ്രായമായവരും രോഗികളും ഇതുമൂലം ഏറെ ക്ലേശിക്കും. കമ്പനിയുടെ ഹാന്‍ഡില്‍ മാറ്റി നേര്‍ത്ത പൈപ്പ്, ട്യൂബ് പോലെ നിലവാരമില്ലാത്തതുമായ ഹാന്‍ഡില്‍ പിടിപ്പിക്കുന്നതു ബൈക്കിന്റെ ബാലന്‍സ് തെറ്റിച്ച് അപകടമുണ്ടാക്കും.

ടയറിന്റെ ഭംഗി വര്‍ധിപ്പിക്കാന്‍ മഡ്ഗാര്‍ഡ് മാറ്റുന്നത് പിന്‍സീറ്റ് യാത്രക്കാരുടെയും വഴിയാത്രക്കാരുടെയും ശരീരത്തു ചെളി തെറിക്കാന്‍ കാരണമാകും. കമ്പനി ഉദേശിക്കാത്ത വിധം സീറ്റ് ചരിച്ചു പിടിപ്പിക്കുന്നതു ചെറിയ കുലുക്കമുണ്ടായാല്‍ പിന്‍സീറ്റ് യാത്രക്കാരന്‍ തെറിച്ചു പോകുന്ന സാഹചര്യമുണ്ടാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

നമ്പരും നോക്കും
നമ്പര്‍ രേഖപ്പെടുത്തുന്നതു നിശ്ചിത വലുപ്പത്തില്‍ വേണമെന്നും നിര്‍ദേശമുണ്ട്. പിന്‍സീറ്റ് യാത്രക്കാരന്റെ സുരക്ഷയെ കരുതിയുള്ള കൈപിടിയും സാരി ഗാര്‍ഡും ഒഴിവാക്കാന്‍ പാടില്ല. ഹെഡ്‌ലൈറ്റുകളിലെ തീവ്രത കൂടിയവ ഒഴിവാക്ക ണം. ഇത്തരം ലൈറ്റുകള്‍ പിടിപ്പിക്കുന്നത് എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങളെ അപകടത്തിലാക്കും.  അംഗീകൃത ഫിറ്റിംഗ്‌സ് സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കണമെന്നും ജസ്റ്റീസ് വി. ചിദംബരേഷ് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആദ്യം താക്കീതും തുടര്‍ന്നു കേസുമെടുക്കാനാണ് മോട്ടോര്‍ വാഹനവ കുപ്പും പോലീസും തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ആയിരക്കണക്കിനു രൂപ മുടക്കി മോഡിഫിക്കേഷന്‍ നടത്തിയവര്‍ ഇനിയും അതിലേറെ പണം മുടക്കിപഴയ രൂപത്തിലാക്കേണ്ട ഗതികേടിലെത്തിയിരിക്കുകയാണ്.

Related posts