ഭോപ്പാല്‍ ഏറ്റുമുട്ടലില്‍ ദുരൂഹതയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍

kkd-et-muhammed-basheerമലപ്പുറം: മധ്യപ്രദേശ് ഭോപ്പാലില്‍ കഴിഞ്ഞ ദിവസം സിമി പ്രവര്‍ത്തകരായ എട്ടു വിചാരണ തടവുകാര്‍ ജയില്‍ ചാടുകയും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ എട്ടുപേരും കൊല്ലപ്പെട്ടെന്ന മധ്യപ്രദേശ് ഭരണകൂടത്തിന്റെ വിശദീകരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. മധ്യപ്രദേശില്‍ ഏറ്റവും കൂടുതല്‍ സുരക്ഷയുള്ള ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുചാടിയ സിമി പ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ക്കകം പോലീസ് ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടുവെന്ന് പറയുമ്പോഴും ഇക്കാര്യത്തില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണത്തില്‍ പൊരുത്തക്കേടുകളുണ്ടെന്ന് എംപി പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെയാണ് തടവുകാര്‍ രക്ഷപ്പെട്ടെതെന്നും തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഭോപ്പാല്‍ അതിര്‍ത്തി പ്രദേശത്തുവച്ച് ഏറ്റുമുട്ടലില്‍ തടവുകാര്‍ കൊല്ലപ്പെട്ടെന്നുമാണ് ഇക്കാര്യത്തില്‍ മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയുടെ വിശദീകരണം. ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥനെ വധിച്ചശേഷമാണ് തടവുകാര്‍ രക്ഷപ്പെട്ടതെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ജയില്‍ ചാടിയ തടവുകാരെ വധിച്ചുവെന്നാണ് പോലീസ് വിശദീകരണം.

ഏറ്റുമുട്ടലിനെ സംശയത്തിലാക്കുന്ന ദൃശ്യങ്ങള്‍ ഒരു ടിവി ചാനല്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ജയില്‍പുള്ളികളുടെ പക്കല്‍ തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉണ്ടാകാനിടയില്ലന്നിരിക്കേ  പോലീസിനുനേരെ വെടിവച്ചു എന്നു പറയുന്നതും, തടവുകാര്‍ക്ക് ജയിലില്‍ പ്രത്യേക വേഷം ഉണ്ടെന്നിരിക്കെ കൊല്ലപ്പെട്ട  എട്ട് പേരുടെയും വേഷം ജീന്‍സും ബനിയനുമാണ് എന്നതും സംശയത്തിന്റെ ആക്കം കൂട്ടുന്നു. പോലീസ് തടവുകാരെ പിടികൂടിയ കഥയോ ജയിലിലെ സിസി ടിവി ദൃശ്യങ്ങളോ വെളിപ്പെടുത്തിയിട്ടുമില്ല.

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന വ്യാജ ഏറ്റുമുട്ടലുകളെ ഓര്‍മിപ്പിക്കുന്നതാണ് മധ്യപ്രദേശ് പോലീസിന്റെ ഈ നടപടി. പോലീസിന്റേയും അധികൃതരുടേയും വിശദീകരണത്തില്‍ സംശയമുള്ളതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ആവശ്യപ്പെട്ടു.

Related posts