മക്കളേ വേഗത കുറയ്ക്കൂ.., ഹെല്‍മറ്റ് ധരിക്കു… പ്ലീസ്

tcr-helmateസ്വന്തം ലേഖകന്‍
തൃശൂര്‍: മക്കളേ, നിങ്ങളുടെ വീട്ടില്‍ ഭാര്യയും മാതാപിതാക്കളുമൊക്കെ കാത്തിരിക്കുന്നുണ്ട്…ഹെല്‍മറ്റ് വച്ച് വേഗത കുറച്ച് യാത്ര ചെയ്യണം പ്ലീസ്….തൃശൂര്‍-കുന്നംകുളം റോഡിലാണ് ഒരു റിട്ടയേഡ് ബാങ്കുദ്യോഗസ്ഥ ബൈക്ക് യാത്രക്കാരെ ഹെല്‍മറ്റ് ധരിപ്പിക്കാന്‍ നേരിട്ടു രംഗത്തിറങ്ങി ശ്രദ്ധേയയായത്. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ഉദ്യോഗസ്ഥയായിരുന്ന പേരാമംഗലം അറയ്ക്കല്‍ വീട്ടില്‍ പരേതനായ ആന്റണിയുടെ ഭാര്യ ജോസഫൈനാണ് കഴിഞ്ഞദിവസം പേരാമംഗലത്തു റോഡിലിറങ്ങി ഇരുചക്ര വാഹനക്കാരെ ബോധവത്കരിച്ചത്. വെറുതെ ബൈക്ക് യാത്രക്കാരെ ബോധവത്കരിക്കുകയായിരുന്നില്ല, അവര്‍ക്കു കൊടുക്കാന്‍ ഗിഫ്റ്റുകളുമായാണ് ജോസഫൈന്‍ എത്തിയത്.

ഹെല്‍മറ്റ് വയ്ക്കണമെന്നു നിര്‍ദേശിച്ചതിനുശേഷം ഒരു ഗിഫ്റ്റും നല്‍കി. മുന്നൂറോളം ഗിഫ്റ്റുകളാണ് ഇരുചക്രവാഹനക്കാര്‍ക്കു കൈമാറിയത്.ഹെല്‍മറ്റ് ബോധവത്കരണത്തിനു പിന്നില്‍ ഒരു വേദനയുടെ കഥയുണ്ടെന്നു ജോസഫൈന്‍ പറയുന്നു. അതാണ് ഇരുചക്രവാഹനക്കാരെ ഹെല്‍മറ്റ് ധരിപ്പിക്കാനുള്ള ശ്രമവുമായി സ്വന്തം ശരീര സ്ഥിതി പോലും നോക്കാതെ റോഡിലിറങ്ങാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ജൂണ്‍ 22ന് ജോസഫൈന്‍ തന്റെ ഒരു കിഡ്‌നി ദാനം ചെയ്തിരുന്നു.

ആ ഓപ്പറേഷനുമായി ബന്ധപ്പെട്ട് ആശുപത്രിയിലൊക്കെ പോയി മടങ്ങിവന്നപ്പോഴാണ് തന്റെ അയല്‍വാസിയായ അമ്പതുകാരി റോഡ് ക്രോസ് ചെയ്യുമ്പോള്‍ ബൈക്കിടിച്ചു മരിച്ച വിവരം അറിയുന്നത്. വേദനയുടെ ഓപ്പറേഷനുകള്‍ക്കിടയില്‍ ഈ വിവരം കൂടി അറിഞ്ഞതോടെ മനസിന്റെ വേദന കലശലായിരുന്നു്. ഈ അനുഭവമാണ് ബൈക്ക് യാത്രക്കാരോടു വേഗത കുറയ്ക്കാനും ഹെല്‍മറ്റ് ധരിക്കാനും ഉപദേശിക്കാന്‍ നേരിട്ടു രംഗത്തിറങ്ങാനുള്ള കാരണം.

നടുറോഡില്‍ ഗിഫ്റ്റുമായി ഇരുചക്രവാഹനക്കാരെ കാത്തുനിന്ന് ബോധവത്കരണം നടത്തിയ ജോസഫൈനെ സഹായിക്കാന്‍ ട്രാഫിക് ബോധവത്കരണം നടത്തുന്ന എസ്‌ഐ ബാബുവും കൂട്ടരും പേരാമംഗലത്തെത്തിയിരുന്നു. ബൈക്കുകള്‍ കൈകാണിച്ച് നിര്‍ത്താന്‍ എസ്‌ഐ രംഗത്തെത്തിയതോടെ ബോധവത്കരണം കൂടുതല്‍ നടത്താനായെന്നു ജോസഫൈന്‍ പറഞ്ഞു.

രണ്ടു പെണ്‍മക്കളും വിദേശത്തായതിനാല്‍ മക്കളോടൊപ്പമാണ് താമസം. നാട്ടില്‍ വരുമ്പോഴാണ് ഇത്തരം ബോധവത്കരണം നടത്തുന്നത്. മകളുടെ മകന്‍ ക്രിസ്റ്റിന്റെ ജന്മദിനമായതിനാല്‍ റോഡില്‍ ഗിഫ്റ്റിനൊപ്പം കേക്ക് മുറിച്ചും ബൈക്ക് യാത്രക്കാര്‍ക്കു നല്‍കിയിരുന്നു.

Related posts