മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും കവര്‍ന്നു

KNR-MOSHANAMമട്ടന്നൂര്‍: മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.  മട്ടന്നൂര്‍-തലശേരി റോഡില്‍ കനാലിന് സമീപത്തെ മമ്മിണി പൊയിലില്‍ വി.പി. ഉസ്മാന്റെ വയല്‍പീടികയില്‍ വീട്ടില്‍ നിന്നാണ് 19 പവന്‍ സ്വര്‍ണാഭരണങ്ങളും 57, 000 രൂപയും കവര്‍ച്ച നടത്തിയത്. വീട്ടുകാര്‍ കിടന്നുറങ്ങുന്നതിനിടെയാണ് വന്‍ കവര്‍ച്ച  നടന്നത്. വീടിന്റെ മുന്‍ വശത്തെ ഗ്രില്‍സിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്.

രണ്ടു കിടപ്പുമുറികളിലെ അലമാരകളില്‍ സൂക്ഷിച്ച ആഭരണവും പണവുമാണ് മോഷണം പോയത്. 10 പവന്റെ മാല, ആറരപവന്റെ വള, ഒന്നരപവന്റെ കമ്മല്‍, അരപവന്‍ വീതമുളള രണ്ട് മോതിരം എന്നിവ കവറുകളിലാക്കിയാണ് അലമാരകളില്‍ സൂക്ഷിച്ചിരുന്നത്. ഇവയാണ് മോഷണം പോയത്. അകത്ത് കയറിയ മോഷ്ടാക്കള്‍ രണ്ടു അലമാരകളും താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് കവര്‍ച്ച നടത്തിയത്. അലമാരയിലും മറ്റും സൂക്ഷിച്ച വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുളള സാധനങ്ങള്‍ വലിച്ചിട്ട നിലയിലായിരുന്നു.

കിടപ്പുമുറിയിലെ ചൂട് കാരണം പുലര്‍ച്ചെ ഒന്നോടെ രണ്ടു മുറികളിലായുളള വീട്ടുകാര്‍ ഹാളില്‍ പോയി കിടന്നിരുന്നു. ഇതിനു ശേഷമാണ് കവര്‍ച്ച നടന്നതെന്ന് കരുതുന്നു. രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് മുറികളിലെ സാധനങ്ങള്‍ വലിച്ചിട്ടതും സ്വര്‍ണാഭരണവും പണവും മോഷണം പോയത് അറിയുന്നത്. വീട്ടുടുമസ്ഥനായ ഉസ്മാന്‍ ഇന്നലെ രാത്രി വിട്ടിലുണ്ടായിരുന്നില്ല. രാവിലെ വീട്ടിലെത്തിയതിന് ശേഷമാണ് മട്ടന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. എസ് ഐ എം.പി. ബിനീഷ്കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. കണ്ണൂരില്‍ നിന്ന് ഡോംഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും കവര്‍ച്ച നടന്ന വീട്ടിലെത്തി പരിശോധന നടത്തി.

Related posts