മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടു; വയോധികന് 30,000 രൂപ നഷ്ടപരിഹാരം

ALP-RUPESപത്തനംതിട്ട: പ്രധാനമന്ത്രി യോസ്കാര്‍ യോജനാ പദ്ധതി പ്രകാരം കല്ലൂപ്പാറ വില്ലേജിലെ ചെങ്ങരൂര്‍-പുതുശേരി റോഡ് നിര്‍മാണത്തിനിടയില്‍ വയോധികന്റെ ഭൂമിക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ജെ.ബി. കോശിയുടെ ഇടപെടലിന്റെ ഫലമായി 30,000 രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കി. പരാതിക്കാരന്റെ വീടിനും വസ്തുവിനുമുണ്ടായ കേടുപാടുകള്‍ കമ്മീഷന്റെ നിര്‍ദേശാനുസരണം സര്‍ക്കാര്‍ തന്നെ തീര്‍ത്തു കൊടുത്തു.

പുതുശേരി മഞ്ഞനാംകുഴിയില്‍ മാത്യു അലക്‌സാണ്ടറിന്റെ പരാതിയാണ് തീര്‍പ്പാക്കിയത്. മാത്യു അലക്‌സാണ്ടറിന്റെ വീടിരിക്കുന്ന ഭാഗത്ത് നിര്‍മാണത്തിനിടയില്‍ ഇടിഞ്ഞുവീണ കയ്യാലയ്ക്കു പകരം സംരക്ഷണഭിത്തിയും നിര്‍മിച്ചു നല്കി. റോഡ് നിര്‍മാണത്തിനിടയില്‍ കേടായ പൈപ്പ്‌ലൈന്‍, ടെലിഫോണ്‍ ലൈന്‍ എന്നിവയും പുനഃസ്ഥാപിച്ചു. പരാതിക്കാരന്റെ വീട്ടിലേക്ക്  വാഹനം സുഗമമായി പ്രവേശിക്കാന്‍ അധികൃതര്‍ റോഡും നിര്‍മിച്ചു നല്കി.

റോഡ് നിര്‍മാണ വേളയില്‍ ഇടിഞ്ഞു വീണ കയ്യാല പരാതിക്കാരന്‍ സ്വയം പുനര്‍നിര്‍മിച്ചിരുന്നു. കുടിവെള്ള  പൈപ്പിനും ഇലക്ട്രിക് വയറിനും ചെലവായ തുകയും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ചെലവായാണ് 30,000 രൂപ കമ്മീഷന്‍ സിറ്റിംഗിനിടയില്‍ ദാരിദ്ര ലഘൂകരണ യൂണിറ്റ് പ്രോഗ്രാം  ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പരാതിക്കാരനു കൈമാറിയത്. തുടര്‍ന്ന് കേസ് തീര്‍പ്പാക്കി.

Related posts