മലയാറ്റൂര്‍ തേക്കുംതോട്ടത്തിലേക്കുള്ള റോഡും പാലവും തകര്‍ന്നു

ekm-palamകാലടി: മലയാറ്റൂരിലെ തേക്കും തോട്ടം റോഡും പാലവും തകര്‍ന്ന സഞ്ചാരയോഗ്യമല്ലാതായി. മലയാറ്റൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് ജനങ്ങളനുഭവിക്കുന്ന ഈ ദുരിതത്തിന് കാരണം. 2004 ലാണ് ഈ റോഡ് ഫോറസ്റ്റ് ഫണ്ട് ഉപയോഗിച്ച് ടാര്‍ ചെയ്തത്. 150ല്‍ പരം കുടുംബങ്ങള്‍ താമസിക്കുന്നതും ആറാട്ടുകടവ് ദുര്‍ഗാദേവി ക്ഷേത്രത്തിലേക്ക് പോകുന്നതുമായ പ്രധാന റോഡാണിത്. മലയാറ്റൂര്‍തിരുനാളിനോടനുബന്ധിച്ചു ഗതാഗതനിയന്ത്രണത്തിനു വാഹനങ്ങള്‍ തിരിച്ചു വിടുന്നതും ഈ റോഡിലൂടെയാണ്.

50വര്‍ഷത്തിലധികം പഴക്കമുള്ള റോഡിലെ പാലത്തിന്റെ കൈവരികളും തകര്‍ന്ന് അടിഭാഗം കെട്ടുകള്‍ ഇടിഞ്ഞ് അപകടനിലയിലാണ്. ഫോറസ്റ്റില്‍ നിന്ന് അനുവാദം ലഭിക്കുന്നില്ല എന്നതാണു പഞ്ചായത്ത് പറയുന്ന കാരണം. രാജഭരണകാലത്തു നൂറുകണക്കിനു ജനങ്ങള്‍ക്കു വീടുവയ്ക്കാന്‍ പതിച്ചു നല്‍കിയ ഈ ഭാഗത്ത് അന്നുതന്നെ റോഡ് തിരിച്ച് ഇട്ടിട്ടുള്ളതാണ്. ഷണ്‍മുഖപുരം ചെട്ടിയാര്‍ ദിവാനായിരുന്ന കാലത്ത് നിര്‍മ്മിച്ച ഈ റോഡിന് ഷണ്‍മുഖപുരം റോഡ് എന്നാണ് അറിയപ്പെടുന്നത്. ഇക്കാര്യങ്ങള്‍ ഫോറസ്റ്റ് അധികാരികളെ ബോധ്യപ്പെടുത്തി പഞ്ചായത്ത് ഏറ്റെടുത്ത് പണികള്‍ നടത്തുകയോ ഫോറസ്റ്റിനെക്കൊണ്ട് ചെയ്യിപ്പിക്കാനുള്ള നടപടികള്‍ എടുക്കുകയോ ചെയ്യാത്തതാണ് റോഡിന്റെ ദുര്‍ഗതിക്ക് കാരണം.

പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡിലെ റോഡാണിത്. ഇക്കാര്യങ്ങളില്‍ ഇനിയെങ്കിലും അടിയന്തിര നടപടി എടുക്കുവാന്‍ പഞ്ചായത്ത് ഭരണസമിതി ഫോറസ്റ്റ് അധികാരികളോട് കാര്യങ്ങള്‍ ധരിപ്പിച്ച് അടിയന്തിരമായി ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നും ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കുന്നതിന് ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ഉപരോധസമരെ ഉള്‍പ്പെടെയുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് മണ്ഡലം കണ്‍വീനര്‍ റ്റി.ഡി.സ്റ്റീഫന്‍,  മണ്ഡലം പ്രസിഡന്റ് നെല്‍സണ്‍ മാടവന, മണി തൊട്ടിപ്പറമ്പില്‍, സെബാസ്റ്റ്യന്‍ ഇലവുംകുടി, എം.പി. രാജു എന്നിവര്‍ അറിയിച്ചു.

Related posts