മലയോര മേഖലയില്‍ പന്നിശല്യം വര്‍ധിക്കുന്നു; കൃഷിനാശത്തിന് പുറമെ ആക്രമണവും

kkd-panniവൈത്തിരി: പൊഴുതന പഞ്ചായത്തിലെ ആനോത്ത്, അമ്മാറ, പന്നിയോറ പ്രദേശങ്ങളില്‍ പന്നിശല്യം വര്‍ധിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ഷകരുടെ വിളവുകള്‍ നശിപ്പിച്ച് കെണ്ട് രാത്രികാലങ്ങളില്‍ കാട്ടുപന്നികള്‍ യഥേഷ്ടം വിഹരിക്കുകയാണ്. കൃഷിനാശത്തിന് പുറമെ പന്നികളുടെ ആക്രമണം മനുഷ്യര്‍ക്ക് നേരെയും തിരിഞ്ഞതിനാല്‍ രാത്രികാലങ്ങളില്‍ വീട് വിട്ട് പുറത്തിറങ്ങാല്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇത്തരത്തില്‍ പന്നിയുടെ ആക്രമണത്തില്‍ പൊഴുതനയില്‍ മാത്രം കഴിഞ്ഞ ഒരുമാസത്തിനിടെ രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു.

കാലവര്‍ഷം ആരംഭിച്ചത് മുതല്‍ സമീപ പ്രദേശങ്ങളിലെ വനങ്ങളില്‍ നിന്നാണ് കാട്ടുപന്നികള്‍ കൂട്ടത്തോടെ കൃഷി മേഘലയിലേക്ക് ഇറങ്ങുന്നത്. പ്രദേശത്തെ വാഴ, കപ്പ, ചേന, കാച്ചില്‍ തുടങ്ങിയ വിളകള്‍ നശിപ്പിച്ച് ദുരിതം സ്യഷ്ടിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. രോഗബാധയെ തുടര്‍ന്നും വിലയിടിവിനെ തുടര്‍ന്നും മറ്റുവിളകളില്‍ നിന്നുമാറി വാഴ, കപ്പ, ചേന തുടങ്ങിയ കൃഷിയിലേക്ക് കടന്ന കര്‍ഷകര്‍ക്ക് വലിയൊരു ദുരിതമാവുകയാണ് പന്നിശല്യം.

ഇതും മൂലം കര്‍ഷകര്‍ക്ക് തങ്ങള്‍ കൃഷി ചെയ്തവ വിളവെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. വാഴകുലയ്ക്കും കപ്പയ്ക്കും മാര്‍ക്കറ്റില്‍ നല്ലവിലയുള്ള സമയത്താണ് പന്നിശല്യം മൂലം കര്‍ഷകര്‍ ദുരിതത്തിലായിരിക്കുന്നത്. നിലവില്‍ പാട്ടത്തിനിനെടുത്തും മറ്റും വാഴ, കപ്പ തുടങ്ങിയവ കൃഷി ചെയ്യുമ്പോള്‍ ഹെക്ടറിന് 50000 മുതല്‍ ഒരുലക്ഷം രൂപവരെയാണ് ശരാശരി ചെലവ് വരുന്നത്. ഇങ്ങനെ ഏക്കറ് കണക്കിന് സ്ഥലം പാട്ടത്തിനെടുത്താണ് പലകര്‍ഷകരും കൃഷി ചെയ്യുന്നത്. പന്നിശല്യം കാരണം നഷ്ടപരിഹാരം ലഭിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതും കര്‍ഷകര്‍ക്ക് തലവേദനയാവുകയാണ്.

Related posts